വ്യാജ പാസ്പോര്‍ട്ട് നിര്‍മിച്ച് നല്‍കുന്ന നാലംഗ സംഘം പിടിയില്‍

ദുബൈ: ആവശ്യക്കാര്‍ക്ക് വ്യാജ വിസയും പാസ്പോര്‍ട്ടും നിര്‍മിച്ച് നല്‍കുന്ന നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. ഇവരെല്ലാം ബംഗ്ളാദേശ് സ്വദേശികളാണ്്. രാജ്യത്തെ ചില സര്‍ക്കാര്‍ സ്്ഥാപനങ്ങളുടേതടക്കമുള്ള സീലുകളും ഔദ്യാഗിക രേഖകളുടെ പകര്‍പ്പുകളുമെല്ലാം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. രാജ്യം മുഴുവന്‍ വേരുകളുള്ള വന്‍ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് ഷാര്‍ജ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഘത്തിലൊരാള്‍ വ്യാജ രേഖകള്‍ ഉപയാഗിച്ച് ഷാര്‍ജ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചതാണ് സംഘത്തെ വലയിലാക്കാന്‍ പൊലീസിന് സഹായകമായത്. ഇയാളുടെ കൈവശമുള്ള പാസ്പോര്‍ട്ട് സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തു.
മറ്റൊരാളില്‍ നിന്ന് 6,000 ദിര്‍ഹത്തിനാണ് വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആദ്യ പ്രതിയില്‍ നിന്ന് ലഭിച്ച സൂചനകളനുസരിച്ച് രണ്ടാമനെയും പൊലീസ് പിടികൂടി. ഇയാള്‍ മറ്റൊരാളില്‍ നിന്ന് 4000 ദിര്‍ഹത്തിനാണ് പാസ്പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. ഇയാള്‍ 2,000 ദിര്‍ഹം ലാഭത്തില്‍ ആദ്യ പ്രതിക്ക് പാസ്പോര്‍ട്ട് കൈമാറുകയായിരുന്നു.
ഇവരില്‍ നിന്ന് വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് വ്യജ പാസ്പോര്‍ട്ടുകളും വിസയും മറ്റും നിര്‍മിക്കുന്ന മൂന്നാമനെയും സഹായിയെയും പൊലീസ് പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ പാസ്പോര്‍ട്ടുകള്‍, തൊഴില്‍ വിസകള്‍, സീലുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. സീലുകളിലേറെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതും ഓഫിസുകളുടേതുമാണ്.
രാജ്യ സുരക്ഷക്കും സമൂഹത്തിനും ഏറെ അപകടകരമായ ഇത്തരം സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 800151 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus