കല്ലമ്പലം: ദേശീയപാതയില്‍ കടമ്പാട്ടുകോണത്ത് വാഹനാപകടങ്ങള്‍ പതിവാകുന്നു. സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഞായറാ ഴ്ച കടമ്പാട്ടുകോണത്തെ വളവിലാണ് നിരവധിപേരുടെ പരിക്കിനും നാലുപേരുടെ മരണത്തിനും ഇടയാക്കിയ അപകടം നടന്നത്.
ആറുമാസത്തിനിടെ നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇവയില്‍ മിക്കതും കെ.എസ്.ആര്‍.ടി.സി ബസുകളായിരുന്നു. കോവളം -കൊല്ലം സുരക്ഷാപാതയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരത്തെയുണ്ടായിരുന്ന സുരക്ഷാസംവിധാനങ്ങള്‍ ഒന്നും നിലവിലില്ല.
ദേശീയപാതയില്‍ ആലംകോടിനും കടമ്പാട്ടുകോണത്തിനും ഇടയില്‍ നാല് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നതൊന്നും ഇപ്പോഴില്ല. പലയിടങ്ങളിലും ഗതാഗതനിയന്ത്രണത്തിന് ഹോം ഗാര്‍ഡുകളെ നിയമിച്ചിരുന്നതും പിന്‍വലിച്ചു. കടമ്പാട്ടുകോണത്തെ അപകടവളവില്‍ മുന്നറിയിപ്പ് ബോര്‍ഡ്പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഞായറാഴ്ച നടന്ന വന്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടത്തിനിടെ അതിര്‍ത്തി തര്‍ക്കം പൊലീസില്‍ പൊല്ലാപ്പായി. കടമ്പാട്ടുകോണം ജങ്ഷന്‍ കഴിഞ്ഞ് കൊല്ലംഭാഗത്തേക്കുള്ള വളവിലായിരുന്നു അപകടം. കടമ്പാട്ടുകോണം ജങ്ഷന്‍വരെയാണ് കല്ലമ്പലം പൊലീസിന്‍െറ അതിര്‍ത്തിയെന്നും അവിടെനിന്ന് പാരിപ്പള്ളി സ്റ്റേഷന്‍െറ അതിര്‍ത്തിയാണെന്നും കല്ലമ്പലം പൊലീസ് വാദിക്കുമ്പോള്‍ അപകടം നടന്നയിടത്തുനിന്ന് ഏതാനും വാര അകലെ നിന്നു മാത്രമാണ് കൊല്ലം ജില്ല തുടങ്ങുന്നതെന്നായിരുന്നു പാരിപ്പള്ളി പൊലീസിന്‍െറ വാദം. അപകടത്തിന്‍െറ വ്യാപ്തി ഏറിയതിനാലാണ് തടിയൂരുന്നതിന് പൊലീസ് തര്‍ക്കം ഉണ്ടാക്കിയത്.
അപകടം നടന്ന ഉടന്‍ പള്ളിക്കല്‍, കല്ലമ്പലം പൊലീസ്, ഹൈവേ പൊലീസ്, ആറ്റിങ്ങലില്‍ നിന്ന് ട്രാഫിക് പൊലീസ് തുടങ്ങിയവര്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. തുടര്‍ന്നായിരുന്നു വാക്കുതര്‍ക്കവും പൊല്ലാപ്പും. ഇതു നാട്ടുകാരില്‍ രോഷമുണ്ടാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍