ഗസ്സക്ക് ആശ്വാസമായി ഖത്തറിന്‍െറ ഡീസല്‍

ദോഹ: ഉപരോധത്തില്‍ കഴിയുന്ന ഫലസ്തീനിലെ ഗസ്സ മുനമ്പിലെ ഊര്‍ജ ക്ഷാമത്തിന് പരിഹാരമായി ഖത്തര്‍ അയച്ച ഇന്ധന ടാങ്കറുകള്‍ ലക്ഷ്യത്തിലെത്തി. മൂന്ന് കോടി ലിറ്റര്‍ ഡീസലാണ് ഖത്തര്‍ ഗസ്സയിലേക്ക് അയച്ചത്.
വര്‍ഷങ്ങളായി ഇസ്രായേലിന്‍െറ ഉപരോധത്തിനു കീഴില്‍ കഴിയുന്ന ഗസ്സയില്‍ ഇന്ധന-ഊര്‍ജ ക്ഷാമം രൂക്ഷമാണ്. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെ നിര്‍ദേശപ്രകാരം ഗസ്സയിലെ ഏക വൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ധനമാണ് ഖത്തര്‍ അയച്ചത്. ഇന്ധന ടാങ്കറുകള്‍ ആഴ്ചകള്‍ക്കു മുമ്പേ ഈജിപ്തിലെ സൂയസ് തുറമുഖത്തെത്തിയെങ്കിലും അതിര്‍ത്തി കടക്കാന്‍ ഇസ്രായേല്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുകയായിരുന്നു. ഗസ്സയിലെ രണ്ട് മാസത്തേക്കുള്ള ഊര്‍ജാവശ്യങ്ങള്‍ക്കുള്ള ഇന്ധനമാണ് ഖത്തര്‍ നല്‍കിയത്.
ഈ ആഴ്ച ഉള്‍പ്പെടെ ദിവസങ്ങളോളം ഇന്ധനം എത്താതിരുന്നതിനാല്‍ വൈദ്യുതി നിലയം പൂട്ടിയിടേണ്ടിവന്നിരുന്നു. അടുത്ത· ദിവസങ്ങളിലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന 30 മില്യണ്‍ ലിറ്റര്‍ കൂടി ചേരുന്നതോടെ വൈദ്യുതി നിലയം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കും. ഇന്ധന ട്രക്കുകള്‍ പോകേണ്ടത് ഈജിപ്തില്‍ നിന്നും കരം അബൂസലിം എന്ന് ഫലസ്തീനും കരം ഷാലോം എന്ന് ഇസ്രയേലും വിളിക്കുന്ന പ്രദേശത്തുകൂടെയാണ്. മാസങ്ങളോളം തടഞ്ഞുവെച്ച ശേഷം, ഈജിപ്തിന്‍െറ അഭ്യര്‍ഥന സ്വീകരിച്ച് കഴിഞ്ഞമാസം ഇസ്രയേല്‍ പച്ചക്കൊടികാണിക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus