അറബ് സാറ്റ് പ്രക്ഷേപണം നിര്‍ത്താന്‍ ഐ.എ.എ തീരുമാനം

മനാമ: അറബ് സാറ്റ് പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് അതോറിറ്റി തീരുമാനിച്ചു. അറബ് സാറ്റലൈറ്റ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന മുഴുവന്‍ ചാനലുകളും ഇതോടെ ബഹ്റൈനില്‍ ലഭിക്കില്ല. ബഹ്റൈനും സൗദിക്കുമെതിരെ ഇറാന്‍ ചാനലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അറബ് സാറ്റ് അധികൃതരോട് ഐ.എ.എ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുകൂലമായ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബ്നധിതരായതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
രാജ്യത്തിന്‍െറ സ്വസ്ഥതയും സമാധാനവും തകര്‍ക്കാന്‍ വേണ്ടി മാത്രമല്ല, അക്രമങ്ങളും വിഭാഗീയതയും ഉയര്‍ത്താനും ബോധപൂര്‍വമായ ശ്രമം നടക്കുന്നു. അറബ്, അന്താരാഷ്ട്ര കരാറുകളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ബഹ്റൈനെതിരെ ഇറാന്‍ ചാനലുകള്‍ വിഷം വമിപ്പിക്കുന്നതെന്ന് ഐ.എ.എ വ്യക്തമാക്കി. തീവ്രവാദം, വിഭാഗീയത, അക്രമം എന്നിവക്ക് പ്രേരിപ്പിക്കുന്ന രൂപത്തിലുള്ള കളവുകള്‍ കെട്ടിച്ചമക്കുകയും അവ പ്രചരിപ്പിക്കുകയൂം ചെയ്യുന്നത് ഭൂഷണമല്ല. ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ അന്ത:ഛിദ്രതയുണ്ടാക്കുന്നതിനുള്ള ശ്രമവും ഇത്തരം ചാനലുകളുടെ ഭാഗത്തുനിന്നുണ്ട്. ഫെബ്രുവരി 20ന് കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന ചാനലുകളുടെ സംപ്രേഷണം നിര്‍ത്തണമെന്ന് അറബ് സാറ്റിനോട് ഔദ്യാഗികമായി ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചിരുന്നതുമാണ്. എന്നാല്‍, ചാനലുകളുടെ സംപ്രേഷണം ബഹ്റൈനില്‍ നിര്‍ത്തിവെക്കാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ഐ.എ.എ വിശദീകരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus