12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ആളുകളെ കൊല്ലിക്കുന്ന രാഷ്ട്രീയം ആവശ്യമില്ല -എന്‍. പ്രഭാകരന്‍

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ആളുകളെ കൊല്ലിക്കുന്ന രാഷ്ട്രീയം ഇനി ആവശ്യമില്ലെന്ന് എഴുത്തുകാരന്‍ എന്‍. പ്രഭാകരന്‍. റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍െറ വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഇടതുപക്ഷ-പൗരാവകാശ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീര്‍ണത ബാധിച്ച മാഫിയ രാഷ്ട്രീയം കേരളത്തിലിനി വേണ്ട. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയത്തില്‍ ധാര്‍ഷ്ട്യം പാടില്ല. ജനങ്ങളെ പേടിപ്പിക്കുന്ന രീതി ശരിയല്ല. കേരളത്തിന്‍െറ ചരിത്രവും രാഷ്ട്രീയവും മാറാന്‍പോവുകയാണ്.
ചന്ദ്രശേഖരന്‍ വധത്തെ അങ്ങേയറ്റം ലാഘവബുദ്ധിയോടെയും നിരുത്തരവാദപരമായും സമീപിച്ച സി.പി.എം നേതൃത്വം മലയാളികളുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയാണ് ചെയ്തത്. ഭരണകക്ഷിയും പൊലീസ് അധികാരികളുമാണ് ഈ വിഷയത്തില്‍ അവസരത്തിനൊത്തുയര്‍ന്നത്. ഉന്നതതലത്തിലെത്തുമ്പോള്‍ ലീഗ്-കോണ്‍ഗ്രസ്-സി.പി.എം നേതൃത്വങ്ങള്‍ ഒന്നാകുമെന്നതിനാല്‍ കേസന്വേഷണത്തിന് എന്തു സംഭവിക്കുമെന്ന് പറയാനാവില്ലെന്നും പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.
കെ.സി. ഉമേഷ്ബാബു അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന്‍െറ പങ്കിനെകുറിച്ച് ജനങ്ങളുടെ കോടതി ഇതിനകം തീര്‍പ്പില്‍ എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍െറ മൃതദേഹത്തെ പരിഹസിച്ചതുപോലെ കേരളത്തിലെ ജനങ്ങളെ മൊത്തത്തില്‍ പരിഹസിക്കാനും പേടിപ്പിക്കാനും കഴിയില്ല. അവര്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഫാഷിസ്റ്റുകളെ മുഴുവന്‍ തോല്‍പിക്കുന്ന നുണകളാണ് സി.പി.എം പറഞ്ഞുകൊണ്ടിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ പ്രസ്താവന തന്നെ ഇതിനു തെളിവാണ്. ഹിറ്റ്ലറൈറ്റ് രാഷ്ട്രീയം തകര്‍ന്നടിയുകതന്നെ ചെയ്യും. വി.എസിനെ പരിഹസിക്കാനാണ് സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയത്.
കണ്ണൂരുകാരുടെ മേല്‍ ഇത്തിള്‍കണ്ണിപോലെ പറ്റിപ്പിടിച്ച ഒരുപറ്റം നരാധമന്മാരാണ് ഈ നാടിന്‍െറ പേരിന് ഇത്രയധികം കളങ്കം വരുത്തിയതെന്നും ഉമേഷ്ബാബു പറഞ്ഞു. സി.പി.എം നേതാക്കളെ മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ കൗണ്‍സലിങ്ങിനു വിധേയമാക്കണമെന്നും അല്ലെങ്കില്‍ ഇതിലും വലിയ കിരാതന്മാരായി അവര്‍ മാറിയേക്കുമെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചന്ദ്രശേഖരന്‍ വധത്തിനുശേഷമുണ്ടായ നേതാക്കളുടെ പ്രതികരണങ്ങള്‍ കൊലയേക്കാള്‍ ഭീകരമായെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ആസാദ്, പി.എന്‍. പ്രൊവിന്‍റ്, ജ്യോതികൃഷ്ണന്‍, കെ.എന്‍. അജോയ്കുമാര്‍, ചൂര്യായി ചന്ദ്രന്‍, കെ. സുനില്‍കുമാര്‍, പി.ജെ. മാന്വല്‍, മാണിക്കര ഗോവിന്ദന്‍, കെ.പി. പ്രകാശന്‍, അഡ്വ. കസ്തൂരി ദേവന്‍, കമ്പില്‍ പി. രാമചന്ദ്രന്‍ എന്നിവരും സംസാരിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ സ്വാഗതവും പ്രേമന്‍ പാതിരിയാട് നന്ദിയും പറഞ്ഞു.
നഗരത്തില്‍ നടത്തിയ പ്രകടനത്തിന് കരിങ്കല്‍ക്കുഴി വി. കൃഷ്ണന്‍, എം.വി. ഗോവിന്ദന്‍, പോള്‍ ടി. സാമുവല്‍, സി. ശശി, പി.മുരളീധരന്‍, ടി.സി. ബാലന്‍, സണ്ണി അമ്പാട്ട്, വിനോദ് രാമന്തളി, വി.പി. സുരേഷ്കുമാര്‍, ഉമര്‍ ചാവശ്ശേരി, എന്‍.ലക്ഷ്മണന്‍, വി.സി. ധര്‍മദാസ് എന്നിവര്‍നേതൃത്വം നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com