ആഡിസ് അബബ: ഇത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബബയില്‍ നടന്ന സുഡാന്‍-ദക്ഷിണ സുഡാന്‍ ഉന്നതതല ദശദിന ചര്‍ച്ച പരാജയം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ തര്‍ക്കത്തിലിരിക്കുന്ന മേഖലകളില്‍ സൈന്യത്തെ നിരുപാധികം പിന്‍വലിക്കണമെന്ന ആവശ്യം ഇരു രാജ്യങ്ങളും തള്ളിയതോടെയാണ് ചര്‍ച്ച അലസിയത്.
അതിര്‍ത്തി തന്ത്രപ്രധാനമായ പല മേഖലകള്‍ക്കും ദക്ഷിണ സുഡാന്‍ അവകാശവാദം ഉന്നയിക്കുകയാണെന്ന് സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബശീര്‍ ആരോപിച്ചു. 2005ല്‍ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി തങ്ങളുടെ അഞ്ച് പ്രദേശങ്ങള്‍കൂടി ദക്ഷിണ സുഡാന്‍ സേന കൈയടക്കിയതായി സുഡാന്‍ പ്രതിരോധമന്ത്രി അബ്ദുല്‍ റഹീം മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് ദക്ഷിണ സുഡാന്‍ അഖണ്ഡ സുഡാനില്‍നിന്ന് വേര്‍പെട്ട് സ്വാതന്ത്രൃം പ്രഖ്യാപിച്ചത്. അതിര്‍ത്തിയില്‍ തര്‍ക്കത്തിലിരിക്കുന്ന അബയ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ഉടമസ്ഥതയെച്ചൊല്ലി അന്നുതന്നെ ആശങ്ക ഉടലെടുത്തിരുന്നു. കഴിഞ്ഞ ജനുവരിയോടെ അതിര്‍ത്തിയില്‍ സുഡാന്‍ കൈവശം വെച്ചിരുന്ന ഹെഗ്ലിഗ് എണ്ണപ്പാടങ്ങള്‍ ദക്ഷിണ സുഡാന്‍ സേന പിടിച്ചെടുത്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ സംഘര്‍ഷത്തിന് വഴിവെച്ചത്. പിന്നീട് യു.എന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് സൈന്യം അവിടെനിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് താബോ എംബകിയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ യൂനിയന്റെ മുന്‍കൈയോടെ നടത്തിയ സമാധാനശ്രമങ്ങളുടെ ഫലമായാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചക്ക് തയാറായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍