12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

സബ് കലക്ടര്‍ എം.ജി. രാജമാണിക്യം ദേവികുളത്തോട് വിടപറയുന്നു

മൂന്നാര്‍: കൃത്യതയാര്‍ന്ന നടപടിയും വേഗത്തിലുള്ള തീരുമാനവും കൊണ്ട് സാധാരണക്കാരന്‍െറ ഹൃദയം കവര്‍ന്ന ദേവികുളം സബ് കലക്ടര്‍ എം.ജി. രാജമാണിക്യം ചൊവ്വാഴ്ച ദേവികുളത്തോട് വിടപറയും. വിവാദങ്ങളുടെ വിളഭൂമിയായ മൂന്നാറില്‍ രണ്ട് വര്‍ഷം എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയ ശേഷമാണ് സബ് കലക്ടര്‍ സര്‍വേ ഡയറക്ടറുടെ ചുമതലയുമായി തിരുവനന്തപുരത്തേക്ക് പോകുന്നത്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍െറയും പിന്നീട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറയും വിശ്വസ്തനാകാന്‍ കഴിഞ്ഞതിന് പിന്നില്‍ ഇദ്ദേഹത്തിന്‍െറ നിഷ്പക്ഷതയായിരുന്നു. 2010 സെപ്റ്റംബര്‍ ഒമ്പതിന് ദേവികുളത്ത് ചുമതലയേല്‍ക്കുമ്പോള്‍ നീലക്കുറിഞ്ഞി ദേശീയോദ്യാന പദ്ധതിയുടെ പേരില്‍ വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകള്‍ സമരഭൂമികയായിരുന്നു. അന്നത്തെ സബ് കലക്ടര്‍ പ്രണബ് ജ്യോതിനാഥിനെ നാല് തവണ തടഞ്ഞുവെച്ചും കരിദിനമാചരിച്ചും പ്രതിഷേധിച്ച ജനങ്ങള്‍ക്കിടയിലേക്കാണ് പുതിയ സബ് കലക്ടര്‍ എത്തിയത്. പദ്ധതിയുടെ സെറ്റില്‍മെന്‍റ് ഓഫിസറായിരുന്ന ഇദ്ദേഹത്തിന്‍െറ കാലയളവില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതില്‍ അധികൃതര്‍ വിജയിച്ചതോടെ സമരവും കലാപവും മേഖലയില്‍ ഉണ്ടായില്ല.
മുല്ലപ്പെരിയാര്‍ വിഷയത്തിന്‍െറ പേരില്‍ തമിഴ് സംഘടനകള്‍ മൂന്നാറില്‍ കേരളവിരുദ്ധ പ്രകടനം നയിച്ചപ്പോള്‍ ശക്തമായ നിലപാടെടുത്ത രാജമാണിക്യത്തിന് ഏറെ പ്രശംസ ലഭിച്ചു. മൂന്നാറിലെ വനഭൂമി വിജ്ഞാപനത്തിനെതിരെ കര്‍ഷകരും മറ്റും തുടക്കത്തില്‍ പരാതിയുമായെത്തിയെങ്കിലും ഇതിന്‍െറയും സെറ്റില്‍മെന്‍റ് ഓഫിസറായിരുന്ന സബ് കലക്ടര്‍ ആശങ്കകള്‍ ഒഴിവാക്കുന്നതില്‍ വിജയിച്ചു. അധികൃതര്‍ പരിഗണിക്കാതിരുന്ന കാടിന്‍െറ നടുവിലെ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ നാല് തവണ നടന്നെത്തിയ എം.ജി രാജമാണിക്യം മുതുവാന്മാര്‍ക്ക് മാത്രമല്ല, നഗരവാസികള്‍ക്കും അദ്ഭുതമായി. ഇടമലക്കുടിയിലെ യാത്രാക്ളേശം, ഭക്ഷ്യ ദൗര്‍ലഭ്യം, വാര്‍ത്താ വിനിമയ ബുദ്ധിമുട്ട് തുടങ്ങിയവ പരിഹരിക്കാന്‍ വന്‍ പദ്ധതികള്‍ക്കാണ് അദ്ദേഹം രൂപം കൊടുത്തത്.
ദേവികുളം സാഹസിക അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നപ്പോള്‍ അക്കാദമിക്ക് സ്വന്തമായി ഒരേക്കര്‍ സ്ഥലം അനുവദിപ്പിക്കാനും നിരവധി പദ്ധതികള്‍ക്ക് അംഗീകാരം നേടാനും നിരന്തരമായി പരിശ്രമിച്ച് വിജയിച്ചു. മൂന്നാര്‍ ഗവ. കോളജിനായി സാക്ഷരതാ മിഷന്‍െറ പരിശീലന കേന്ദ്രം വിട്ടുകിട്ടാനായി വിദ്യാര്‍ഥികള്‍ സമരവുമായി തെരുവിലിറങ്ങിയപ്പോള്‍ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയതും സബ് കലക്ടറായിരുന്നു. ദേശീയപാത, അണക്കെട്ടുകള്‍ എന്നിവയുടെ ദൂരപരിധി ലംഘിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പഴയ മൂന്നാറിലെ സ്കൂള്‍ പരിസരത്തേക്ക് സമീപത്തെ റിസോര്‍ട്ടുകളിലെ കക്കൂസ് മാലിന്യം ഒഴുകുന്നതായി പരാതി ലഭിച്ചിരുന്നു. ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെയും കൊണ്ട് സ്ഥലത്തെത്തിയ സബ് കലക്ടര്‍, ഭൂഗര്‍ഭ മാലിന്യ സംസ്കരണ പ്ളാന്‍റില്‍ ഇറങ്ങിച്ചെന്ന് പരിശോധിച്ചത് കാണികളെ പോലും അമ്പരപ്പിച്ചു. പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാതെ ഹോട്ടലുടമ കള്ളം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സബ് കലക്ടര്‍ പരിശോധനയിലൂടെ പൊളിച്ചത്. വന്‍ വിജയമായ മൂന്നാര്‍ മേളയുടെ വൈസ് ചെയര്‍മാന്‍ പദവിയിലും ഇദ്ദേഹം ശോഭിച്ചു.
മികച്ച ആസൂത്രണവും നേതൃത്വ പാടവവും കൊണ്ട് സഹപ്രവര്‍ത്തകരുടെ ആദരവും നേടിയാണ് സംതൃപ്തിയോടെ സ്ഥലം മാറിപ്പോകുന്നത്. ദേവികുളത്തിന്‍െ ഹൃദയം കവര്‍ന്ന ഭരണസാരഥിക്ക് ആഘോഷമായ യാത്രയയപ്പ് സംഘടിപ്പിച്ചെങ്കിലും ഒന്നും വേണ്ടെന്ന കര്‍ശന നിലപാടെടുത്ത് മാതൃകയായി. 2008 ബാച്ചുകാരനായ ഈ ഐ.എ.എസുകാരന്‍ തമിഴ്നാട്ടിലെ മധുര സ്വദേശിയാണ്. തൃച്ചി സ്വദേശിനിയായ നിഷാന്തിനി ഐ.പി.എസാണ് ഭാര്യ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com