Tue, 05/29/2012 - 01:00 ( 51 weeks 2 daysago)
റിബറി തിളങ്ങി; ഫ്രാന്‍സിന് ജയം
(+)(-) Font Size

വലന്‍സീനെസ് (ഫ്രാന്‍സ്): മൂന്നു വര്‍ഷത്തിനിടെ ദേശീയ ടീമിനുവേണ്ടി ഫ്രാങ്ക് റിബറി ആദ്യമായി വല കുലുക്കിയ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. യൂറോകപ്പിന് മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഫ്രഞ്ചുനിര 3-2ന് ഐസ്ലന്‍ഡിനെയാണ് കീഴടക്കിയത്. പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയായിരുന്നു മുന്‍ യൂറോ ചാമ്പ്യന്മാരുടെ ജയം. കളി തീരാന്‍ നാലു മിനിറ്റു ബാക്കിയിരിക്കെ ആദില്‍ റാമിയുടെ ഹെഡറിലൂടെയായിരുന്നു ആതിഥേയ ടീമിന്റെ വിജയഗോള്‍.
താരതമ്യേന ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഫ്രഞ്ച് കോച്ച് ലോറന്റ് ബ്ലാങ്ക് അറ്റാക്കിങ് ഗെയിമിന് മുന്‍തൂക്കം നല്‍കിയുള്ള പരീക്ഷണ നിരയെയാണ് കളത്തിലിറക്കിയത്. ഈ നീക്കം പക്ഷേ, ഫ്രാന്‍സിനെ തളര്‍ത്തി. 38ാം മിനിറ്റില്‍ ബിര്‍കിര്‍ ബ്യാര്‍നാസനും അഞ്ചു മിനിറ്റിനുശേഷം അയാക്സ് സ്ട്രൈക്കര്‍ കോള്‍ബീന്‍ സിഗ്തോര്‍സനും നേടിയ ഗോളുകളില്‍ ഐസ്ലന്‍ഡ് ആദ്യപകുതിയില്‍ 2-0ത്തിന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൈറ്റ് ബാക്ക് മാത്യു ഡെബൂച്ചി ഫ്രാന്‍സിനുവേണ്ടി ലക്ഷ്യം കണ്ടു. എങ്കിലും മൂര്‍ച്ചയേറിയ മുന്നേറ്റങ്ങള്‍ ചമയ്ക്കുന്നതില്‍ ആതിഥേയര്‍ക്ക് വിജയം കാണാനായില്ല. കളി തീരാന്‍ 15 മിനിറ്റ് ബാക്കിയിരിക്കേ പകരക്കാരായി റിബറിയെയും സ്ട്രൈക്കര്‍ ഒലിവിയര്‍ ഗിറൂഡിനെയും കളത്തിലെത്തിച്ചതോടെയാണ് ഫ്രാന്‍സ് ഉണര്‍ന്നത്. 85ാം മിനിറ്റില്‍ ഗിറൂഡിന്റെ പാസില്‍നിന്ന് എതിര്‍പ്രതിരോധനിരയെ നിസ്സഹായരാക്കി തൊടുത്ത ചിപ്ഷോട്ടിലൂടെ റിബറി ടീമിനെ തുല്യനിലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ഗിറൂഡിന്റെ ക്രോസില്‍ റാമിയുടെ ഹെഡര്‍ വലയിലെത്തിയതോടെ ആതിഥേയര്‍ക്ക് ജയമൊരുങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus