പണമിടപാട്: പ്രധാനമന്ത്രിയെയും മുന്‍ പ്രധാനമന്ത്രിയെയും ചോദ്യം ചെയ്തു

പണമിടപാട്: പ്രധാനമന്ത്രിയെയും മുന്‍ പ്രധാനമന്ത്രിയെയും ചോദ്യം ചെയ്തു

കുവൈത്ത് സിറ്റി: മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന പണമിടപാട് അന്വേഷിക്കുന്ന ജുഡീഷ്യല്‍ ട്രൈബ്യൂണല്‍ അന്നത്തെ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹിനെയും നിലവിലെ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനെയും ചോദ്യംചെയ്തു. ശൈഖ് നാസര്‍ സര്‍ക്കാറില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയായിരുന്നു ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹ്. ഇരുവരും ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചതായി ട്രൈബ്യൂണല്‍ അംഗങ്ങള്‍ വ്യക്തമാക്കി.
ശൈഖ് നാസര്‍ പ്രധാനമന്ത്രിയായിരിക്കെ പൊതുഖജനാവില്‍നിന്ന് വന്‍തുക വിദേശ മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ എംബസികളും വഴി വന്‍ തുകയുടെ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന ആരോപണമാണ് ട്രൈബ്യൂണല്‍ അന്വേഷിക്കുന്നത്. 275 ദശലക്ഷം ഡോളറിന്‍െറ ഇടപാടുകള്‍ നടത്തിയെന്ന ആരോപണമാണ് ശൈഖ് നാസറിന്‍െറ സര്‍ക്കാറിനെതിരെയുള്ളത്്. ആരേപണങ്ങളെല്ലാം ഇരുവരും ട്രൈബ്യൂണലിന് മുന്നില്‍ നിഷേധിച്ചു. അടുത്ത ഘട്ടമായി അന്നത്തെ പാര്‍ലമെന്‍റ് അംഗങ്ങളെ ചോദ്യംചെയ്യാനാണ് ട്രൈബ്യൂണലിന്‍െറ അടുത്ത നീക്കം.
അതേസമയം, ഇതേ വിഷയത്തില്‍ അന്വഷണത്തിനായി നിയോഗിക്കപ്പെട്ട പാര്‍ലമെന്‍റ് സമിതിയും പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അസ്വബാഹിനെ ചോദ്യംചെയ്തു. അദ്ദേഹം ചോദ്യംചെയ്യലിനോട് പൂര്‍ണമായി സഹകരിച്ചുവെന്ന് സമിതി ചെയര്‍മാന്‍ എം.പി ഫൈസല്‍ അല്‍ മുസ്ലിം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അസ്വബാഹിനെ ഉടന്‍ ചോദ്യംചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ ശൈഖ് നാസര്‍ സര്‍ക്കാറിന്‍െറ കാലത്ത് പാര്‍ലമെന്‍റില്‍ അനുകൂല വോട്ട് നേടുന്നതിന് കോഴയായി 13 എം.പിമാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു എന്ന ആരോപണം അന്വേഷിക്കുന്ന പാര്‍ലമെന്‍റ് സമിതിയും ഉടന്‍ ഇരുവരെയും ചോദ്യംചെയ്തേക്കുമെന്ന് സൂചനയുണ്ട്. ശൈഖ് നാസര്‍ സര്‍ക്കാറിന്‍െറ പതനത്തില്‍ കലാശിച്ച പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തിയ ആരോപണങ്ങളായിരുന്നു ഈ രണ്ട് സാമ്പത്തിക ഇടപാടുകളും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus