രക്ഷ വരുന്ന വഴി

‘അയ്യോ പോയെടീ...അത് പോയെടീ.. പൊട്ടിപ്പോയെടീ..’
‘ഏത്? എന്താണ് പൊട്ടിപ്പോയത്, ഭാഗ്യകുമാറേ?’
‘രണ്ടു ലക്ഷം കൂടി പോയെടീ, മൂധേവീ..’
‘ങാ.. അത്രയല്ളേയൊള്ളൂ... ആ പൈനാപ്പിള്‍ ഫ്ളാറ്റിലിട്ട് പതിനഞ്ച് ലക്ഷമാ നിങ്ങള്‍ തൊലച്ചത്... മുടിഞ്ഞുപോകട്ടെ അവന്മാര്... അതിനി ഒരിക്കലും തിരിച്ചു കിട്ടില്ല... എന്‍െറ കാശെടുത്താ നിങ്ങള്‍ അവന്മാരുടെ വായില്‍ വെച്ചുകൊടുത്തത്...’ ‘എടീ... ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്നു പറഞ്ഞ് കേട്ടിട്ടില്ളേ നീ... ആ അവസ്ഥേലിരുന്ന എന്നെക്കൊണ്ട് ഈ ഏര്‍പ്പാടില്‍ കാശിടീച്ചതാരാ.’ ‘അതുപിന്നെ... ഒരു ലക്ഷം ഡെപ്പോസിറ്റ് ചെയ്താല്‍ ഒരു മാസംകൊണ്ട് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ കിട്ടുമെന്നു പറഞ്ഞാല്‍... അല്ളെങ്കി മാസംതോറും പതിനായിരം രൂപ... എന്താ, ആ പലിശ കൊറച്ചു മാസം എണ്ണി വാങ്ങി ഈ എര്‍പ്പാട് കൊള്ളാം... നമുക്ക് ഒരു ലക്ഷംകൂടി ഇടാമെന്നു പറഞ്ഞത് നിങ്ങളു തന്നെയാ... മറന്നുപോയോ... കുളത്തി ചാടുമ്പോ എന്നെ മാത്രം കുറ്റംപറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട. നിങ്ങളൊന്നാലോചിച്ച് നോക്ക്, എന്‍റച്ഛനുമമ്മയും സ്ത്രീധനം തന്ന ആ കാശെല്ലാമെടുത്ത് പണ്ട് ആട് ഫാമിലിടുമ്പോ ഓ.. എന്തൊരാവേശമായിരുന്നു... അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിക്കുന്നിലെ ഗോട്ട് ഫാമില്‍ നമ്മുടെ നൂറുകണക്കിന് ആടുകള്‍ മേഞ്ഞുനടക്കുന്നത് നീ കണ്ടോടീന്ന് പറഞ്ഞ് എന്തൊരു ചാട്ടമായിരുന്നു... പച്ചപ്പുല്ലില്‍ മേഞ്ഞുനടക്കുന്ന നമ്മുടെ ആടുകള്‍ ഓരോന്നായി പ്രസവിക്കും... അവയെല്ലാം കൂടി വളര്‍ന്ന് പിന്നെയും പ്രസവിക്കും... അവയും വളര്‍ന്ന് പ്രസവിച്ച്, പ്രസവിച്ച്.. ആയിരക്കണക്കിന് ആടുകള്‍.. അവയുടെ പാലും മാംസോം വിറ്റ് അഞ്ചു വര്‍ഷംകൊണ്ട് എത്ര ലക്ഷം രൂപ കിട്ടുമെന്നാ നിങ്ങള്‍ കിനാകണ്ടത്?’ ‘എടീ എനിക്ക് അഞ്ച് ലക്ഷമല്ളേ പോയൊള്ളൂ.. വലിയ വലിയ രാഷ്ട്രീയക്കാര്, ഉദ്യോഗസ്ഥന്മാര്, ബിസിനസുകാര്... എടീ ജഡ്ജിമാരെടെ വരെ കാശും കൊണ്ടാ അവന്മാര് മുങ്ങീത്... അവര്‍ക്കൊക്കെ അടിതെറ്റി വീഴാമെങ്കീ, ഈ പാവം എനിക്കും ഒരു കൈയബദ്ധമൊക്കെ പറ്റാം.. നീയങ്ങ് പൊറുക്കെടീ..’ ചൂടുവെള്ളത്തീ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നൊരു ചൊല്ലുണ്ട് മനുഷ്യാ... പക്ഷേ, നിങ്ങള്‍ പിന്നേം എത്ര തവണകൂടി ചൂടുവെള്ളത്തീ തലേംകുത്തി വീണിരിക്കുന്നു...’ ‘എടീ നീ വലിയ സത്യവതിയൊന്നും ചമയണ്ട... ലയണ്‍സ് ക്ളബിലെ കൊച്ചമ്മമാരുടെ കൂടെ ചേര്‍ന്ന് നാട്ടാരെ പറ്റിച്ചതിന് നിന്നെ പൊലീസ് പൊക്കിക്കൊണ്ടു പോയതോ? ഒരു ലക്ഷം രൂപക്ക് ചൈനീസ് കിടക്ക വാങ്ങി കെടന്നൊറങ്ങൂ... സര്‍വരോഗങ്ങളും പമ്പകടക്കും... മറ്റേതെന്താരുന്നൂ... ങ്ങാ... മാരക രോഗങ്ങള്‍ മാറ്റി യൗവനം നിലനിര്‍ത്താന്‍ സിറാമിക് ജട്ടി... ഒന്നിന് വെറും അയ്യായിരം രൂപ മാത്രം...!’
‘അതേയ്... അങ്ങനൊള്ളോര് എനിക്ക് കിട്ടിയ ഒരു നയാപൈസ പോലും കൈകൊണ്ട് തൊടാന്‍ പാടില്ലായിരുന്നു... ഒള്ളതുമൊത്തം കളഞ്ഞുകുളിച്ച് തെണ്ടിത്തിരിഞ്ഞ് നടന്നപ്പോഴാ ഞാന്‍ ആ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനു ചേര്‍ന്നത്... മാഗ്നറ്റിക് കെടക്കേം സിറാമിക് അണ്ടര്‍വെയറുമൊക്കെ വാങ്ങി എത്രപേരാ രക്ഷപ്പെട്ടിരിക്കുന്നത്... ങ്ങാ.. അല്ളെങ്കിലെന്ത്..? ഇതൊക്കെ ഇപ്പം എല്ലാരും ചെയ്യുന്നതാ... ആ കാശ് നിങ്ങള്‍ക്ക് കയ്ച്ചിട്ടൊന്നുമില്ലല്ളോ?... അത് കിട്ടിയില്ളെങ്കില്‍ കാണാമായിരുന്നു, തെണ്ടിത്തിരിഞ്ഞ് നടക്കുന്നത്... എന്നിട്ട് അതും കൂടെ ഫ്ളാറ്റുകാര്‍ക്ക് കൊടുത്ത് തൊലച്ചിട്ട് നില്‍ക്കുന്നു... ദേ, ഇനി ഈ കെട്ടുതാലിയല്ലാതെ ഒന്നുമിവിടെയില്ളെന്ന് ഓര്‍മ വേണം..’
(ഫോണ്‍ ബെല്ലടിക്കുന്നു)
‘ഹലോ...ഹലോ...യെസ്...സ്പീക്കിങ്... ങ്ങാ, ഭാഗ്യവാന്‍ തന്നെ... എന്ത്...? മഠത്തീന്നോ... യന്ത്രമോ... ങ്ങാ... അതൊന്നും വേണ്ടെന്നു പറഞ്ഞില്ളേ...’ ‘എവിടന്നാ...? ആരാ...! നിങ്ങളാ ഫോണിങ്ങെടുത്തേ, ഞാന്‍ സംസാരിക്കാം...’ ‘ഇവിടെ തലേല് തീപിടിച്ചു നില്‍ക്കുമ്പോഴാ...ദാ പിടിച്ചോ...’ ‘നമസ്കാരം സ്വാമിജീ... പ്രണാമം...! പ്രണാമം...! കാലദോഷമോ? ഹസ്ബന്‍ഡിനോ? മൃത്യുഞ്ജയ ഹോമം നടത്തണമെന്നോ... അതിപ്പോ...ങ്ങാ... യന്ത്രം ധരിച്ചാലും മതിയെന്നോ... രണ്ടു പേര്‍ക്കും വേണോ സ്വാമിജീ...? ഓ... ഇപ്പോ തന്നെ ചെയ്യാം.... അവിടെ ചെന്ന് കാണാം... എന്താ, വേണ്ടാ...ങ്ങാ സ്പീഡ് പോസ്റ്റില്‍ അയക്കാമെന്നോ... സന്തോഷം സ്വാമിജീ... പ്രണാമം...’ ‘എന്ത്?’ ‘ങ്ങും.. രക്ഷപ്പെട്ടു... ഞാന്‍ പണ്ടേ വിചാരിച്ചതാ... എന്തോ കാലക്കേടുണ്ടെന്ന്, ദാ... ഇതു പിടിച്ചേ..’ ‘ങ്ങേ!... നീയെന്തിനാ താലി ഊരി തന്നത്...?’ ‘അതോ...! നിങ്ങളിനി ചോദിക്കാനും പറയാനും നില്‍ക്കണ്ട.. നിങ്ങളിതുകൊണ്ടുപോയി പണയംവെച്ചിട്ട് ഒരു പതിനായിരം രൂപയുടെ ഡി.ഡി എടുത്തോണ്ട് വാ...’ ‘ങ്ങേ!.. പതിനായിരം രൂപ! ആര്‍ക്ക് കൊടുക്കാനാ?’
‘ഇതോടെ നമ്മുടെ പ്രശ്നമൊക്കെ തീരുമെന്നാ എന്‍െറ മനസ്സ് പറയുന്നത്... ഭദ്രാനന്ദജി സ്വാമികളാ വിളിച്ചത്.. നമ്മുടെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാനായി അദ്ദേഹം സ്പെഷലായി പൂജിച്ചു തയാറാക്കിയ ഋണമോചനരക്ഷായന്ത്രം നമ്മള്‍ രണ്ടാളും വാങ്ങി അരയില്‍ കെട്ടാന്‍ പോകുന്നു... ങ്ങാ.. ഈ താലി കൊണ്ടുപോയി പണയം വെച്ച് കാശുമായി വാ, ചേട്ടാ...’


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.