മുംബൈ: മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം റിസര്‍വ് ബാങ്ക് വായ്പ നിരക്കില്‍ പ്രതീക്ഷകളെ കടത്തിവെട്ടുന്ന കുറവ് വരുത്തുമ്പോള്‍ ലക്ഷ്യമാക്കുന്നത് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച. എന്നാല്‍ ആര്‍.ബി.ഐ നടപടി വാഹന, ഭവന വായ്പകളുടെ പലിശ നിരക്കില്‍ പൊടുന്നനെ കുറവിന് വഴിയൊരുക്കിയേക്കില്ല. വ്യവസായങ്ങള്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്കിന്റെ കാര്യത്തിലും പൊടുന്നനെ ബാങ്കുകളില്‍ നിന്ന് നടപടി ഉണ്ടാകില്ല. പണ വിപണിയിലെ സ്ഥിതി നിരീക്ഷിച്ച ശേഷമേ നടപടി ഉണ്ടാകൂവെന്ന് പ്രമുഖ ബാങ്ക് മേധാവികള്‍ പണ-വായ്പാ നയം പുറത്തുവന്ന ശേഷം വ്യക്തമാക്കി.
വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇക്കുറി വായ്പാ നിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് സൂചനകളുമുണ്ടായിരുന്നു. ഈ പ്രതീക്ഷകള്‍ തെറ്റിക്കാതെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പാ നയം പ്രഖ്യാപിച്ചതും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 0.50 ശതമാനമാണ് കുറച്ചത്. അതേസമയം പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ സമീപ ഭാവിയില്‍ പലിശ നിരക്കില്‍ കുറവുണ്ടാവില്ലെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ തവണ ചെയ്തതുപോലെ വിപണിയില്‍ പണലഭ്യത ഉയര്‍ത്താനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്ന് ഉണ്ടായിട്ടില്ല. പണപ്പെരുപ്പം നിയന്ത്രണാതീതമാകുമോ എന്ന ആശങ്കയാണ് ഇതിന് കാരണം എന്ന് വ്യക്തം. പക്ഷെ വിപണി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് പണലഭ്യതയുടെ കുറവാണ്. കൂടാതെ കമ്മി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കടമെടുപ്പ് വളരെ ഉയര്‍ന്ന തോതിലുമാണ്. ഈ സാഹചര്യത്തില്‍ വായ്പാ നിരക്കില്‍ പൊടുന്നനെ വലിയൊരു കുറവ് ഉണ്ടാകാന്‍ സാധ്യത വിരളമാണ്. എങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദത്തിന് വഴങ്ങി പൊതു മേഖലാ ബാങ്കുകളെങ്കിലും പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചേക്കും. എന്നാല്‍ ഇതു വഴി വായ്പാ ലഭ്യത ഉയരുമെന്ന് കരുതാനാവില്ല. നടപ്പ് സാമ്പത്തിക വര്‍ഷം ഒമ്പതു ശതമാനം വളര്‍ച്ച നേടുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. വായ്പാ ലഭ്യത ഉദാരമാകാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെങ്കില്‍ ഇത് യാഥാര്‍ത്ഥ്യമാകുമോയെന്നും സംശയമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍