ആലപ്പുഴ: നവജാതശിശുവിനെ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാതാവ് ജയിലിലായ സംഭവത്തില്‍ അനാഥനായി മാറിയ അനന്തുവിന്‍െറ സംരക്ഷണം ബാലക്ഷേമസമിതി ഏറ്റെടുത്തു. അനന്തുവിന്‍െറ മാതാവ് അംബികയും അമ്മൂമ്മ വിജയമ്മയും നവജാതശിശുവിനെ ഉപേക്ഷിച്ച കേസില്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ അടുത്തില്ലാതായതോടെ പ്രയാസത്തിലായ ആറരവയസ്സുകാരന്‍ അനന്തു രോഗിയായ മുത്തച്ഛന്‍ മുരളീധരനൊപ്പം ലോഡ്ജില്‍ കഴിഞ്ഞുവരികയായിരുന്നു. കുറ്റിത്തെരുവ് മുരുക്കുംമൂട്ടിലുള്ള വീട് ഒറ്റിക്കെടുത്ത് താമസിച്ചുവരുമ്പോഴാണ് അംബിക കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ റിമാന്‍ഡിലായത്. പ്രേരണക്കുറ്റത്തിനാണ് അവരുടെ മാതാവിനെയും ശിക്ഷിച്ചത്. ഇതോടെ രണ്ടാംക്ളാസിലായ അനന്തുവിന്‍െറ ജീവിതം കണ്ണീരിലായി.
സുഖമില്ലാത്ത മുത്തച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നതെങ്കിലും മാതാവ് അടുത്തില്ലാതിരുന്നതിന്‍െറ പ്രയാസം അനന്തുവിന്‍െറ മനസ്സില്‍ നീറിനിന്നു. ഇവരെ ജാമ്യത്തിലിറക്കാന്‍ ആരും എത്താതിരുന്നതിനെത്തുടര്‍ന്നാണ് റിമാന്‍ഡ് ജീവിതം നീട്ടത്. സംഭവത്തെ തുടര്‍ന്ന് ഒറ്റിത്തുക വാങ്ങി താമസിപ്പിച്ചിരുന്ന വീട്ടുടമസ്ഥന്‍ അനന്തുവിനെയും മുത്തച്ഛനെയും ഇറക്കിവിട്ടു. പിന്നീടാണ് ലോഡ്ജ്മുറിയില്‍ അഭയം തേടിയത്. അനന്തുവിന്‍െറ ദുരവസ്ഥയറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടു. തിങ്കളാഴ്ച രാവിലെ അനന്തുവിനെ വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ.എം.കെ. അബ്ദുല്‍ സമദിന് മുന്നില്‍ ഹാജരാക്കി. അനന്തുവിനെ നൂറനാട് ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ താമസിപ്പിക്കാനും അടുത്തുള്ള സ്കൂളില്‍ പഠന സൗകര്യമൊരുക്കാനും അദ്ദേഹം ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുത്തച്ഛനെ വിട്ടുപിരിയാന്‍ അനന്തുവിന് പ്രയാസമായിരുന്നെങ്കിലും കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിനാല്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നെന്ന് അബ്ദുല്‍ സമദ് പറഞ്ഞു.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അംബികയെയും വിജയമ്മയെയും താമസിയാതെ ജാമ്യത്തില്‍ വിടുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എറണാകുളം നിര്‍മല ശിശുഭവന്‍ അധികൃതരുടെ സംരക്ഷണത്തില്‍ കഴിയുന്ന നവജാതശിശുവിനെ അംബിക ആവശ്യപ്പെട്ടാല്‍ നല്‍കാനും കുഞ്ഞിനെ മാതാവിനൊപ്പം മഹിളാ സദനത്തില്‍ പാര്‍പ്പിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍