ബോളിവുഡ് മുത്തശ്ശിക്ക് നൂറാം പിറന്നാള്‍

ബോളിവുഡ്  മുത്തശ്ശിക്ക് നൂറാം പിറന്നാള്‍

ബോളിവുഡിലെ മുത്തശ്ശിയമ്മ സൊഹ്റ സെഗാളിന് നൂറാം പിറന്നാള്‍. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ബോളിവുഡ് സിനിമാ പ്രേമികളെ ചിരിച്ചിച്ചും കരയിച്ചും ഇവര്‍ ഇവിടെ സജീവ സാന്നിധ്യമാണ്.

1912 ഏപ്രില്‍ 27ന് ഉത്തര്‍പ്രദേശിലാണ് സൊഹ്റ ജനിച്ചത്. 1935ല്‍ ഉദയ് ശങ്കറിനോടൊപ്പം നര്‍ത്തകിയായി അവര്‍ തന്റെ കലാ സപര്യക്ക് തുടക്കമിട്ടു. ജപ്പാന്‍, ഈജിപ്ത്, യൂറോപ്, അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അവരുടെ കലാപ്രകടനത്തിന് വേദിയായി. 1942ല്‍ ശാസ്ത്രജഞനും ചിത്രകാരനുമായ കാമേശ്വര്‍ സെഗാളിനെ വിവാഹം കഴിച്ചു. ഒരു നര്‍ത്തകന്‍ കൂടിയായ സെഗാള്‍ സൊഹ്റയുടെ കലാജീവിതത്തിന് താങ്ങായി.

നാടക രംഗത്തും സജീവമായിരുന്നു സൊഹ്റ. ഇന്ത്യന്‍ പീപ്ള്‍സ് തിയേറ്റര്‍ അസോസിയേഷനിലും പൃഥ്വിരാജ് കപൂറിന്റെ പൃഥ്വി അസോസിയേഷനിലും 14 കൊല്ലത്തോളം പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടകം അവതരിപ്പിച്ചു. ചില സിനിമകളില്‍ കൊറിയോഗ്രഫിയും ചെയ്തിട്ടുണ്ട്.

ഖാജ അഹമദ് അബ്ബാസിന്റെ 'ധര്‍ത്തി കി ലാല്‍' എന്ന സിനിമയിലൂടെയാണ് സൊഹ്റ വെള്ളിത്തിരയിലെത്തുന്നത്. 'ഹം ദില്‍ദെ ചുകെ സനം', 'ദില്‍സെ', 'ചീനി കം' , 'കഭി ഖുശി കഭി ഗം' തുടങ്ങി 2007ല്‍ പുറത്തിറങ്ങിയ സജ്ഞയ് ലീലാ ബന്‍സാരിയുടെ സാവരിയായില്‍ വരെ സൊഹറ വേഷമിട്ടു.

അഭിനയത്തോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേഷം നൂറിന്റെ തികവിലും സൊഹ്റയോടൊപ്പമുണ്ട്. 'ചീനികം'ലും, 'സാവരിയാ'യിലും വേഷമിടുമ്പോ ഇവര്‍ക്ക് പ്രായം 94.

1998ല്‍ പത്മശ്രീ, 2002ല്‍ പത്മ ഭൂഷണ്‍, 2010ല്‍ പത്മ വിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ഇവരെ ആദരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus