ചവറ: തീരദേശവാസികളുടെ ആശ്രയമായിരുന്ന നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രി പ്രവര്‍ത്തനം താറുമാറായി. ഇന്‍ഡോനോര്‍വിജിയന്‍ സംയുക്ത സംരംഭമായി ആരംഭിച്ച ആശുപത്രി ജില്ലയിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട മാതൃശിശുരോഗാശുപത്രിയായിരുന്നു.
പ്രസവ ശുശ്രൂഷാ രംഗത്തും ഏറെ അറിയപ്പെട്ടിരുന്നതാണ് ആശുപത്രി. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് താലൂക്കാശുപത്രിയുടെ പദവി നല്‍കി ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിരുന്നു.
എന്നാല്‍ ഒരു വര്‍ഷംപോലും ആശുപത്രിയുടെ പ്രവര്‍ത്തനം താലൂക്കാശുപത്രി പദവിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഇവിടെ 13 ഡോക്ടര്‍മാരുണ്ടെങ്കിലും ഭൂരിഭാഗം ഡോക്ടര്‍മാരുടെയും മുഴുവന്‍ സമയ സേവനം ലഭിക്കുന്നില്ല. പല ഡോക്ടര്‍മാരും ജില്ലയിലെ തന്നെ മറ്റ് ആശുപത്രികളില്‍ ഡ്യൂട്ടി വ്യവസ്ഥയിലുമാണ്. ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ആശുപത്രിയില്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തനമില്ല. കന്നേറ്റിക്കും നീണ്ടകര പാലത്തിനുമിടയില്‍ ദേശീയപാതയില്‍ ദിവസവും നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. നീണ്ടകര സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചമല്ലാത്തതിനാല്‍ അപകടത്തില്‍പ്പെടുന്നവരെ ജില്ലാ ആശുപത്രിയിലേക്കോ കരുനാഗപ്പള്ളി ഫസ്റ്റ് റഫറല്‍ ആശുപത്രിയിലേക്കോ എത്തിക്കേണ്ട സ്ഥിതിയാണ്.
ഇവിടെ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തനവും കാര്യക്ഷമമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍