Thu, 05/31/2012 - 23:21 ( 50 weeks 6 daysago)
ബ്രസീല്‍ അമേരിക്കയെ തകര്‍ത്തു (4-1)
(+)(-) Font Size
ബ്രസീല്‍ അമേരിക്കയെ തകര്‍ത്തു (4-1)
നെയ്മര്‍ തിളങ്ങി

വാഷിങ്ടണ്‍: ഒരു ഗോള്‍ നേടിയതിന് പുറമെ മറ്റു രണ്ടു ഗോളുകള്‍ക്ക് ചരടുവലിച്ച് പുത്തന്‍ താരോദയം നെയ്മര്‍ കളം നിറഞ്ഞപ്പോള്‍ അമേരിക്കക്കെതിരായ സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഒളിമ്പിക്സ് മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കളത്തിലിറങ്ങിയ മഞ്ഞപ്പട 4-1നാണ് അമേരിക്കയെ കീഴടക്കിയത്. ഒളിമ്പിക്സില്‍ കളിക്കാര്‍ യോഗ്യരായ 17 കളിക്കാരാണ് ബ്രസീലിന്‍െറ 23അംഗ ടീമില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച ഡെന്മാര്‍ക്കിനെ 3-1ന് തകര്‍ത്തതിനു പിന്നാലെ കളത്തിലിറങ്ങിയ ബ്രസീല്‍, കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിയാതെ അമേരിക്ക നടത്തിയ കുതിപ്പിന് കടിഞ്ഞാണിട്ടു. 67,619 കാണികള്‍ മുമ്പാകെ, മുന്‍ ജര്‍മന്‍ സൂപ്പര്‍ താരം യുര്‍ഗന്‍ ക്ളിന്‍സ്മാന്‍െറ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ അമേരിക്കക്ക് ബ്രസീല്‍ യുവനിരയുടെ ചോരത്തിളപ്പിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 12ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. 26ാം മിനിറ്റില്‍ നെയ്മര്‍ തൊടുത്ത കോര്‍ണര്‍ കിക്കില്‍ ഹെഡറുതിര്‍ത്ത് ക്യാപ്റ്റന്‍ തിയാഗോ സില്‍വ ലീഡുയര്‍ത്തി. കളി ഇടവേളയോടടുക്കവേ ഫാബിയന്‍ തൊടുത്ത ക്രോസില്‍നിന്ന് ഗോമസ് ആതിഥേയര്‍ക്കുവേണ്ടി ഒരുഗോള്‍ മടക്കി. 52ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ റയല്‍ മഡ്രിഡ് ഡിഫന്‍ഡര്‍ മാഴ്സലോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കേ അലക്സാന്ദ്രേ പാറ്റോയിലൂടെ മഞ്ഞപ്പട പട്ടിക തികച്ചു. ജൂണ്‍ എട്ടിന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ആന്‍റിഗ്വയെ നേരിടുന്നതിന് മുന്നോടിയായാണ് അമേരിക്ക സന്നാഹ മത്സരത്തിനിറങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus