ജനീവ: തര്‍ക്കം പരിഹരിക്കാനായി സുഡാനും ദക്ഷിണ സുഡാനും കരാറിലെത്തണമെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തര്‍ക്കം നിലനില്‍ക്കുന്ന എണ്ണസമ്പന്ന അതിര്‍ത്തിപ്രദേശമായ അബയേയില്‍ യു.എന്‍ സുരക്ഷാസേനയുടെ പ്രവര്‍ത്തനം ആറു മാസത്തേക്കുകൂടി നീട്ടിയെന്നും രക്ഷാസമിതി അറിയിച്ചു. സുഡാനും ദക്ഷിണ സുഡാനും തമ്മിലുള്ള അതിര്‍ത്തിപ്രശ്നം പരിഹരിക്കണമെന്ന പ്രമേയം രക്ഷാ സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു.
അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഗുരുതരമായ സുരക്ഷാപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഇരുരാജ്യങ്ങളുടെയും ഭരണകൂടങ്ങളും പൊലീസും ചേര്‍ന്ന് അബയേ പ്രശ്നത്തിന് അന്തിമ തീരുമാനം ഉണ്ടാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അബയേയില്‍നിന്ന് സുഡാന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച അബയേയില്‍നിന്ന് ദക്ഷിണ സുഡാന്‍ തങ്ങളുടെ 700ഓളം സൈനികരെ പിന്‍വലിച്ചിരുന്നു.
2005ലെ സമാധാന കരാര്‍പ്രകാരം കഴിഞ്ഞ വര്‍ഷമാണ് സുഡാനില്‍നിന്ന് ദക്ഷിണ സുഡാന്‍ സ്വതന്ത്രമായത്. ഇതോടെ ദശാബ്ദങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന് അറുതിയാവുകയായിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പൂര്‍ണപരിഹാരമായില്ല. തര്‍ക്കമുള്ള അതിര്‍ത്തികള്‍ സംബന്ധിച്ചും എണ്ണവരുമാനം സംബന്ധിച്ചുമുള്ള തര്‍ക്കം വീണ്ടും മൂര്‍ച്ഛിച്ച് ഈയിടെ സൈനിക ഏറ്റുമുട്ടലില്‍വരെ എത്തുകയുണ്ടായി.
ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കണമെന്നും ചര്‍ച്ചക്ക് തയാറാകണമെന്നും അല്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ സൈനികേതര ഉപരോധം നടത്തുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, യു.എന്‍ മുന്നറിയിപ്പ് പരിഗണിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയാറായില്ല. കഴിഞ്ഞ ബുധനാഴ്ച വരെയായിരുന്നു ചര്‍ച്ചക്ക് യു.എന്‍ സമയം നല്‍കിയിരുന്നത്. അതേസമയം, കഴിഞ്ഞയാഴ്ച സുഡാന്‍ അതിര്‍ത്തിയിലെ അക്രമങ്ങള്‍ക്ക് കുറവുവന്നതായി യു.എന്നിലെ യു.എസ് അംബാസഡര്‍ സൂസന്‍ റൈസ് യു.എന്‍ പ്രത്യേക ദൂതന്‍െറ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍