ഗാനങ്ങൾക്ക് വയലാർ ചാർത്തിയ ക്രിസ്തീയ ആടയാഭരണങ്ങൾ
text_fieldsആഴക്കടൽപോലെ അഗാധമായ മനുഷ്യസ്നേഹവും തത്ത്വചിന്താപരമായ ഉൾക്കാഴ്ചയും മൗലികമായ ദൈവസങ്കൽപവും അതിരുകളില്ലാത്ത പ്രണയഭാവങ്ങളുമായിരുന്നു വയലാർ രാമവർമയുടെ സിനിമാഗാനങ്ങളുടെ അന്തർധാര. അവ സംഗീതസാന്ദ്രമായ കവിമനസ്സിലെ ഭാവനകളുടെ ഋതുഭേദങ്ങളെ നിത്യനൂതനമായ കൽപനകളിലൂടെയും മൗലികമായ വാങ്മയങ്ങളിലൂടെയും ആവിഷ്കരിച്ചു. ആ ഗാനങ്ങൾ പലപ്പോഴും സന്ദർഭത്തിെൻറ തലവും കടന്ന് കഥാഗാത്രത്തെതന്നെ പ്രകാശസാന്ദ്രമാക്കി. മനുഷ്യസ്പന്ദനങ്ങളുള്ള സവർണ കാൽപനികതയായിരുന്നു വയലാറിെൻറ ഗാനലോകം എന്നും ആ കാവ്യരീതി മനുഷ്യസ്പർശമുള്ള ഭാഷക്കുപകരം ദേവസ്പര്ശമുള്ള ഭാഷയായി മലയാളത്തെ മാറ്റിയെടുക്കുന്നതിൽ ചരിത്രപരമായ പങ്കുവഹിച്ചു എന്നുമുള്ള നിരീക്ഷണവും ഉണ്ടായി. അമ്പലപ്പറമ്പുകളും അർത്തുങ്കൽ പള്ളിയും മാത്രമല്ല പുന്നപ്രയും വയലാറും ചേർന്ന സാംസ്കാരിക സങ്കരഭൂമിയിൽനിന്നും ഉടലെടുത്തതായിരുന്നു അദ്ദേഹത്തിെൻറ വേറിട്ട സാമൂഹികബോധം. വേദങ്ങളും പുരാണേതിഹാസങ്ങളും ബൈബിളും പ്രകൃതിബോധവും വിപുലീകരിച്ചതായിരുന്നു ആ അനുഭവജ്ഞാനം. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവജീവിതം ചലച്ചിത്രങ്ങൾക്ക് പ്രമേയമായപ്പോൾ അവരുടെ പ്രാർഥനകളും ആചാരങ്ങളും പദാവലിയും ബൈബിൾ കഥകളും വയലാർ ഗാനങ്ങളിൽ തികഞ്ഞ സ്വാഭാവികതയോടെ കടന്നുവന്നു. വയലാർ ഗാനങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന പ്രാദേശിക ക്രൈസ്തവജീവിതത്തിെൻറ സാമൂഹികവും സാംസ്കാരികവുമായ സവിശേഷതകൾ ഇവിടെ വിലയിരുത്തുന്നു.
കേരളീയതയും ചലച്ചിത്രഗാനങ്ങളും
സമൂഹത്തിലെ ആസ്വാദനശീലങ്ങളിൽ ഉണ്ടായ പരിവർത്തനങ്ങളുടെയും ചലച്ചിത്ര സംഗീതം ജനകീയസംഗീതമായി മാറിയ സാമൂഹിക സാഹചര്യങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽവേണം മലയാള സിനിമാഗാനങ്ങളിലെ ക്രൈസ്തവ ജീവിതചിത്രങ്ങളെ വിലയിരുത്താൻ. വിഭജനത്തിെൻറ മുറിവുണങ്ങി ഇന്ത്യ എന്ന ദേശീയത ഉരുത്തിരുഞ്ഞുവന്ന 1950കളിൽ തന്നെയാണ് ഐക്യകേരള പ്രസ്ഥാനവും കേരളീയത എന്ന സ്വത്വബോധവും തെളിച്ച വഴിയിലൂടെ 1956ൽ കേരളം രൂപംകൊണ്ടത്. അവിടെ ജാതിമത ഭേദമില്ലാത്ത കേരളീയ സമൂഹത്തിെൻറ പ്രാതിനിധ്യസ്വഭാവമുള്ള ചലച്ചിത്രങ്ങളും ചലച്ചിത്രഗാനങ്ങൾപോലെയുള്ള പൊതുവിഭവങ്ങളും ആവശ്യമായിവന്നു. ഇതേകാലഘട്ടത്തിൽ തന്നെ അതുവരെ നിലനിന്ന കൃത്രിമാന്തരീക്ഷത്തിൽനിന്നും കേരളത്തനിമയിലേക്കും സ്വാഭാവിക ജീവിതപരിസരങ്ങളിലേക്കും മലയാള സിനിമ പറിച്ചുനട്ടു. സാഹിത്യ കൃതികളെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങുകയും അവയിലെ ഗാനങ്ങൾ ജനപ്രിയമാവുകയും ചെയ്തു. മധ്യതിരുവിതാംകൂറിലെ കൃഷിയും ജീവിതവും ചലച്ചിത്രങ്ങളുടെ ഭാഗമാവുന്നതും ഈ പ്രക്രിയയുടെ തുടർച്ചയാണ്. 1954 ൽ ‘നീലക്കുയിൽ’ എന്ന സിനിമയിലെ പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം പകർന്ന ഗാനങ്ങൾ പുറത്തുവന്നു. 1955ൽ ഒ.എൻ.വി. കുറുപ്പും ജി. ദേവരാജനും അടുത്തവർഷം വയലാറും ബാബുരാജും ഗാനരചന- സംഗീതസംവിധാന രംഗങ്ങളിലെത്തി.
പതിയെ മലയാള ചലച്ചിത്ര ഗാനങ്ങളും അവയുടെ സംഗീതവും പിന്തുടർന്നുവന്ന ഹിന്ദി-തമിഴ് അനുകരണങ്ങളിൽനിന്ന് മുക്തമായി ജനകീയ സംഗീതത്തിെൻറ നാട്ടുവഴികളിലേക്കിറങ്ങി. അമ്പതുകളുടെ രണ്ടാംപാതി മുതൽ ക്രൈസ്തവ പശ്ചാത്തലമുള്ള ജീവിതങ്ങൾ പൊൻകുന്നം വർക്കിയുടെയും മുട്ടത്തു വർക്കിയുടെയും കാനത്തിെൻറയും പാറപ്പുറത്തിെൻറയും കഥകളിലൂടെ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയമായി. സ്വാഭാവികമായി പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകളിൽ പി. ഭാസ്കരെൻറയും വയലാറിെൻറയും ശ്രീകുമാരൻ തമ്പിയുടെയുമൊക്കെ ക്രിസ്തീയ ഭക്തിഗാനങ്ങളും സിനിമകളിൽ ഇടംപിടിച്ചു. ചലച്ചിത്രത്തിലെ നിശ്ചിത കഥാസന്ദർഭത്തിനുവേണ്ടി രചിച്ചവയെങ്കിലും വയലാറിെൻറ അറുപതോളം രചനകൾ മികച്ച ക്രൈസ്തവ ഭക്തിഗാനങ്ങളായി സ്വീകരിക്കപ്പെട്ടു. ആ ഗാനങ്ങളിൽ പകുതിയിലേറെയും സംഗീതം പകർന്നത് ജി. ദേവരാജൻ ആയിരുന്നു. ശേഷിച്ചവ കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, ബി.എ. ചിദംബരനാഥ്, സലിൽ ചൗധരി, എൽ.പി.ആർ. വർമ, എം.ബി. ശ്രീനിവാസ്, ജോസഫ് കൃഷ്ണ തുടങ്ങി പ്രമുഖ സംഗീതസംവിധായകരും. ക്രൈസ്തവജീവിതം പ്രമേയമായ സിനിമകൾക്ക് ഗാനങ്ങളൊരുക്കുമ്പോൾ പ്രണയ, വിരഹ, ഹാസ്യഭാവങ്ങൾക്കും പ്രകൃതിദൃശ്യ വർണനകൾക്കും ബൈബിൾപദങ്ങളും കഥകളും മിത്തുകളും ആചാരങ്ങളുംകൊണ്ട് വയലാർ ക്രിസ്തീയതയുടെ ആടയാഭരണങ്ങളണിയിച്ചു. കഥാപാത്രങ്ങളുടെ ദുഃഖസഹനങ്ങൾ ക്രിസ്തുവിൻെറ പീഡാനുഭവ ബിംബങ്ങൾകൊണ്ട് ഹൃദയസ്പർശിയാക്കി. ക്രൈസ്തവ തത്ത്വചിന്തയെ അദ്ദേഹം സാമൂഹികതിന്മകൾക്കെതിരായി മുഴങ്ങുന്ന തമ്പേര്കളാക്കി.
പ്രകൃതിയും ഗ്രാമക്കാഴ്ചകളും
ക്രൈസ്തവ ജീവിതകാഴ്ചക്കൊപ്പം പ്രകൃതിയുമായുള്ള ഹൃദയബന്ധത്തെ നിർവചിച്ച എണ്ണമറ്റ കൽപനകളെയും വയലാർ തെൻറ ഗാനങ്ങളിൽ ജ്ഞാനസ്നാനം ചെയ്യിച്ചു. പ്രകൃതിയും പുരുഷനുമെന്ന സവിശേഷദ്വന്ദ്വവും അത് ആകർഷകമാക്കാൻ അനുരാഗമെന്ന വികാരവും അദ്ദേഹം ആവിഷ്കരിച്ചു. നാട്ടിൻപുറങ്ങളിലെ ക്രൈസ്തവ ജീവിതത്തോടൊപ്പം ആകാശവും നിലാവും കാറ്റും പുഴയും കുന്നും മലയും മരവും പൂവും കിളിയും കടന്നുവന്നപ്പോൾ ആ ഭക്തിഗാനങ്ങൾ സംസ്കൃതിയുടെതന്നെ സ്വത്വപ്രകാശനങ്ങളായി. ‘ഇണപ്രാവുകൾ’(1965) എന്ന ചിത്രത്തിലെ ‘‘കരിവള കരിവള...’’, ‘‘അക്കരെക്കുണ്ടോ...’’ എന്നീ ഗാനങ്ങളിലെ ഗ്രാമീണദൃശ്യങ്ങൾക്കിടയിലുണ്ട് പള്ളിയിൽപ്പോക്കും മിന്നും മാലയും മോതിരംമാറലും മനസ്സുചോദ്യവുംപോലുള്ള ക്രൈസ്തവ ജീവിതചിത്രങ്ങൾ. വെള്ളയുടുത്തു വെളുപ്പാൻ കാലത്തു പള്ളിയിൽ പോകുന്ന ഇണപ്രാവുകളും കുരുത്തോല പെരുന്നാളിന് പള്ളിയിൽ പോയിവരുന്ന കുഞ്ഞാറ്റകുരുവികളും ഈ ഗാനങ്ങളിലെ ഗ്രാമക്കാഴ്ചകളിൽ കുറുകി കൂവി പറക്കുന്നു. ഒലിവിലക്കൊമ്പുകൾ വീശിയെത്തുന്ന ഓശാനപ്പെരുന്നാളിനു കുർബാനകൂടാൻ ഒരുകുടക്കീഴിൽ പള്ളിയിൽ പോകുന്ന ഭാര്യാഭർത്താക്കന്മാർ ‘‘ഓമനകൈയിൽ...’’ (‘ഭാര്യ’,1962) എന്ന ഗാനത്തിൽ വയലാർ വരച്ചിട്ടിട്ടുള്ള സമാനമായ കാഴ്ചയാണ്. ‘‘ഇച്ചിരിപ്പൂവാലന് അണ്ണാറക്കണ്ണാ’’ എന്ന ഗാനത്തിലും അമ്പലത്തുമ്പിക്കും അമ്മിണിപ്പൂവിനും അപ്പൂപ്പന്താടിക്കും കന്നിപ്ലാവിലത്തൊപ്പിക്കും കണ്ണഞ്ചിരട്ടക്കഞ്ഞിക്കുമൊപ്പം പള്ളിയിൽപ്പോക്കും ഉണ്ടായിരുന്നു.
വയലാർഗാനങ്ങളിൽ കിഴക്കേ മലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണാണ് (‘ലോറാ നീ എവിടെ’, 1971). മലയാറ്റൂർ പള്ളിയിലെ പെരുന്നാളും ആലുവ ശിവരാത്രിയും കൂടുന്ന പെരിയാർ (‘ഭാര്യ’, 1962), സ്നേഹത്തിന് കുരിശുമാല ചാർത്തിയ ഭൂമി (‘സ്കൂൾ മാസ്റ്റർ’, 1964), കാൽവരി കുന്നിലേക്കു പോകുന്ന കന്നിമേഘങ്ങൾ (‘കല്യാണഫോട്ടോ’, 1965), യുവമിഥുനങ്ങൾക്കു ഏദനിൽ ആദവും ഹവ്വയും ആദ്യം ചൂടിയ പാതിരാപ്പൂ ഇറുത്തുതരാനും ശലോമോെൻറ ഉത്തമഗീതം പാടിത്തരാനുമെത്തുന്ന കാറ്റ് (‘പേൾ വ്യൂ’, 1970), പള്ളിമണികളും പനിനീർ കിളികളും പാടിയുണർത്തും നാടും കുന്നത്തെ പള്ളിയിൽ കോടിയുമായെത്തി കുരിശുവരയ്ക്കുന്ന ഉഷസ്സും സൂര്യകിരണങ്ങൾ പൊന്നിഴകൊണ്ട് പുറംചട്ടയിട്ട പ്രാർഥനാപുസ്തകവും (‘ഓമന’, 1972), കുരിശുപള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ കൂവുന്ന കുയിൽ (‘ചലനം’, 1975) എന്നിങ്ങനെ പ്രകൃതി ദൃശ്യങ്ങൾക്കിടയിൽ വയലാർ വാരിവിതറിയ ക്രൈസ്തവബിംബങ്ങൾ അനവധിയാണ്.
‘‘കാക്കക്കറുമ്പികളെ...’’ എന്ന സംഘഗാനത്തിൽ (‘ഏഴുരാത്രികൾ’,1968) കിഴക്കുകിഴക്കുള്ള പള്ളിയും പള്ളിയിലെ പൊൻകുരിശും അവിടത്തെ പുണ്യാളച്ചനും ഉണ്ട്. ‘കാവാലം ചുണ്ടൻ’ (1968) എന്ന സിനിമയിലെ പ്രശസ്തമായ വള്ളംകളിപ്പാട്ടിൽ കുട്ടനാടൻ ദൃശ്യങ്ങൾക്കൊപ്പം ചമ്പക്കുളം പള്ളിയിലെ വള്ളംകളിപ്പെരുന്നാളും കടന്നു വരുന്നു. ‘ചട്ടക്കാരി’(1974)യിലെ ‘‘യുവാക്കളെ യുവതികളെ...’’ എന്ന ഗാനത്തിൽ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ചെത്തുന്ന ക്രിസ്മസ് രാത്രിയുമുണ്ട്. അന്ത്യവിലാപയാത്രയുടെ വിഷാദദൃശ്യങ്ങൾ ‘‘ദയാപരനായ കർത്താവേ...’’ (‘ഭാര്യ’,1962) എന്ന ഗാനത്തിൽ വയലാർ അവതരിപ്പിക്കുന്നു. സുവിശേഷഘോഷണത്തിന് കേരളത്തിലെത്തിയ ജർമൻ മിഷനറി വോൾബ്രിച്ച് നാഗെൽ 1904ൽ എഴുതിയതാണ് ‘‘സമയമാം രഥത്തിൽ ...’’ എന്ന പ്രത്യാശയുടെ ഗാനം. ഇതിലെ ആദ്യ 12 വരികൾ വയലാറിെൻറ ചെറിയ മാറ്റങ്ങളോടെ 66 വർഷങ്ങള്ക്കുശേഷം ‘അരനാഴികനേരം’(1970) എന്ന സിനിമയിൽ ഉൾപ്പെടുത്തി. അതിനുശേഷമാണ് കേരളത്തിലെ ക്രൈസ്തവ ശവസംസ്കാര ചടങ്ങുകളിൽ ചരമഗീതമായി ആ ഗാനം കൂടുതൽ പ്രചാരം നേടിയത്. മാറിൽ കുരിശുരൂപവും കൈയിൽ ജപമാലയുമായി കാൽവരി മലക്ക് പോകുന്ന കന്നിമേഘം (‘കല്യാണ ഫോട്ടോ’, 1965) കാൽവരിയിലെ കാരുണ്യരൂപനോടൊപ്പം കറുത്ത മുണ്ടുടുത്തു മലചവിട്ടാന് പോകുന്ന കന്നി അയ്യപ്പനെയും വായനക്കാരെൻറ മനസ്സിലെത്തിക്കുന്നു.
പ്രണയഗാനങ്ങളിലെ ക്രൈസ്തവജീവിതം
സർഗസ്വാതന്ത്ര്യത്തിെൻറ പുഷ്പിതഭൂമിയാണ് വയലാറിെൻറ പ്രണയഗാനങ്ങൾ. അനുഭൂതികളുടെ ബഹുസ്വരത നിത്യഭാസുരമാക്കുന്നവയാണ് വയലാറിെൻറ വികാരസാന്ദ്രമായ പ്രണയ ഗാനപ്രപഞ്ചം. പുരുഷകാമനകളുടെ ആവിഷ്കാരങ്ങളിൽ തേൻറടവും കൂസലില്ലായ്മയും പ്രകടിപ്പിക്കുന്ന ആ ഗാനങ്ങൾ സ്ത്രീമനസ്സിെൻറ ഉള്ളറകളിലൂടെയുള്ള സർഗസഞ്ചാരങ്ങൾ കൂടിയാണ്. ‘‘ഹിമവാഹിനി ഹൃദയഹാരിണി...’’ എന്ന ഗാനത്തിലെ കാമുകി (‘നാടൻ പെണ്ണ്’, 1967) കാമുകന് ശരൽക്കാല സന്ധ്യകളിൽ ശലോമോെൻറ പ്രണയലഹരി നുരയുന്ന പാനപാത്രം പകർന്നു നൽകുന്നവളാണ്. ‘‘പ്രിയംവദയല്ലയോ...’’ (‘നിലയ്ക്കാത്ത ചലനങ്ങൾ’, 1970) എന്ന ഗാനത്തിൽ ഇടവകപ്പള്ളിയിൽ മനസമ്മതം നൽകാൻ എത്തിയ കാമുകിയുടെ മധുരമാം ലജ്ജയുണ്ട്. അവൾ കുരിശുമായി നാണിച്ചു നിൽക്കുന്ന യെരുശലേം പുത്രിയും അൾത്താരയിലെ അരണ്ട മെഴുകുതിരി വെളിച്ചത്തിൽ ചിരികൊണ്ടു നിലാവിന് നിറംകൂട്ടുന്നവളും (‘‘വെള്ളിക്കുടക്കീഴെ...’’, ‘അവളൽപ്പം വൈകിപ്പോയി’, 1971) ചഞ്ചലമിഴിയായ െയരുശലേം കന്യകയുമാണ് (‘നടീനടന്മാരെ ആവശ്യമുണ്ട്’, 1974).
പ്രണയപുന്നാരം ചൊല്ലുന്ന വയലാറിെൻറ യുഗ്മഗാനങ്ങളും ക്രൈസ്തവ ബിംബസമൃദ്ധമാണ്. ‘‘മനസ്സമ്മതം തന്നാട്ടെ...’’ (‘ഭാര്യ’,1962) എന്ന യുഗ്മഗാനത്തിലൂടെ വയലാർ മനസ്സമ്മതവും മധുരംവെപ്പുംപോലുള്ള ക്രൈസ്തവാചാരങ്ങളെ മലയാളിയുടെ പൊതുഭാഷയിലേക്ക് കൊണ്ടുവന്നു. ‘‘അക്കരപ്പച്ചയിലെ...’’ (‘സ്ഥാനാർത്ഥി സാറാമ്മ’, 1966) എന്ന ഗാനത്തിലെ കാമുകി പറുദീസയിലെ പാതിവിടർന്ന പാതിരാപ്പൂവിനായി കാത്തുനിൽക്കുന്ന ഇടയപ്പെൺകൊടിയും ശരപ്പൊളിമാലകൾ വാരിയണിഞ്ഞു വിരുന്നുവന്ന യെരുശലേം കന്യകയും ആണെങ്കിൽ കാമുകൻ അവള്ക്കു തിരുഹൃദയപൂങ്കാവിൽ പൂത്ത പൊൻകതിരാണ്. കിഴക്കേ മലയിലെ വെണ്ണിലാവിനെ കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ, സ്വർണക്കരകളുള്ള മന്ത്രകോടി ചുറ്റിയ, മുടിയിൽ ശോശന്നപൂക്കൾ ചൂടിയ ക്രിസ്ത്യാനിപ്പെണ്ണാക്കുമ്പോൾ പ്രിയപ്പെട്ടവളിൽ വെണ്ണിലാവിെൻറ പരിശുദ്ധിയും നൈർമല്യവുമാണ് വയലാര് നിർവചിക്കുന്നത് (‘ലോറ നീ എവിടെ’, 1971). ‘‘രക്തചന്ദനം ചാർത്തിയ കവിളിൽ...’’ എന്ന ഗാനത്തിൽ (‘സൂസി’, 1969) കവിളിലും കരളിലും ക്രിസ്മസ് സമ്മാനം നൽകുന്ന കാമുകനെയും ആ സമ്മാനം മന്ത്രകോടി അണിയുംവരെ മറ്റാരും കാണാതെയും അറിയാതെയും സൂക്ഷിച്ച് അടുത്ത പെരുന്നാൾ രാത്രിയിൽ കണിയായി തിരിച്ചുനൽകാൻ കാത്തിരിക്കുന്ന കാമുകിയെയും കാണാം. ‘‘കൈതപ്പൂ വിശറിയുമായ്...’’ എന്ന ഗാനത്തിൽ (‘പേൾ വ്യൂ’,1970) ഏദൻതോട്ടത്തിൽ ആദവും ഹവ്വയും ആദ്യം ചൂടിയ പാതിരാമലരും സോളമൻ രാജാവ് ആദ്യം പാടിയ പ്രേമഗാഥകളും കാമുകീകാമുകർക്കായി വയലാർ ഒരുക്കിവെച്ചു.
ബൈബിള് മിത്തുകളും കഥാഗാനങ്ങളും
കഥാസാരാംശവും അന്യാപദേശകഥയും മാത്രമല്ല ബൈബിൾ കഥകളും മിത്തുകളും കഥയുടെ ആത്മാവിനും ഗാനങ്ങളുടെ ശിൽപചാരുതക്കും ഇണങ്ങുംവിധം വയലാര് തെൻറ ഗാനങ്ങളിൽ ആവിഷ്കരിച്ചു. മലയാളിയുടെ സങ്കൽപങ്ങളിലെ മാലാഖമാരുടെ വർണചിത്രം വയലാർഭാവനക്ക് കാലം നിറംകൊടുത്തു വളർത്തിയതുകൂടിയാണ്. മാനത്തെ ഏഴുനില മാളികയിൽ (‘റെബേക്ക’,1964) മാലാഖ കണ്ണുകൾ അടച്ചു തുറക്കുമ്പോൾ രാപ്പകലുകൾ ഉണ്ടാകുന്നു, അവൾ നക്ഷത്രപൂമരക്കൊമ്പിൽ ആടുമ്പോൾ പൂക്കാലവും സ്വപ്നത്തിൽ ചിത്രം വരയ്ക്കുമ്പോൾ സ്വർഗത്തിൽ മഴവില്ലും ഉണ്ടാകുന്നു. മേഘങ്ങൾ നൃത്തമാടുമ്പോൾ പറുദീസാ തുറക്കുന്നു. തങ്കനിലാവ് താഴികക്കുടംവെച്ച തേരിൽ വരുന്ന മാലാഖക്കു അവൾ കണ്ടിട്ടില്ലാത്ത ഭൂമിയിലെ തിരുഹൃദയപൂവ് വേണോ എന്നാണ് വയലാർ ചോദിച്ചത്.
വാനമ്പാടിയുടെ ദിവ്യഗാനത്തിൽ അനുരക്തയായിത്തീർന്ന മാണിക്യപൈങ്കിളിയുടെ കഥ പറയുന്ന ‘‘പഞ്ചതന്ത്രം കഥയിലെ...’’ (‘നദി’, 1969) എന്ന ഗാനത്തിൽ യെരുശലേം പുത്രിയും മനസ്സുചോദ്യവുമായി ക്രൈസ്തവ പശ്ചാത്തലമൊരുക്കി കഥാസന്ദർഭവുമായിണക്കി. ദുഃഖവെള്ളിയാഴ്ചകളെ എന്ന താരാട്ടിലും (‘നിലയ്ക്കാത്ത ചലനങ്ങൾ’,1970) കഥാസന്ദർഭത്തെ ഉണ്ണിയേശു, മോശക്കുഞ്ഞ് എന്നീ ബിംബങ്ങളിലൂടെ ബൈബിളുമായിണക്കുന്നു. ‘‘പെണ്ണാളെ പെണ്ണാളെ...’’ പോലെ (‘ചെമ്മീൻ’, 1966) ചലച്ചിത്രത്തിന്റെ കഥതന്നെ ചിമിഴിലൊതുക്കിയ ഗാനങ്ങൾ വയലാറിെൻറ ഗാനശേഖരത്തിൽ അനവധിയാണ്. ‘‘ആദം, ആദം...’’ എന്ന ഗാനം (‘ഭാര്യ’,1962) ഏദനിൽ ആദ്യപാപത്തിെൻറ കഥയാണെങ്കിൽ ‘‘ദയാപരനായ കർത്താവേ...’’ എന്ന ഗാനം മണ്ണിനോടു യാത്ര പറഞ്ഞു മക്കളെ വിട്ടുപിരിഞ്ഞു മാനത്തുയർന്ന മാടപ്രാവിെൻറ ത്യാഗത്തിൻ ബലിപീഠത്തിൽ തകർന്ന ജീവിതകഥയാണ്. ‘‘ദൈവപുത്രന് വീഥിയൊരുക്കുവാൻ...’’ (‘അരനാഴികനേരം’, 1970) എന്ന ഗാനമാകട്ടെ സ്നാപക യോഹന്നാെൻറ രക്തസാക്ഷിത്വത്തിെൻറ കഥയും.
പ്രാർഥനാഗാനങ്ങൾ
പിതാവാം ദൈവത്തോടും പുത്രൻ തമ്പുരാനോടും ദൈവമാതാവിനോടും പരിശുദ്ധന്മാരോടുമുള്ള വയലാറിെൻറ പ്രാർഥനാഗാനങ്ങൾ മറ്റൊരു സവിശേഷഗണമാണ്. അനന്തവും അപരിഹാര്യവുമായ ജീവിതദുരിതങ്ങൾക്ക് കാണാമറയത്തെ അദൃശ്യശക്തിയിൽ അഭയം തേടാനുള്ള മനുഷ്യചോദനകളെയാണ് ഈ ഗാനങ്ങളും പ്രതിനിധാനം ചെയ്യുന്നത്. ബൈബിളിലെ കർതൃപ്രാർഥനയുടെ ഗാനരൂപമായ ‘‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ...’’ (‘നാടന്പെണ്ണ്’, 1967) ഉന്നതമായ ക്രൈസ്തവഭക്തിഭാവ തനിമകൊണ്ട് ശ്രദ്ധേയമാണ്. ‘‘മുൾക്കിരീടമിതെന്തിന് നൽകി...’’ (‘ഭാര്യ’, 1962), ‘‘ബാവയ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും...’’ (‘മകനെ നിനക്ക് വേണ്ടി’, 1971), ‘‘പിതാവേ, പിതാവേ...’’ (‘തൊട്ടാവാടി’, 1973), ‘‘അത്യുന്നതങ്ങളിലിരിക്കും ദൈവമേ...’’ (ചലനം,1974,) ഇവയും ഈ വിഭാഗത്തിലുള്ള പ്രാർഥനാഗാനങ്ങളാണ്.
പുത്രൻ തമ്പുരാനായ ക്രിസ്തുവിനോടുള്ള പ്രാർഥനകളാണ് ‘‘സ്നേഹത്തിൻ ഇടയനാം യേശുവേ...’’ (‘അഴകുള്ള സെലീന’), ‘‘ദുഃഖിതരേ പീഡിതരേ...’’ (‘തോമ ശ്ലീഹ’, 1975), ‘‘യെരുശലേമിൻ നാഥാ...’’ (‘സ്ഥാനാർത്ഥി സാറാമ്മ’, 1966), ‘‘ഉരുകി ഉരുകി ഉരുകിത്തെളിയും മെഴുകുതിരികളേ...’’ (‘അന്ന’, 1964), ‘‘യെരുശലേമിലെ ദൈവദൂതാ...’’ (‘ചുക്ക്’, 1973) തുടങ്ങിയ ഗാനങ്ങളെല്ലാം. ‘‘മാലാഖമാർ വന്നു പൂ ഇറുക്കുന്നതും...’’ എന്ന ഗാനത്തിൽ മകനുവേണ്ടി മൂകദുഃഖങ്ങളുടെ മുൾമുടിയുംചൂടി മെഴുകുതിരി വിളക്കുമായി കാത്തിരിക്കുന്ന അമ്മ ക്രിസ്തുവും മാതാവുമായുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. ‘‘നിത്യവിശുദ്ധയാം കന്യാമറിയമേ...’’ (‘നദി’, 1969) മാതാവിനോടുള്ള പ്രാർഥനാ രൂപത്തിലുള്ള മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ക്രൈസ്തവ ഭക്തിഗാനമാണ്. ‘‘നന്മ നിറഞ്ഞ മറിയമേ...’’ (‘ബോബനും മോളിയും’, 1971) എന്ന ഗാനം പാപങ്ങൾക്ക് മാപ്പുനൽകി നല്ലവരാക്കണമെന്ന് മാതാവിനോടും കാരിരുമ്പാണി പഴുതുള്ള കൈകളാൽ കാത്തരുളീടണം എന്ന് ദൈവപുത്രനോടും അപേക്ഷിക്കുന്നു.
‘‘നന്മ നിറഞ്ഞൊരു കന്യാമറിയമേ...’’ (‘അനാവരണം’, 1976) എന്ന ഗാനം നസ്രേത്തിൻ കാരുണ്യമായ മാതാവിനോടും ക്ഷേത്രനടയിൽ വിളക്കുകൊളുത്തി തൊഴുകൈയോടെ ഭഗവാനോടും നടത്തുന്ന രണ്ടു പ്രാർഥനകൾ ചേര്ന്നതാണ്. ദുഃഖങ്ങളുടെ മുൾകുരിശേന്തിയ തെൻറ കണ്ണീർ തുടയ്ക്കാൻ, കാരുണ്യരൂപനായ ദൈവപുത്രൻ തന്നയക്കുന്ന സ്നേഹ സാന്ത്വനമഴയായ് പെയ്തിറങ്ങില്ലേ എന്നാണ് കാൽവരി മലക്കുപോകുന്ന കാർമേഘത്തോടുള്ള (‘കല്യാണ ഫോട്ടോ’, 1965) കഥാനായികയുടെ വ്യത്യസ്തമായ മറ്റൊരു പ്രാർഥന. ‘‘വിശുദ്ധനായ സെബസ്ത്യാനോസേ...’’ (‘പേള് വ്യു’, 1970), ‘‘ഈശോ മറിയം യൗസേഫേ...’’ (‘മയിലാടുംകുന്ന്’, 1972) എന്നിവ വിശുദ്ധന്മാരോടുള്ള പ്രാർഥനാരൂപത്തിലുള്ള ഗാനങ്ങളാണ്. ‘‘മനസാ വാചാ കർമണാ...’’ (‘ഗംഗാസംഗമം’, 1971) എന്ന ഗാനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ട ക്രൈസ്തവമൂല്യങ്ങൾ പ്രാർഥനാരൂപത്തിൽ നിരത്തുന്നു. ‘‘വെളിച്ചമേ നയിച്ചാലും...’’ (‘വിദ്യാർഥികളെ ഇതിലെ ഇതിലെ’,1972) ആണ് വയലാര് രചിച്ച മറ്റൊരു പ്രാർഥനാഗാനം.
സ്ത്രീയും ആത്മീയതയും
സ്ത്രീകളുടെ ദുഃഖങ്ങളെ സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കണ്ട വയലാർ അവ മികവോടെ ആവിഷ്കരിക്കുകയും പുരുഷകേന്ദ്രീകൃതമായ ദൈവസങ്കൽപത്തോട് ഗാനങ്ങളിലൂടെ കലഹിക്കുകയും ചെയ്തു. ബൈബിളിൽനിന്ന് വയലാർ തീർത്ത ഏറ്റവും മിഴിവും വ്യക്തിത്വവുമുള്ള സ്ത്രീ കഥാപാത്രമാണ് ‘‘ഇടയകന്യകേ പോവുക നീ...’’ (‘മണവാട്ടി’,1964) എന്ന ഗാനത്തിലെ നായിക. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ വിശ്വാസപൂർവം തിരിച്ചറിഞ്ഞവരിൽ ഒരുവളായ മഗ്ദലന മറിയമാണ് ഇടയകന്യക. അകക്കണ്ണുകൊണ്ടു അന്വേഷിക്കുന്നവർ ലോകരക്ഷകനായ ക്രിസ്തുവിനെ കണ്ടെത്തുമെന്ന പ്രതീക്ഷയും കുരിശുമരണവും ഉയിർപ്പും മാനവരാശിയുടെ കണ്ണീരൊപ്പുമെന്ന പ്രത്യാശയും ഈ ഗാനം പങ്കുവെക്കുന്നു. കുടുംബജീവിത സ്വപ്നങ്ങൾ തകര്ന്ന് കല്ലിലും മുള്ളിലുമുള്ള കന്യകാജീവിതം തേടിയ പെണ്ണിെൻറ മാനസിക സംഘർഷമാണ് ‘‘യെരുശലേമിൻ നായകനെ...’’ (‘റെബേക്ക’,1964) എന്ന ഗാനത്തിൽ വയലാർ ആവിഷ്കരിക്കുന്നത്. ‘‘വെള്ളിക്കുരിശ് വലംകൈയിൽ ഉയർത്തും ..’’ (‘ചുക്ക്’,1973) എന്ന ഗാനത്തിൽ കന്യാമഠത്തിലെ കണ്ണുനീർത്തിരി, രക്തസിരകൾ പിരിച്ചു തെറുത്ത തിരിയുടെ ജ്വാല, ദുഃഖത്തിരകൾ അടിച്ചു തകർക്കും കരളിെൻറ ഈറനായ തീരം, തിരുഹൃദയപ്പൂക്കൾ വിരിയുന്ന മൺമെത്ത... എന്നിവ ത്യാഗപൂർണമായ സന്ന്യാസിനി ജീവിതം കോറിവരയ്ക്കാൻ വയലാർ കണ്ടെത്തിയ പ്രതീകാത്മക ബിംബങ്ങളാണ്. ‘‘കാദംബരി പുഷ്പസദസ്സിൽ...’’ (ചുക്ക്,1973) എന്ന ഗാനത്തിൽ പതിതയെ പരിപാലിക്കുന്നവനെ സ്വർഗസോപാനത്തിൽനിന്നു മഗ്ദലനയിൽ വന്ന രക്ഷകനായാണ് ഉയർത്തി കാട്ടുന്നത്.
‘താ’ (1970) എന്ന ചിത്രത്തിലെ ‘‘മണ്ണിൽ പെണ്ണായി പിറന്ന തെറ്റിന്...’’ എന്ന ഗാനം സ്ത്രീകളോടുള്ള സമൂഹത്തിെൻറ കാപട്യം തുറന്നുകാട്ടുന്നു. വേട്ടയാടപ്പെടുന്ന സ്ത്രീ മനുഷ്യപുത്രനെ തേടിവന്ന മഗ്ദലന മറിയമെന്ന തിരിച്ചറിവോടെ പാപം ചെയ്യാത്തവർ കല്ലെറിയൂ എന്ന ദൈവപുത്രെൻറ പ്രഖ്യാപനം വയലാർ ആവർത്തിക്കുന്നു. സ്ത്രീയുടെ ദുഃഖത്തിെൻറയും കണ്ണീരിെൻറയും താപവും അനുരാഗത്തിെൻറ ആഴവും സ്ത്രീയായി ജനിച്ചാലേ ദൈവത്തിന് മനസ്സിലാകൂ എന്നു വയലാർ പ്രഖ്യാപിച്ചു (‘‘തീരാത്ത ദുഃഖത്തിന്...’’, ‘ദത്തുപുത്രൻ’,1970). ദൈവത്തെപ്പോലും മുലയൂട്ടി വളർത്തിയത് അമ്മയാണെന്നും (‘‘അമ്മേ അമ്മേ അവിടുത്തെ മുന്നിൽ...’’, ‘ചായം’, 1973) കാലം പെണ്ണിന് കണ്ണീരെന്നു പേരിട്ടുവെന്നും (‘‘ആദിയിൽ വചനമുണ്ടായി...’’, ‘ചേട്ടത്തി’,1965) വയലാർ ഉറക്കെ പറഞ്ഞു. പെണ്ണിെൻറ കണ്ണീർ, കടലായി മാറിയിട്ടും കാണാനെത്താത്ത ദൈവം എവിടെയുണ്ടെന്ന് നീലാകാശത്തോടും താരാപഥങ്ങളോടും വയലാർ വിളിച്ചു ചോദിച്ചു (‘‘നീലാംബരമെ...’’, ‘ശരശയ്യ’, 1971). ലോകത്തിെൻറ പാപങ്ങൾക്കുവേണ്ടി താൻ സഹിച്ച അഗ്നിപരീക്ഷകളും മുൾക്കിരീടവും കൈപ്പുനീർ നിറച്ച പാനപാത്രവും ദൈവപുത്രൻ സ്ത്രീകൾക്കു നൽകിയെന്ന് (‘‘മാതാവേ മാതാവേ...’’, ‘നഖങ്ങള്’, 1973) വയലാർ എഴുതി. ആധുനിക സ്ത്രൈണ ആത്മീയാന്വേഷണത്തിലെ കരുണയുടെയും സഹനത്തിെൻറയും പരിപോഷണത്തിന്റെയും ആൾരൂപമായ ദൈവസങ്കൽപത്തിെൻറ അനുരണനങ്ങളാണ് അരനൂറ്റാണ്ടു മുമ്പെഴുതിയ വയലാർ ഗാനങ്ങളിൽ മുഴങ്ങുന്നത്.
തത്ത്വചിന്തയും സാമൂഹിക വിമർശനവും
ഹൈന്ദവദർശനങ്ങളും ക്രൈസ്തവമൂല്യങ്ങളും അറിവായി ആവാഹിച്ചതായിരുന്നു മാനവികതയും മനുഷ്യസ്നേഹവും ഇഴപാകിയ വയലാറിന്റെ മതാതീതമായ ദൈവസങ്കൽപം. വിവിധ ദർശനങ്ങളുമായുള്ള ഹൃദയബന്ധമാണ് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ ദൈവം മനസ്സിൽ ജനിക്കുന്നു എന്നും മനുഷ്യൻ മനുഷ്യനെ വെറുക്കാന് തുടങ്ങുമ്പോൾ ദൈവം മനസ്സിൽ മരിക്കുന്നു എന്നും കണ്ടെത്താൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. മനുഷ്യാധ്വാനത്തെ പ്രകീർത്തിക്കുമ്പോളും കാപട്യത്തെ തുറന്നുകാട്ടുമ്പോഴും പുരാണേതിഹാസങ്ങൾക്കൊപ്പം ക്രൈസ്തവബിംബങ്ങളും വയലാർ ചാട്ടുളിപോലെ ഉപയോഗിച്ചു. ദൈവത്തെ മനുഷ്യനിൽ നിന്നകറ്റുന്ന പൊയ്മുഖങ്ങളെയും മനസ്സിൽ ദൈവം മരിച്ച മനുഷ്യരെയും വയലാർ തുറന്നുകാട്ടി. സ്നേഹം പകരാനെത്തിയ ദൈവപുത്രനെ കുരിശിൽ തറച്ചവരെ കുരുടന്മാരെന്ന് വിളിച്ചു (‘‘ആകാശത്തിലെ കുരുവികൾ...’’, ‘റെബേക്ക’, 1963). ദാഹിക്കുന്നവന് വെള്ളം നൽകാത്ത, വിശക്കുന്നവന് അപ്പം നൽകാത്ത, നഗ്നനെ ഉടുപ്പിക്കാത്ത, കിടക്കാൻ ഇടം നൽകാത്ത കപടഭക്തരെക്കാൾ നല്ലവരാണ് ചുങ്കക്കാരും പാപികളുമെന്ന് പ്രഖ്യാപിച്ചു (‘‘ബലിയല്ല...’’, ‘റെബേക്ക’, 1963). വഴിയമ്പലങ്ങളിലെ ചിറകറ്റു വീഴുന്ന വാനമ്പാടികളായ മനുഷ്യർ, വിളിച്ചാൽ മിണ്ടാത്ത ദൈവങ്ങൾ, വെളിച്ചമില്ലാത്ത ഈ വഴിത്താരകളിൽ ഉഷസ്സിെൻറ രഥമെവിടെ, ഉണരുന്ന യുഗമെവിടെ, യെരുശലേമെവിടെ, ഇടയനായ ക്രിസ്തു എവിടെ, വയലാർ ചോദിച്ചു (‘‘കാടാറുമാസം ...’’, ‘ഏഴു രാത്രികൾ’, 1968).
‘‘മതങ്ങൾ മനുഷ്യനെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...’’ എന്ന പ്രശസ്തമായ ഗാനത്തിൽ (‘അച്ഛനും ബാപ്പയും’, 1972) മതങ്ങൾക്കും പൗരോഹിത്യത്തിനും അപ്പുറമുള്ള സാർവലൗകികമായ ദൈവസങ്കൽപമാണ് വയലാർ മുന്നോട്ടുവെക്കുന്നത്. മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണും മനസ്സും പങ്കുവെച്ചപ്പോഴാണ്, ആ അറിവാണ്, ഈശ്വരൻ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും അല്ല എന്ന് പ്രഖ്യാപിക്കാനും അമ്പലങ്ങളിലും ആശ്രമങ്ങളിലും ഈശ്വരെൻറ പൊയ്മുഖങ്ങൾ തീർക്കുന്നവരെ വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളെ എന്ന് വിളിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത് (‘‘ഈശ്വരൻ ഹിന്ദുവല്ല...’’, ‘പോസ്റ്റ്മാനെ കാണാനില്ല’, 1972). ‘‘റിക്ഷാവാലാ ഓ റിക്ഷാവാലാ...’’ (‘ഓടയിൽനിന്ന്’, 1965) എന്ന ഗാനത്തിലെ വണ്ടിക്കാളകളല്ല ഞങ്ങൾ വണ്ടിക്കാളകളല്ല, മരക്കുരിശുമായ് മലചവിട്ടും മനുഷ്യപുത്രന്മാർ എന്ന പ്രഖ്യാപനത്തിൽ മനുഷ്യസമത്വത്തിനായി മരണംവരിച്ച മഹാനായ മനുഷ്യെൻറ തിളയ്ക്കുന്ന ഓർമയുണ്ട്. ഭൂതകാലത്തിെൻറ സ്വാതന്ത്ര്യബിംബങ്ങളെ വർത്തമാനത്തിെൻറ മുറ്റത്തിരുത്തി വിചാരണ ചെയ്യുന്നതോടൊപ്പം ഈ ഗാനം വർഗബോധത്തിെൻറ പുതിയ എടുപ്പുകൾ പടുത്തുയർത്തുകയും ചെയ്യുന്നു. ‘‘ഈശ്വരെൻറ തിരുമൊഴി കേട്ടു...’’ (‘നവവധു’,1971) എന്ന ഗാനം ഏദൻതോട്ടത്തിൽ ജീവവൃക്ഷത്തിെൻറ കനി തിന്നപ്പോഴും ദൈവപുത്രെൻറ മാമോദീസ സമയത്തും മുഴങ്ങിയ സ്വർഗവും നരകവും അടങ്ങുന്ന ബൈബിൾ മൂല്യങ്ങളെ സിനിമയുടെ കഥാപരിസരത്തു ചേർത്തുവെക്കുന്നു. മാംസം മാംസത്തിനു മാദകമധുപാത്രം നൽകിയ, കാമം കാമത്തിന് കൈവിരലടയാളം നൽകിയ, ഏദൻ തോട്ടം മുതൽ മാലിനീ തീരം വരെ നീളുന്ന പരമ്പരയായ തെറ്റുകളുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടമാണ് ‘‘തെറ്റ്, തെറ്റ്...’’(‘തെറ്റ്’, 1971) എന്ന ഗാനം.
പീഡാനുഭവ ബിംബങ്ങൾ
ക്രിസ്തുവിെൻറ കുരിശുമരണവുമായി ബന്ധപ്പെട്ട മരക്കുരിശ്, മുൾക്കിരീടം, പാനപാത്രം അതിലെ കൈപ്പുനീര്, കാൽവരി, ഗോൽഗോത്ത എന്നിവ സഹനത്തിെൻറയും രക്ഷയുടെയും പ്രതിനിധാനങ്ങളായി വയലാർ ഗാനങ്ങളിൽ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്ന പീഡാനുഭവബിംബങ്ങളാണ്. കഥാപാത്രങ്ങൾ നേരിടേണ്ടിവരുന്ന നിന്ദയും അപമാനവും ക്ലേശങ്ങളും അനുഭവിപ്പിക്കാൻ അത്തരം പ്രതീകങ്ങളെ ഗാനസന്ദർഭങ്ങളിൽ വയലാർ ഫലപ്രദമായി ഉപയോഗിച്ചു. സ്നേഹമെന്ന നിധിയും കൊണ്ടുവന്ന ദൈവപുത്രനെ മുൾമുടി നൽകി കുരിശിലേറ്റിയ കുരുടന്മാരാണ് നമ്മൾ എന്ന് അദ്ദേഹം തുറന്നെഴുതി (‘‘ആകാശത്തിലെ കുരുവികൾ...’’, ‘റെബേക്ക’, 1963). കുരിശും മനുഷ്യപുത്രെൻറ കാൽവരിയാത്രയും റിക്ഷാവണ്ടിയും റിക്ഷാക്കാരനും നുകം കഴുത്തിലേറ്റിയ വണ്ടിക്കാളയും മാറിമറിയുന്ന വാങ്മയങ്ങളായി ‘‘റിക്ഷാവാല...’’ (‘ഓടയിൽനിന്ന്’, 1965) എന്ന ഗാനത്തിലുണ്ട്. ഈശ്വരനെത്തേടിത്തേടി പോകുന്നവരോട് മനുഷ്യപുത്രന് കൊണ്ടുവരുന്നത് മരക്കുരിശല്ലേയെന്ന് ഉറക്കെ ചോദിച്ചു (‘കാവ്യമേള’, 1965). പാപമില്ലാത്തവർ കല്ലെറിയൂ എന്ന ക്രിസ്തുബോധനം ഒരു കഥാസന്ദർഭത്തിൽ (‘പട്ടുതൂവാല’,1965) ചേർത്തു വെച്ചു.
ഈശ്വരനെയും ശാശ്വതസത്യത്തെയും തേടുന്നവരും (‘‘ഈശ്വരനെ തേടിത്തേടി പോണവരേ...’’, ‘കാവ്യമേള’,1965), മാനത്തുള്ളവന് മാണിക്യം വിളമ്പുന്നവരും (‘‘മാനത്തെ പിച്ചക്കാരന്...’’, ‘പട്ടുതൂവാല’, 1965) മനുഷ്യപുത്രന് നൽകുന്ന മരക്കുരിശ്, ഗാനങ്ങളിൽ വയലാർ അടിക്കടി ആവർത്തിക്കുന്ന മൂർത്തബിംബമാണ്. മുൾമുടി ചൂടി മനുഷ്യപുത്രൻ മരക്കുരിശിൽ പിടയുമ്പോൾ മുപ്പതു വെള്ളിക്കാശുമായി വഞ്ചകനായ യൂദാസ് ഉയിർത്തെഴുന്നേൽക്കുകയും കാൽവരി നശിപ്പിച്ച കലിയുഗം ആർത്തു ചിരിക്കുകയും ചെയ്യുന്നു (‘‘പാൽക്കടൽ നടുവിൽ ...’’, ‘കാണാത്ത വേഷങ്ങൾ’, 1969). ചിതലുപിടിച്ച തത്ത്വശാസ്ത്രങ്ങൾക്കും ചിതയിൽ ദഹിച്ച സ്വപ്നങ്ങൾക്കുമൊപ്പം കുരിശിൽ പിടഞ്ഞുമരിച്ച സ്വർഗദൂതനെയും ഇവിടെ കാണാം (‘‘എനിക്കും ഭ്രാന്ത്...’’, ‘ഉറങ്ങാത്ത സുന്ദരി’, 1969). മൂകവേദനയുടെ മുൾക്കിരീടവുമായി കുരിശിെൻറ വഴിതേടിയ പെണ്ണും (‘‘യേരൂശലേമിലെ നാഥാ...’’, ‘സ്ഥാനാർത്ഥി സാറാമ്മ’’, 1964), ദുഃഖത്തിെൻറ കുരിശുമായി ജീവിച്ചതിനു ക്രൂശിക്കപ്പെട്ടവളും (‘‘മനസാ വാചാ കർമണാ ...’’ ‘ഗംഗാസംഗമം’, 1971) കുരിശിൻ ചുവട്ടിൽ മുൾക്കിടക്കയിൽ കിടത്തിയ കുഞ്ഞും (‘‘ദുഃഖവെള്ളിയാഴ്ചകളെ...’’, ‘നിലയ്ക്കാത്ത ചലനങ്ങൾ’, 1970), മൂകദുഃഖങ്ങളുടെ മുൾമുടി അണിഞ്ഞ മാതാവും (‘‘മാലാഖമാർവന്നു ...’’, ‘മകനേ നിനക്കു വേണ്ടി’, 1971) ഈ ഗാനങ്ങളിലുണ്ട്. മുൾക്കിരീടം ചൂടിയ ക്രിസ്തുദേവൻ പ്രത്യാശയുടെ പ്രകാശകിരണമാണ്. ‘‘ഇനിയൊരു ജനനമുണ്ടോ...’’ എന്ന ഗാനവും (‘റെബേക്ക’, 1963) ഇസ്രായേലിെൻറ മുൾക്കിരീടമേ നിെൻറ രാജ്യം വരേണമേയെന്ന പ്രത്യാശ പങ്കുവെക്കുന്നു.
‘‘ദുഃഖിതരേ പീഡിതരേ...’’ എന്ന കാവ്യബിംബങ്ങൾ കഥ പറയുന്ന ഗാനത്തിൽ (‘തോമാ ശ്ലീഹ’, 1975) ബെത്ലഹേമിൻ ദീപം, ദൈവരാജ്യത്തിൻ സ്വപ്നം, ഇസ്രായേലിൻ നായകൻ, വിശ്വസ്നേഹത്തിൻ ഗായകൻ, ഗലീലിയായിലെ ശബ്ദം, ഗദ്സമനയുടെ ദിവ്യദുഃഖം, കാൽവരി ചൂടിയ രക്തം, ഗാഗുൽത്താ മലയിലെ ദാഹം ഇങ്ങനെയാണ് ക്രിസ്തു വിശേഷിപ്പിക്കപ്പെടുന്നത്. ബൈബിളിലെ പിതാവേ ഈ പാനപാത്രം തിരിച്ചെടുക്കേണമേ എന്ന തിരുമൊഴി (ലൂക്കോസ് 23:34) തീവ്രസഹനത്തിെൻറ പ്രതിനിധാനമായി ഈ ഗാനത്തിൽ കടന്നുവരുന്നുണ്ട്. കാൽവരി ചൂടിയ രക്തം ദൈവപുത്രനിൽ നിന്നൊഴുകിയതാണ്. ബൈബിളിലെ എനിക്ക് ദാഹിക്കുന്നു എന്ന വിലാപം (യോഹന്നാൻ 19:28) വയലാർ ഗാനത്തിൽ ഗാഗുൽത്തായിലെ ദാഹമായി.
‘‘യെരുശലേമിലെ സ്വർഗദൂതാ…’’ (‘ചുക്ക്’, 1973) എന്ന ഗാനത്തിൽ വിവരിക്കുന്ന അവെൻറ രാജ്യം ഇങ്ങനെയാണ്.
‘‘ജൂഡിയയില്ല ജൂദാസില്ല
ഗാഗുൽത്തായിൽ പണിതുയർത്തിയ മരക്കുരിശില്ല
സീസറില്ല പിലാത്തോസില്ല
കാൽവരിയിലെ താഴ്വര തൻ മുൾമുടിയില്ല.’’
വയലാർഗാനങ്ങൾ തീർത്ത അൾത്താര
മറ്റു ക്ലാസിക് കൃതികൾക്കൊപ്പം ബൈബിളുമായും അതിലെ മൂല്യങ്ങളും കഥാപാത്രങ്ങളുമായുള്ള അടുത്തറിവും, കഥാസന്ദർഭങ്ങൾക്ക് ചേരുംവിധം അവ കടംകൊള്ളുന്നതിലെ കൃത്യതയും ബിംബകൽപനകളിലും വാങ്മയങ്ങളിലും പ്രദർശിപ്പിച്ച ഔചിത്യവുമാണ് വയലാറിെൻറ ക്രൈസ്തവ ഗാനമികവിെൻറ ആധാരശിലകൾ. ബൈബിൾ സന്ദേശങ്ങളുടെ മൂല്യദീപ്തിയും ബൈബിൾ ഭാഷയുടെ വ്യതിരിക്തതയും ക്രിസ്തു ദർശനത്തിന്റെ ആഴവും പരപ്പും സാർവജനീനതയും അവ അനുഭവിപ്പിച്ചു. ക്രൈസ്തവ മൂല്യങ്ങളും ജീവിതദർശനവും യാചനകളും സ്തോത്രവചനങ്ങളും കാവ്യാത്മകമായി ഒത്തുചേരുന്നതാണ് വയലാറിെൻറ ഭക്തിഗാനങ്ങൾ. അവ പലപ്പോഴും കഥാസന്ദർഭങ്ങൾ നൽകുന്ന കേവലമായ അർഥതലങ്ങൾ കടന്ന് ഭക്തിയുടെ സ്വതന്ത്രമായ അസ്തിത്വം കൈവരിച്ചു. അങ്ങനെ മലയാളിയുടെ എക്കാലത്തെയും മികച്ച ക്രൈസ്തവ ഭക്തിഗാനങ്ങളുടെ മാതൃകകളായി അവ മാറി.
വയലാറിലൂടെയാണ് ബൈബിൾ വാക്യങ്ങളും വാങ്മയങ്ങളും ബിംബകൽപനകളും മലയാള ചലച്ചിത്രഗാനങ്ങളുടെ ഭാഗമായത്. പ്രത്യക്ഷത്തിൽ ഗദ്യാത്മകം എന്ന് തോന്നാവുന്ന ബൈബിൾ വാക്യങ്ങളാൽ തുടങ്ങുന്ന പാട്ടുകളും (‘‘ആകാശത്തിലെ പറവകൾ വിതക്കുന്നില്ല ...’’, ‘‘ദൈവപുത്രന് വീഥിയൊരുക്കുവാൻ...’’, ‘‘ബാവയ്ക്കും പുത്രനും...’’) കവിത്വമുള്ള ജനപ്രിയ ഭക്തിഗാനങ്ങളായി സ്വീകാര്യത നേടി. അന്ധരെ അന്ധർ നയിക്കുന്ന വീഥിയും ഉരുകി തെളിയും മെഴുകുതിരികളും ഓശാന പെരുന്നാളും ഒലിവിലക്കൊമ്പും കാറ്റ് വിതച്ചു കൊടുംകാറ്റ് കൊയ്യുന്ന മേച്ചിൽപ്പുറങ്ങളും മുൾക്കിരീടവും പോലുള്ള ബൈബിൾ സംജ്ഞകൾ വയലാർ ഗാനങ്ങളിലൂടെയാണ് മലയാളിയുടെ പൊതുവ്യവഹാര ഭാഷയിലെ സാധാരണ പദങ്ങളായി പരിണമിച്ചത്.
എല്ലാ വയലാർഗാനങ്ങളിലും എന്നപോലെ പ്രകൃതി ആ ഗാനങ്ങളിലും ജീവിതവും ആചാരങ്ങളുമായി ചേർന്ന് വർണക്കാഴ്ചയൊരുക്കുന്ന സജീവമായ ജൈവസാന്നിധ്യമാണ്. നാട്ടിൻപുറത്തെ പള്ളിയും പെരുന്നാളും നാത്തൂൻപെണ്ണും പുണ്യാളച്ചനും മിന്നും മനസ്സുചോദ്യവും കഥാസന്ദർഭത്തിനു ഇണങ്ങുന്ന വിധം കാറ്റിൽ സുഗന്ധമെന്നോണം ഇവിടെ ഒന്നുചേർന്നു.
അനുവാചകനെ കഥാസന്ദർഭത്തിെൻറ കേവലമായ ഇന്ദ്രിയാനുഭവതലത്തിൽനിന്ന് ആത്മീയവും വൈകാരികവും ധൈഷണികവുമായ അനുഭവമാക്കുന്ന ക്രിസ്തുവിെൻറ കഷ്ടാനുഭവബിംബങ്ങൾ വയലാർ ഗാനങ്ങളുടെ പ്രത്യേകതയാണ്. കൃത്യമായ അന്തരീക്ഷസൃഷ്ടി, ഉചിതമായ പദാവലി, ലളിതവും വ്യക്തവും ധീരവുമായ ദൈവനിർവചനം, ജീവിത പരിസരങ്ങളിൽനിന്നും പെറുക്കികൂട്ടിയ ആവർത്തനവിരസമല്ലാത്ത ബിംബകൽപനകൾ എന്നിവ കൊണ്ടാണ് വയലാറിെൻറ ക്രൈസ്തവഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയിൽ അനവദ്യ സുന്ദരമായ അൾത്താര തീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.