Sat, 05/05/2012 - 23:50 ( 1 year 2 weeksago)
റഷീദി യെകീനി ഇനി ഓര്‍മ
(+)(-) Font Size
റഷീദി യെകീനി ഇനി ഓര്‍മ

അബുജ: ലോകം കണ്ട ഏറ്റവും മികച്ച നൈജീരിയന്‍ ഫുട്ബാളര്‍ റഷീദി യെകീനി വിടവാങ്ങി. 48 വയസ്സായിരുന്നു. രോഗബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന യെകീനി വെള്ളിയാഴ്ച ഇബാദനിലാണ് അന്തരിച്ചത്. ലോകകപ്പില്‍ നൈജീരിയക്ക് വേണ്ടി ഗോള്‍ നേടിയ ആദ്യ താരമാണ് അദ്ദേഹം. അന്താരാഷ്ട്ര ഫുട്ബാളില്‍ ഏറ്റവുമധികം സ്കോര്‍ ചെയ്ത നൈജീരിയക്കാരനായ യെകീനി തന്നെയാണ് രാജ്യത്ത് നിന്ന് ആഫ്രിക്കന്‍ ഫുട്ബാളര്‍ ഓഫ് ഇയര്‍ പുരസ്കാരം നേടിയ ആദ്യ കളിക്കാരനും.
1963 ഒക്ടോബര്‍ 23ന് കഡൂണയിലാണ് ജനനം. 1981ല്‍ യു.എന്‍.ടി.എല്‍ കഡൂണയിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1984ല്‍ ദേശീയ ടീമിലെത്തി. പോര്‍ചുഗല്‍ ക്ളബായ വിറ്റോറിയ സെറ്റുബലുമായി 1990ല്‍ കരാറൊപ്പിട്ടു. തുടര്‍ന്ന് 1993-94 സീസണില്‍ പ്രിമെയ്റ ലീഗയില്‍ ടോപ് സ്കോററുമായി.
1993ലെ മികച്ച ആഫ്രിക്കന്‍ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ നേട്ടം കൈക്കലാക്കുന്ന ആദ്യ നൈജീരിയക്കാരന്‍ എന്ന ഖ്യാതി സ്വന്തം പേരിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1994ലെ അമേരിക്ക ലോകകപ്പില്‍ ബള്‍ഗേറിയയുമായുള്ള മത്സരത്തിലാണ് അദ്ദേഹം നൈജീരിയയുടെ അക്കൗണ്ട് തുറന്നത്. കളിയില്‍ ടീം എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച് ചരിത്രം കുറിച്ചു. ഇതേവര്‍ഷം അദ്ദേഹം ടീമിനെ ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് ചാമ്പ്യന്മാരാക്കി. അഞ്ചു ഗോളുമായി യെകീനിയായിരുന്നു ടോപ് സ്കോറര്‍.
1994 ലോകകപ്പിലും അദ്ദേഹം കളത്തിലിറങ്ങി. 58 കളികളില്‍ നിന്നായി യെകീനി അടിച്ച 37 അന്താരാഷ്ട്ര ഗോള്‍ ഇന്നും നൈജീരിയന്‍ റെക്കോഡാണ്.
ഒളിമ്പിയാകോസ്, സ്പോര്‍ടിങ് ഗിയോണ്‍, സൂറിച്ച് തുടങ്ങിയ ക്ളബുകളുടെയും ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇതുവഴി നൈജീരിയക്കും പോര്‍ചുഗലിനും പുറമെ ഗ്രീസ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ കളി മൈതാനങ്ങള്‍ക്കും യെകീനി സുപരിചിതനായി. സൂപ്പര്‍ ഈഗിള്‍സിനെ ഇന്ന് കാണുന്ന പ്രതാപത്തിലെത്തിച്ചതില്‍ യെകീനി വഹിച്ച പങ്ക് അവിസ്മരണീയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus