വാഗ്ദാനം ചെയ്ത ശമ്പളമില്ല; പീഡനം ബാക്കി: 14തൊഴിലാളികള്‍ കോണ്‍സുലേറ്റിന്‍െറ സഹായം തേടി

ജിദ്ദ: റിയാദിലെ മാന്‍ പവര്‍ കമ്പനിയിലേക്ക് കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്ത 47പേരില്‍ ജിദ്ദയിലെ ഒരു സ്ഥാപനത്തിന് കൈമാറിയ 14 തൊഴിലാളികള്‍ സഹായം അഭ്യര്‍ഥിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു.
കൊല്ലം കുണ്ടറയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണത്രെ 85,000രൂപ വീതം വാങ്ങി ഇവരെ സൗദിയിലെത്തിച്ചത്. നാട്ടില്‍നിന്നുണ്ടാക്കിയ കരാറില്‍ 1200റിയാല്‍ ശമ്പളവും 10മണിക്കൂര്‍ ജോലിയുമാണ്. ഒരു മാസത്തിനകം ഇഖാമ എടുത്തുകൊടുക്കാമെന്നും ഏറ്റിരുന്നു. റിയാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയത് മുതല്‍ കഷ്ടപ്പാടായിരുന്നു. ഇവരെ കൂട്ടാന്‍ ആരും ഉണ്ടായിരുന്നില്ല. രാത്രി ഒരു മണിക്കാണ് ടാക്സി പിടിച്ച് കമ്പനിയിലെത്തിയത്. പുതിയ കരാറില്‍ അവിടെ വെച്ച് നിര്‍ബന്ധിച്ചു ഒപ്പിടീച്ചുവത്രെ. അതിന് വിസമ്മതിച്ചവരോട് എക്സിറ്റ് അടിച്ചുതരാന്‍ 5000റിയാല്‍ വേണമെന്ന് ശഠിച്ചു. പുതിയ കരാര്‍ പ്രകാരം 800റിയാലാണ് ശമ്പളം. 16മണിക്കൂര്‍ വരെ പണിയെടുപ്പിച്ചെങ്കിലും ഓവര്‍ടൈം വകയില്‍ ഒന്നും നല്‍കിയില്ല. മുന്നുമാസം ജോലി ചെയ്തിട്ടും ആകെ നല്‍കിയത് 800റിയാല്‍ മാത്രം. ഇതുവരെ ഇഖാമ എടുത്തുനല്‍കിയുമില്ല.
അതിനിടയില്‍, കഴിഞ്ഞമാസം ഇവരില്‍ 14പേരെ ജിദ്ദയിലെ ഒരു കമ്പനിക്ക് കൈമാറി. എല്ലാവരെയും ഒരു മുറിയിലാണത്രെ കുത്തിനിറച്ചിരിക്കുന്നത്. കൈയില്‍ കാശില്ലാത്തത് കൊണ്ട് ഭക്ഷണം പോലും കിട്ടാതെയായി. തളര്‍ന്നവശരായ തങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞപ്പോള്‍ മുറിയില്‍നിന്ന് ഇറക്കിവിട്ടു. നിസ്സഹായാവസ്ഥയില്‍ ഇവര്‍ ശറഫിയ ഒ.ഐ.സി.സി ഭാരവാഹികളുടെ സഹായം തേടി. തല്‍ക്കാലം ഒ.ഐ.സി.സി ഇവര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. താഹിര്‍ ആമയൂരിന്‍െറ നേതൃത്വത്തില്‍ ഇവരുടെ ദയനീയാവസ്ഥ സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ്. ഇവരുടെ പരാതിയില്‍ കോണ്‍സുലേറ്റ് നടപടികളാരംഭിച്ചിട്ടുണ്ടെന്ന റിയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus