സിനിമ തോല്‍ക്കും ദുരിതകഥ; വത്സന്‍ ഡിക്രൂസിന് വേണം കൈത്താങ്ങ്
text_fieldsകോഴിക്കോട്: ‘ഒന്നു എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി. എന്തെങ്കിലും ജോലിചെയ്ത് ജീവിക്കാമല്ളോ’ -ചേവായൂര്‍ കിഷ്കോ നഗര്‍ പൊലീസ് കോളനിയിലെ വാടകവീട്ടിലിരുന്ന്, മലയാളത്തിലെ എണ്ണംപറഞ്ഞ സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച വത്സന്‍ ഡിക്രൂസ് ഇത് പറയുമ്പോള്‍ കണ്ണുകളില്‍ നനവ്. ഭാര്യ ഷര്‍മിളയുടെയും വിദ്യാര്‍ഥികളായ മൂന്ന് മക്കളുടെയും വാക്കുകള്‍ ഇടറുന്നു.
സിനിമപോലും തോല്‍ക്കുന്നതാണ് ഇവരുടെ ജീവിത കഥ. വയസ്സ് 55 ആയിട്ടേയുള്ളൂ. പ്രമേഹം മൂര്‍ച്ഛിച്ച് നാലുമാസം മുമ്പ് ഒരു കാല്‍ മുറിച്ചു. അടുത്ത കാലിനും നീരുവന്ന് പൊട്ടി മുറിക്കേണ്ട അവസ്ഥയിലാണ്. മരുന്നിന് ഓരോ ആഴ്ചയും 1500 രൂപ വേണം. ദിനേന കാല്‍ ഫിസിയോ തെറപ്പി ചെയ്യാന്‍മാസം 15,000 രൂപ, അയ്യായിരം രൂപ വീട്ടുവാടക, മക്കളുടെ പഠനം, വീട്ടുചെലവ്... മുറിച്ചകാലിന് പകരം കൃത്രിമ കാല്‍ പിടിപ്പിക്കണം. അതിന് ഒരു ലക്ഷത്തോളം രൂപ വേണം. ഇതിന് പുറമെ, രണ്ടാമത്തെ കാലിന്‍െറ ശസ്ത്രക്രിയക്കും വേണം പതിനായിരങ്ങള്‍. ഉള്ളതെല്ലാം വിറ്റുപെറുക്കിയും സഹൃദയര്‍ നല്‍കിയ സഹായഹസ്തവും കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. ഭാര്യയും പഠിക്കുന്ന മൂന്ന് കുട്ടികളുമാണുള്ളത്. ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നെങ്കിലും ഭര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ ഇപ്പോള്‍ പോകുന്നില്ല.
17ാം വയസ്സില്‍ ചെന്നൈയിലേക്ക് സിനിമ മോഹവുമായി വണ്ടികയറിയതാണ്. പിന്നീട് എല്‍.ഭൂമിനാഥനോടൊപ്പം ചെയ്തത് ഭരതം, കിരീടം, ഹിസ്ഹൈനസ് അബ്ദുല്ല, ആകാശദൂത്, തലസ്ഥാനം, കിരീടം, മുന്നേറ്റം, തൃഷ്ണ, സ്ഫോടനം തുടങ്ങി 175ഓളം സിനിമകള്‍. എം.ടി. വാസുദേവന്‍ നായരുടെ സദയം അടക്കമുളള ദേശീയ അംഗീകാരം നേടിയതടക്കമുള്ള സിനിമകള്‍. ഐ.വി. ശശി, സിബി മലയില്‍, ശ്രീകുമാരന്‍ തമ്പി, ഷാജി കൈലാസ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം പ്രവര്‍ത്തിച്ചു. ആറുമാസമായി വീട്ടില്‍ കിടപ്പിലാണ്. പരസഹായത്തോടെ മാത്രമേ വീല്‍ചെയറില്‍പോലും ഇരിക്കാന്‍ പറ്റൂ. അടുത്ത ആഴ്ച കൃത്രിമക്കാല്‍ പിടിപ്പിക്കണം. പക്ഷേ, പണം സ്വരൂപിക്കാന്‍ കഴിയാത്തതാണ് വിഷമത്തിലാക്കുന്നത്. വത്സന്‍ ഡിക്രൂസിന്‍െറ ഫോണ്‍: 9745497593.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.