Thu, 05/17/2012 - 01:03 ( 1 year 1 weekago)
വാതുവെപ്പ്: അന്വേഷണം തുടങ്ങി; ശലഭിന്റെ മൊഴിയെടുത്തു
(+)(-) Font Size

ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ പഞ്ചാബ് കിങ്സ് ഇലവന്‍ താരം ശലഭ് ശ്രീവാസ്തവ ബുധനാഴ്ച അന്വേഷണ സമിതി മുമ്പാകെ ഹാജരായി. ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സമിതി തലവന്‍ രവി സവാനിയുമായി ശലഭ് ഒരു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. ഇതിന്റെ വിശദാംശങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയില്ല.
ഇന്ത്യാ ടി.വി നടത്തിയ ഒളികാമറാ ഓപറേഷനെത്തുടര്‍ന്ന് അഞ്ച് താരങ്ങളെയാണ് ചൊവ്വാഴ്ച ഐ.പി.എല്‍ ഭരണസമിതി സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് 15 ദിവസത്തിനകം അന്വേഷണം നടത്തി അച്ചടക്ക സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സവാനിയോട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി നാലു താരങ്ങളില്‍നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. ശലഭിനെക്കൂടാതെ അമിത് യാദവ്, മോനിഷ് മിശ്ര, ടി.പി സുധീന്ദ്ര, അഭിനവ് ബാലി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
അതേസമയം, താന്‍ നിരപരാധിയാണെന്ന് ശലഭ് ആവര്‍ത്തിച്ചു. 2011ലും 2012ലും പരിക്ക് കാരണം യു.പിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിലോ കിങ്സ് ഇലവനായി ഐ.പി.എല്ലിലോ ഒരു മത്സരം പോലും കളിക്കാത്തയാള്‍ക്ക് എങ്ങനെയാണ് വാതുവെപ്പില്‍ പങ്കാളിയാവാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. കുറേക്കാലമായി താന്‍ ലഖ്നോവിലാണെന്നും ശലഭ് പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടി
-കിങ്സ് ഇലവന്‍
ന്യൂദല്‍ഹി: വാതുവെപ്പില്‍ തങ്ങളുടെ താരങ്ങള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മതിയായ നടപടി കൈക്കൊള്ളുമെന്ന് പഞ്ചാബ് കിങ്സ് ഇലവന്‍ മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. ബി.സി.സി.ഐയിലും ഐ.പി.എല്‍ ഭരണസമിതിയിലും പൂര്‍ണവിശ്വാസമുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പഞ്ചാബ് താരങ്ങളായ ശലഭ് ശ്രീവാസ്തവയും അമിത് യാദവും വാതുവെപ്പുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലാണ്. ഇവര്‍ ടീമിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus