കാഞ്ഞങ്ങാട്: പാര്‍ട്ടി വളര്‍ന്നത് ഭരണത്തിന്‍െറയും പൊലീസിന്‍െറയും തണലിലല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ ഭരണത്തിന്‍െറയും പൊലീസിന്‍െറയും തണലില്‍ ഈ പ്രസ്ഥാനത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗീയതക്കും സദാചാര പൊലീസ് കാടത്തത്തിനുമെതിരെ സംഘടിപ്പിച്ച മാനവസൗഹൃദ സന്ദേശയാത്രയുടെ സമാപന സമ്മേളനം കാഞ്ഞങ്ങാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്കാലത്തും പാര്‍ട്ടിക്കുനേരെ കടന്നാക്രമണമുണ്ടായിട്ടുണ്ട്. അതൊക്കെ പാര്‍ട്ടി പ്രതിരോധിച്ചിട്ടുമുണ്ട്. ഒരുശക്തിക്കും വഴങ്ങാന്‍ മനസ്സില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം-അണികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരനെ കൊന്നാല്‍ ആര്‍.എം.പിയെ തകര്‍ക്കാമെന്ന വിശ്വാസം സി.പി.എമ്മിനില്ല. അദ്ദേഹത്തിന്‍െറ കൊലപാതകത്തില്‍ സി.പി.എമ്മിന് ഒരുപങ്കുമില്ലെന്ന് വ്യക്തമാക്കിയതുമാണ്. എന്നിട്ടും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങളും ചാനലുകളും മത്സരിക്കുന്നത്.
സംഭവത്തിലെ യഥാര്‍ഥ പ്രതികളുടെ അടുത്തേക്ക് അന്വേഷണം നീളുമെന്ന ഭയംമൂലമാണ് വായപ്പടച്ചി റഫീക്കിനെതിരെയുള്ള അന്വേഷണം നിര്‍ത്തിയത്. ഇയാള്‍ പൊലീസിന്‍െറ കസ്റ്റഡിയില്‍ തന്നെയുണ്ടാകും. കോടതിയില്‍ ഹാജരാക്കുന്നില്ല. ഹാജരാക്കിയാല്‍ യു.ഡി.എഫ് കരുതുന്നപോലെ അന്വേഷണം വഴിതിരിച്ചുവിടാന്‍ കഴിയില്ല. ചന്ദ്രശേഖരന് സംഭവദിവസം വന്ന അവസാന ഫോണ്‍കോളിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കോളിനെത്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ വഴിമാറി സഞ്ചരിച്ചത്. ആരുടെ കോള്‍ അനുസരിച്ചാണ് കൊലയാളികളുടെ മുന്നിലേക്ക് ചാടിയതെന്ന് കണ്ടെത്തണം. പാര്‍ട്ടി അപകടത്തില്‍പെടുന്ന സാഹചര്യങ്ങളിലെല്ലാം ഓടിയെത്തുന്ന ജനങ്ങളാണ് ഈ പാര്‍ട്ടിയെ നയിക്കുന്നത്. ഒറ്റക്കെട്ടായി ഏത് പ്രതികൂല സാഹചര്യങ്ങളെയും മറികടക്കും-അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍