മലയാളി എഞ്ചിനീയറെ ആക്രമിച്ച് പണംതട്ടി അബോധാവസ്ഥയില്‍ പാര്‍ക്കില്‍ ഉപേക്ഷിച്ചു

മസ്കത്ത്: മലയാളി എഞ്ചിനീയറെ ആക്രമിച്ച് പണം തട്ടിയെടുത്ത ശേഷം പബ്ളിക് പാര്‍ക്കില്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ മത്രക്ക് സമീപമാണ് സംഭവം. ആക്രമണത്തിനിരയായ കൊല്ലം സ്വദേശി അജിത് ആല്‍വിന്‍ എന്ന എഞ്ചിനീയര്‍ ഇപ്പോള്‍ മസ്കത്ത് ഖൗല ആശുപത്രിയില്‍ ചികില്‍സയിലാണ്. രക്തമൊലിക്കുന്ന മുഖവുമായി അബോധാവസ്ഥയില്‍ ഇദ്ദേഹം മത്ര റിയാം പാര്‍ക്കില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് റോയല്‍ ഒമാന്‍ പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മുഖത്തും തലയിലുമായി നിരവധി മുറിവുകളുമായാണ് ഇദ്ദേഹത്തെ കൊണ്ടുവന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ബി.എസ്.എസ്. എന്ന നിര്‍മാണ കമ്പനിയിലെ സൈറ്റ് എഞ്ചിനീയറാണ് അജിത് ആല്‍വിന്‍. ദാര്‍സൈതില്‍ താമസിക്കുന്ന ഇദ്ദേഹം വെള്ളിയാഴ്ച ടാക്സിയില്‍ മത്രയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. ടാക്സിയില്‍ യാത്രചെയ്ത ശേഷം പണം നല്‍കിയപ്പോള്‍ ബാക്കി നല്‍കാന്‍ ഡ്രൈവറുടെ പക്കല്‍ ചില്ലറയില്ലായിരുന്നു.
ചില്ലറ വാങ്ങിതരാമെന്ന് പറഞ്ഞ് വീണ്ടും വാഹനത്തില്‍ കയറ്റിയ ടാക്സി ഡ്രൈവര്‍ തന്നെ സ്പാന്‍ഡര്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം സഹപ്രവര്‍ത്തകരോട് സംഭവം വിശദീകരിച്ചത്. കൈവശമുണ്ടായിരുന്ന പണവും തട്ടിപ്പറിച്ചത്രെ. റിയാം പാര്‍ക്കിന് സമീപമാണ് ഇദ്ദേഹത്തിന്‍െറ ഓഫിസും പ്രവര്‍ത്തിക്കുന്നത്. സംഭവത്തെ കുറിച്ച് പരിക്കേറ്റ അജിത് നല്‍കിയ വിവരണമല്ലാതെ യഥാര്‍ഥത്തില്‍ എന്താണ് അന്ന് രാത്രി സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മുഖത്തും തലയിലുമായി നിരവധി പരിക്കുകളാണ് ഇദ്ദേഹത്തിനുള്ളത്. മുറിവുകള്‍ തുന്നിചേര്‍ക്കാനായി 20ലധികം സ്റ്റിച്ചുകള്‍ വേണ്ടി വന്നു. ഇപ്പോള്‍ ആശുപത്രിയിലെ പ്ളാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ കഴിയുന്ന അജിതിനെ മുഖത്തെ നീരും മറ്റും മാറിയതിന് ശേഷം ശസ്ത്രക്രിയക്ക് വിധേയനാക്കും. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus