Fri, 05/18/2012 - 00:32 ( 1 year 1 dayago)
ഗെയില്‍ ഗെയിം
(+)(-) Font Size
ഗെയില്‍ ഗെയിം
ബാംഗ്ളൂരിന് 21 റണ്‍സ് ജയം, ഗെയില്‍ 62 പന്തില്‍ 128*

ന്യൂദല്‍ഹി: ക്രിസ് ഗെയില്‍ എന്ന ബാറ്റിങ് വിസ്മയം അതിനിര്‍ണായക മത്സരത്തില്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ 21 റണ്‍സ് ജയം നേടിയ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐ.പി.എല്ലില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഒരു മത്സരം ബാക്കിനില്‍ക്കെ 17 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ളൂര്‍, ഗെയിലിന്റെയും (62 പന്തില്‍ 128 നോട്ടൗട്ട്) വിരാട് കോഹ്ലിയുടെയും (53 പന്തില്‍ 73 നോട്ടൗട്ട്) തകര്‍പ്പന്‍ ഇന്നിങ്സുകളുടെ ബലത്തില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വീറോടെ പൊരുതിയ ദല്‍ഹി ഒമ്പതു വിക്കറ്റിന് 194 റണ്‍സിലൊതുങ്ങി. റോസ് ടെയ്ലര്‍ (26 പന്തില്‍ 55), വേണുഗോപാല്‍ റാവു (24 പന്തില്‍ 36), ആന്ദ്രേ റസല്‍ (15 പന്തില്‍ 31) എന്നിവരാണ് മികവു കാട്ടിയത്. സഹീര്‍ ഖാന്‍ നാലോവറില്‍ 38 ഉം മലയാളി താരം പ്രശാന്ത് പരമേശ്വരന്‍ മൂന്നോവറില്‍ 30ഉം റണ്‍സ് വഴങ്ങി മൂന്നു വീതം വിക്കറ്റെടുത്തു.
തിലകരത്നെ ദില്‍ഷനാണ് (10) ബാംഗ്ളൂര്‍ നിരയില്‍ പുറത്തായ ഏക ബാറ്റ്സ്മാന്‍. ഗെയില്‍-കോഹ്ലി സഖ്യം നേടിയ 204 റണ്‍സ് ഐ.പി.എല്ലില്‍ ഏത് വിക്കറ്റിലെയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. ഈ സീസണിലെ ഏറ്റവും വലിയ ടീം സ്കോറാണ് ബാംഗ്ളൂരിന്റേത്.
ഏഴ് ബൗണ്ടറിയും 13 സിക്സും അടങ്ങുന്നതായിരുന്നു ഗെയിലിന്റെ പ്രകടനം. ഇതോടെ ഐ.പി.എല്ലിലെ ഒരിന്നിങ്സില്‍ ഏറ്റവുമധികം സിക്സറടിച്ച ബാറ്റ്സ്മാന്‍ എന്ന ബ്രന്‍ഡണ്‍ മക്കല്ലത്തിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഗെയിലിനായി. 38 പന്തില്‍ 34 റണ്‍സ് മാത്രം നേടി അല്‍പം പതുക്കെ കളിച്ചിരുന്ന വിന്‍ഡീസ് താരം തുടര്‍ന്നുള്ള 28 പന്തില്‍ അടിച്ചുകൂട്ടിയത് 90 റണ്‍സ്. 37ാം പന്തില്‍ 50 തികച്ച ഗെയില്‍ 53ാം പന്തില്‍ ഐ.പി.എല്ലിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഗെയിലിന്റെ 128 റണ്‍സ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും.
ഒമ്പത് ബൗണ്ടറിയും ഒരു സിക്സുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ (73) പ്രകടനം. 41ാം പന്തിലാണ് യുവതാരം അര്‍ധശതകം തികച്ചത്. വീരേന്ദര്‍ സെവാഗിന്റെ അഭാവത്തില്‍ മഹേല ജയവര്‍ധനെയാണ് ദല്‍ഹിയെ നയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus