തൊടുപുഴ: മലയോര കര്‍ഷകരുടെ കൈവശഭൂമിക്ക് പട്ടയം നല്‍കാതെ വിലപേശല്‍ സമീപനമാണ് കോണ്‍ഗ്രസിന്‍േറതെന്ന് കിസാന്‍സഭ ജില്ലാ പ്രസിഡന്‍റ് സി.കെ. കൃഷ്ണന്‍കുട്ടിയും സെക്രട്ടറി മാത്യു വര്‍ഗീസും പ്രസ്താവനയില്‍ ആരോപിച്ചു.
1977 ജനുവരി ഒന്നുവരെയുള്ള കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ 30 വര്‍ഷം മുമ്പേ തീരുമാനിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി ആരംഭിക്കുകയും ചെയ്തു. കൃഷിക്കാര്‍ക്ക് പട്ടയം കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വം നടത്തിയ നീക്കങ്ങളുടെ ഭാഗമായി ഏറ്റവും അവസാനം സുപ്രീംകോടതിയെ ഇടപെടുവിച്ച് പട്ടയം നല്‍കുന്നത് തടയുകയായിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാ തടസ്സവും നീക്കുകയും കോടതി വിധി അനുകൂലമാകുകയും ചെയ്തു.
പൂര്‍ണമായി പട്ടയം കൊടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞില്ല. റവന്യൂ ഭൂമിക്ക് അഞ്ചേക്കര്‍ വരെ പട്ടയം കൊടുക്കാമെന്നും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശത്ത് പട്ടയം കൊടുക്കാമെന്നും ജലവൈദ്യുതി പദ്ധതികളുടെ കാച്ച്മെന്‍റ് ഏരിയയില്‍ പത്തുചെയിനില്‍ പെട്ടവര്‍ക്ക് പട്ടയം കൊടുക്കാമെന്നും തീരുമാനിച്ചിരുന്നു. ഈ കാര്യങ്ങളിലൊന്നും ഇപ്പോള്‍ ഒരു അവ്യക്തതയുമില്ലെന്നിരിക്കെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത് പ്രതിഷേധാര്‍ഹമാണ്.
നിരന്തരം മലയോര കര്‍ഷകരെ വഞ്ചിച്ച പാരമ്പര്യം കോണ്‍ഗ്രസ് തുടരാന്‍ തന്നെയാണ് ഭാവമെന്ന് അദ്ദേഹത്തിന്‍െറ പ്രസ്താവന അനുസ്മരിപ്പിക്കുന്നു. ഇത് തികഞ്ഞ വഞ്ചനയാണ്. മുന്‍ സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളല്ലാതെ പുതുതായി ഒന്നും യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ല. യു.ഡി.എഫിലെ ഘടക കക്ഷികള്‍ക്ക് കോണ്‍ഗ്രസിന്‍െറ ഈ നയത്തോട് വിയോജിപ്പും പ്രതിഷേധവുമുണ്ടെങ്കിലും ശക്തമായി പ്രതികരിക്കാന്‍ തയാറാകാത്തത് ആത്മ വഞ്ചനയാണ്. പട്ടയത്തിനായി സമര രംഗത്തുള്ളവരെയെല്ലാം ആക്ഷേപിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കി വിട്ടതിന്‍െറ പിന്നില്‍ കോണ്‍ഗ്രസാണ്. ഒരു തടസ്സവുമില്ലാതിരിക്കെ പട്ടയം നല്‍കാത്ത നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍