മനാമക്ക് വിശ്വസിക്കാനാകുന്നില്ല; നൗഷാദിന്‍െറ അന്ത്യം...

മനാമക്ക് വിശ്വസിക്കാനാകുന്നില്ല; നൗഷാദിന്‍െറ അന്ത്യം...

മനാമ: നൗഷാദ് ഷോപ്പില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിതന്നെയാണ് ഇപ്പോഴും മനാമയിലെ വ്യാപാരികള്‍. അവന്‍െറ കളിയും ചിരിയും തമാശയുമെല്ലാം ഇപ്പോഴും അവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. നൗഷാദ് മരിച്ചെന്ന് വിശ്വസിക്കാന്‍ അവര്‍ക്കാകുന്നില്ല. വിശേഷങ്ങള്‍ പങ്കുവെക്കാനും തമാശ പറഞ്ഞ് ചിരിക്കാനും നാട്ടില്‍നിന്ന് നൗഷാദ് ഇനി വരില്ലെന്ന യാഥാര്‍ഥ്യവുമായി അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. വിങ്ങുന്ന മനസ്സോടെയാണ് നൗഷാദിനു വേണ്ടി കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും യമനി പള്ളിയില്‍ പ്രാര്‍ഥനക്ക് എത്തിയത്. എന്നിട്ടും മനാമയിലെ ‘അല്‍ ഫലൂജ’ മൊബൈല്‍ ഷോപ്പിന് മുന്നിലെത്തുമ്പോള്‍ എപ്പോഴും പ്രസന്നമായി നില്‍ക്കുന്ന നൗഷാദിനു വേണ്ടി അവരുടെ കണ്ണുകള്‍ പരതുന്നു...നാലര വര്‍ഷം മാത്രമേ നൗഷാദ് ബഹ്റൈനിലുണ്ടായിരുന്നുള്ളൂവെങ്കിലും നാലര പതിറ്റാണ്ടിന്‍െറ ഓര്‍മകള്‍ ബാക്കിയാക്കിയാണ് നൗഷാദിന്‍െറ വിടവാങ്ങല്‍.
കാഞ്ഞങ്ങാട് നീലേശ്വരം ചിറമ്മല്‍ നാസറിന്‍െറ മകന്‍ നൗഷാദ് (25) കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലാണ് നിര്യാനായത്. കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയി നവ വധുവിനെയും കൂട്ടിയായിരുന്നു പിന്നീടുള്ള തിരിച്ചു വരവ്.
ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് കഴുത്ത് വേദനയുടെ രൂപത്തില്‍ നൗഷാദിനെ രോഗം തേടിയെത്തിയത്. കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോള്‍ തോന്നിയ കഴുത്ത് വേദന...ഇവിടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് മരുന്ന് കഴിച്ചെങ്കിലും സുഖമായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ നൗഷാദ് നാട്ടിലേക്ക് തിരിക്കുന്നത്. ചികിത്സിച്ച് സുഖപ്പെട്ട് തിരിച്ചുവരാമെന്ന് എല്ലാവര്‍ക്കും വാക്കുനല്‍കി ഭാര്യയെയും കൂട്ടി നൗഷാദ് നാട്ടിലേക്ക് വിമാനം കയറി.
കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് രോഗത്തിന്‍െറ ഗൗരവം മനസ്സിലാകുന്നത്. നൗഷാദിന് അര്‍ബുദത്തിന്‍െറ തുടക്കമായിരുന്നു. ആത്മവിശ്വാസം കൈവിടാതെ നൗഷാദ് രോഗത്തെ നേരിട്ടു. ചികിത്സ തുടരുമ്പോഴും ബഹ്റൈനിലെ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെടുമായിരുന്നു.
സുഖപ്പെട്ടാല്‍ ഉടനെ തിരിച്ചുവരുമെന്നായിരുന്നു അപ്പോഴും അവന്‍ പറഞ്ഞിരുന്നതെന്ന് തൊട്ടടുത്ത കടയിലെ ഫിറോസ് അനുസ്മരിച്ചു. ‘എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു നൗഷാദ്. എല്ലാവരും നൗഷാദിനും പ്രിയപ്പെട്ടവരായിരുന്നു. ആരുടെയും സ്നേഹം എളുപ്പത്തില്‍ പിടിച്ചുപറ്റുന്ന ആകര്‍ഷകമായ പെരുമാറ്റം...’ ഫിറോസ് തുടര്‍ന്നു. കൂട്ടുകാര്‍ക്കൊപ്പം മനാമയിലെതന്നെ ഫ്ളാറ്റിലായിരുന്നു നൗഷാദ് കുടുംബവുമായി താമസിച്ചിരുന്നത്. നഫീസയാണ് നൗഷാദിന്‍െറ മാതാവ്. ഭാര്യ: റസീന. സഹോദരങ്ങള്‍: നൗഫല്‍, നവാസ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus