Mon, 05/14/2012 - 00:17 ( 1 year 1 weekago)
ഇര്‍ഫാന്‍ നടന്നു, അരീക്കോട് നിന്ന് ലണ്ടനിലേക്ക്
(+)(-) Font Size
ഇര്‍ഫാന്‍ നടന്നു, അരീക്കോട് നിന്ന് ലണ്ടനിലേക്ക്

അരീക്കോട് (മലപ്പുറം): കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കിയാല്‍ എല്ലാം നടക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി. ഇര്‍ഫാന്‍ എന്ന 22 കാരന്‍. നടത്തത്തില്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടിയ യുവാവ് കാല്‍പന്തുകളിയുടെ ഈറ്റില്ലമായ അരീക്കോടിന്റെ മാത്രമല്ല മലയാളിയുടെ ഒന്നടങ്കം അഭിമാനമായി മാറിക്കഴിഞ്ഞു. അരീക്കോട് കീഴുപറമ്പ് കുനിയിലെ കൊപ്രക്കച്ചവടക്കാരന്‍ കോലോത്തുംതൊടി മുസ്തഫയുടെയും കാട്ടിപ്പരുത്തി സുലൈഖയുടെയും അഞ്ചാമത്തെ മകനാണ് ഇര്‍ഫാന്‍. ശനിയാഴ്ച റഷ്യയിലെ സറന്‍സ്കില്‍ നടന്ന ലോക റേസ് വാക്കിങ് കപ്പ് മത്സരത്തില്‍ എ ലവല്‍ യോഗ്യതാ മാര്‍ക്ക് മറികടന്നാണ് ഒളിമ്പിക്സിലേക്ക് ഇര്‍ഫാന്‍ പ്രവേശം നേടിയത്.
ഒരു മണിക്കൂര്‍ 22 മിനിറ്റ് എട്ട് സെക്കന്‍ഡില്‍ പത്തൊമ്പതാമനായി എത്തിയാണ് ഇര്‍ഫാന്റെ നേട്ടം. നടത്തത്തില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളിയായി ഇതോടെ ഈ യുാവാവ്. ഏപ്രില്‍ 23ന് പാട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പ് മത്സരത്തില്‍ ഒരു മണിക്കൂര്‍ 22 മിനിറ്റ് 14 സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ നടന്നെത്തി ദേശീയ റെക്കോഡ് തകര്‍ത്തിരുന്നു. ഏഴു വര്‍ഷം പഴക്കമുള്ള പി.എസ്. ജലാന്റെ ഒരു മണിക്കൂര്‍ 22 മിനിട്ട് 17.3 സെക്കന്റ് സമയമാണ് തകര്‍ത്തത്. കീഴുപറമ്പ് ജി.വി.എച്ച്.എസില്‍ പഠിക്കുമ്പോഴാണ് ഇര്‍ഫാന്റെ താല്‍പര്യം മനസ്സിലാക്കി കായികാധ്യാപകന്‍ കെ.ജെ. ജോസ് പരിശീലനം നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് സായി സെന്ററില്‍ പ്രവേശം ലഭിക്കുകയും ഇഷ്ടയിനമായ നടത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു.
ആദ്യ സൗത് സോണ്‍ മീറ്റില്‍ തന്നെ 10 കിലോ മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടി. കോഴിക്കോട് ദേവഗിരി കോളജില്‍ ബി.എ ഇക്കണോമിക്സ് അവസാനവര്‍ഷം വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഊട്ടിയിലെ മദ്രാസ് റെജിമെന്റില്‍ ജോലി ലഭിച്ചത്. ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള വാതായനം തുറന്നത് നടത്തത്തില്‍ മുന്‍ റെക്കോഡ് ജേതാവായ പഞ്ചാബ് സ്വദേശി ഗുരുദേവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus