മക്ക: മക്ക പ്രദേശത്തെയാകെ നടുക്കിയ കൂട്ടക്കൊലയിലെ പ്രതികളുടെമേല്‍ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കി. ഒരു പാക് പൗരനെയും രണ്ടു ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരികളെയും കൊല്ലുകയും ഒരു ഗര്‍ഭസ്ഥ ശിശുവിനെ കൊന്നുകുഴിച്ചു മൂടുകയും ചെയ്ത കേസിലാണ് പ്രതികളുടെ തലയാണ് വെട്ടിയത്.
പാക്കിസ്ഥാനില്‍നിന്നുള്ള ബഷീര്‍ ഹസ്സന്‍ അഫ്രീദി, സുഹൃത്ത് റഹ്മത്ത് അല്‍ വഹാബ് അബ്ദുറഹ്മാന്‍ എന്നിവരായിരുന്നു ഘാതകര്‍. മുഹമ്മദ് യാക്കൂബ് ഹാജി എന്ന പാകിസ്ഥാന്‍ പൗരനെ കൊന്നായിരുന്നു ഹീന കൃത്യത്തിന് ഇരുവരും തുടക്കം കുറിച്ചത്. മക്കയിലെ ഒരു കെട്ടിടം ആസ്ഥാനമാക്കി ഹവാല കച്ചവടത്തിലേര്‍പ്പെട്ടവരായിരുന്നു മൂന്നു പാകിസ്താനികളും. സൗദിയില്‍നിന്ന് ദുബൈ വഴി പാകിസ്ഥാനിലേക്ക് ഹവാല മാര്‍ഗേണ ദശലക്ഷക്കണക്കിന് റിയാല്‍ അയക്കുന്നതായിരുന്നു ഇവര്‍ കൊണ്ടുനടന്ന അനധികൃത പണമിടപാട്. ഒരു ഘട്ടത്തില്‍ പരസ്പരം സംശയമുദിക്കുകയും തര്‍ക്കം മൂക്കുകയും ചെയ്തപ്പോള്‍ ബഷീറും റഹ്മത്തും കൂടി ഹാജിയുടെ കഥ കഴിക്കുകയായിരുന്നു. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം കൊന്ന് തുണ്ടം തുണ്ടമാക്കി ചാക്കില്‍ കെട്ടി കുഴിച്ചുമൂടാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ഹാജിയുമായി അവിഹിത ബന്ധമുണ്ടായിരുന്ന ഇന്തോനേഷ്യന്‍ വീട്ടുവേലക്കാരി അപാര്‍ട്ട്മെന്‍റില്‍ കയറിവന്നു. സംഘം അവരെ കൊന്ന് വിജനമായി സ്ഥലത്ത് കൂഴിച്ചുമൂടി. കുറെ ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു ഇന്തോനേഷ്യക്കാരി കൊല്ലപ്പെട്ട തന്‍െറ സുഹൃത്തിനെ കുറിച്ച് ഇവരോട് ആരായാന്‍ തുടങ്ങി. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞ് ആദ്യം കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സത്യം പറഞ്ഞില്ലെങ്കില്‍ പൊലിസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇന്ന അപാര്‍ട്ട്മെന്‍റില്‍ വന്നാല്‍ അവരെ കാണിച്ചുതരാമെന്ന് പറഞ്ഞു. അവിടെ എത്തേണ്ട താമസം ആ യുവതിയെയും കഴുത്ത് ഞെരിച്ചു കൊന്നു. അവള്‍ ഗര്‍ഭിണിയായിരുന്നുവെന്നറിഞ്ഞപ്പോള്‍ വയറ് കീറി കുഞ്ഞിനെ എടുത്ത് അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും അതിനടുത്ത് കുഴിച്ചുമൂടി.
അമ്മയുടെയും കുഞ്ഞിന്‍െറയും മൃതശരീരം കണ്ടെത്തിയ അപാര്‍ട്ട്മെന്‍റ് ഉടമ ഉടന്‍ പൊലിസില്‍ വിവരമറിയിച്ചു. അന്വേഷണം പല നിലക്കും നീങ്ങിയപ്പോഴാണ് പ്രതികള്‍ വലയില്‍ വീണതും കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടതും. കൂട്ടക്കൊലയില്‍ മൂന്നാമതൊരാളും കൂടിയുണ്ടെങ്കിലും ജയിലില്‍ വെച്ച അയാള്‍ മരിക്കുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍