തിരുവനന്തപുരം: രാത്രികാലങ്ങളില്‍ നഗരത്തില്‍ വാഹനങ്ങളുടെ മരണപ്പാച്ചില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. നഗരത്തില്‍ അര്‍ധരാത്രിയോടെ വാഹനങ്ങളില്‍ മരണപ്പാച്ചില്‍ നടത്തുന്നവരുടെ എണ്ണം ഏറിവരികയാണ്.
നേരത്തെ കവടിയാര്‍ - ശാസ്തമംഗലം റോഡ്, ബൈപാസ്, കരമന തുടങ്ങിയ ഭാഗങ്ങളില്‍ ബൈക്ക് ഓട്ടക്കാരും കാറോട്ടമത്സരക്കാരുമാണ് ഭീതി പരത്തിയിരുന്നതെങ്കില്‍ ഇന്ന് ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളില്‍ മത്സരമരണപ്പാച്ചില്‍ നടത്തുന്നത്.
വിവിധ സിനിമാതിയറ്ററുകളില്‍ നിന്ന് സെക്കന്‍റ്ഷോ കണ്ടിറങ്ങുന്നവര്‍, മദ്യശാലകളിലും ക്ളബുകളിലും നിന്ന് അര്‍ധരാത്രിയോടെ പിരിയുന്നവര്‍ തുട ങ്ങിയവരാണ് ജനജീവിതത്തിനും ഇതര വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്.
നഗരവികസന പദ്ധതിയുടെ ഭാഗമായി നഗരത്തിലെ മിക്ക റോഡുകളും വികസിപ്പിക്കുകയും ടാര്‍ചെയ്യുകയും ചെയ്തത് ഇത്തരക്കാര്‍ക്ക് തുണയായി. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമായി നിലവില്‍ 40 ഓളം കാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നഗരത്തിലാണീ നിയമലംഘനം.
അഭ്യാസക്കാരില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതരോ ഇവരുടെ അടുത്ത ബന്ധുക്കളോ ധനികരോ ആണെന്നിരിക്കെ ഇവരെ പിടികൂടാന്‍ പൊലീസ് തയാറാകുന്നില്ല. രാത്രികാലങ്ങളില്‍ കുടുംബസമേതം നഗരത്തില്‍ നിന്ന് വിവിധ വാഹനങ്ങളില്‍ മടങ്ങുന്ന സാധാരണക്കാരെയും കുടുംബത്തെയും പേടിപ്പിക്കുക വഴി മാനസികോല്ലാസം നേടുന്ന മനോരോഗികള്‍ ഇതിലുണ്ട്.
കാറില്‍ സഞ്ചരിച്ച കുടുംബത്തെ ബൈക്കുകളില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്ത ഒരു സംഘത്തെ ഏതാനും ആഴ്ചക്ക് മുമ്പ് പേരൂര്‍ക്കട പൊലീസ് പിടികൂടി. ബൈക്ക് യാത്രക്കാരെ അപകടങ്ങളില്‍പ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.
അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കാന്‍ അത്യാധുനിക സാങ്കേതികതയോടെ നഗരത്തില്‍ കറങ്ങിയിരുന്ന ‘ഇന്‍റര്‍ സെപ്റ്റര്‍’ സംഘം ഇപ്പോള്‍ ഊര്‍ജസ്വലമല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍