‘ഇടമേ നഷ്ടമായുള്ളൂ, സ്വത്വം അടിയറവുവെച്ചിട്ടില്ല’
text_fieldsതിരുവനന്തപുരം: ‘തെക്കുകിഴക്കൻ സൈബീരിയയിലെ എെൻറ ജന്മഗ്രാമം ഒരു വൈദ്യുതി പദ്ധതി വന്നപ്പോൾ വെള്ളത്തിനടിയിലായി തുടച്ചുനീക്കപ്പെട്ടതാണ്. ജനിച്ച ഇടം നഷ്ടപ്പെട്ടവനാണ് ഞാൻ. ഭരണകൂടത്തിന് ദഹിക്കാത്ത എെൻറ സിനിമകൾ റഷ്യയിൽ ടി.വിയിൽപോലും കാണിക്കാറില്ല. ‘ഫോസ്റ്റ്’ ഒക്കെ ആ ഗണത്തിൽപെടും. തിയറ്ററുകളിലും വളരെ കുറച്ചുനാൾ മാത്രമേ പ്രദർശിപ്പിച്ചുള്ളൂ. അങ്ങനെ നോക്കുേമ്പാൾ റഷ്യൻ സിനിമാലോകത്തും ഇടം നഷ്ടപ്പെട്ടവനാണ് ഞാൻ. ഭരണകൂട സേവകരായ ചിലരുടെ നിയന്ത്രണത്തിലാണ് റഷ്യൻ സിനിമ. എന്നെ അതിന് കിട്ടില്ല. ഇടമേ നഷ്ടപ്പെട്ടിട്ടുള്ളൂ.
സ്വത്വം ഞാൻ അടിയറവുവെച്ചിട്ടില്ല’ - ‘സ്വത്വവും ഇടവും നഷ്ടപ്പെട്ടവർ’ എന്ന ചലച്ചിത്രമേളയുടെ പ്രമേയത്തെ തെൻറ ജീവിതവുമായി ചേർത്തുവായിക്കുകയാണ് വിഖ്യാത റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊക്കുറോവ്. കേരളത്തിെൻറ ലൈഫ്ടൈം അച്ചീവ്മെൻറ് ആദരം ഏറ്റുവാങ്ങാനെത്തിയ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. ‘ഇടം നഷ്ടപ്പെട്ടവർ അതിൽ സങ്കടപ്പെട്ട് ഇരിക്കുകയല്ല വേണ്ടത്, അവർ ചെറുത്തുനിൽപ്പും അതിജീവനവും തുടരണം’ -സൊക്കുറോവ് പറഞ്ഞു.
ഭരണകൂട സെൻസർഷിപ് ഏത് രാജ്യത്തായാലും എന്നും എതിർക്കപ്പെടേണ്ടതാണ്. റഷ്യയിലും അതുണ്ട്. എന്നാൽ, അതിനെ പ്രതിരോധിക്കാൻ കൂട്ടായ ശ്രമമൊന്നും സിനിമ പ്രവർത്തകർക്കിടയിലില്ല. സെൻസർഷിപ് വിഷയം യഥാർഥത്തിൽ വിഭാഗീയതയാണ് റഷ്യൻ സംവിധായകർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ളത്. ചിലർ സെൻസർഷിപ്പിനെ അനുകൂലിക്കുന്ന ഭരണകൂടദാസരാണ്. രാഷ്ട്രീയക്കാർ ധാർമികത മുറുകെപ്പിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തുള്ളൂ. എന്നാൽ, അത്തരം നേതാക്കൾ തുടച്ചുനീക്കപ്പെടും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാത്മ ഗാന്ധി. അധികാരമോഹം ഇല്ലാെത ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ ഏക നേതാവായിട്ടാണ് അദ്ദേഹത്തെ റഷ്യക്കാർ കാണുന്നത്.
ഇന്ത്യൻ സിനിമകൾ ഇന്നും റഷ്യയിൽ പ്രചാരത്തിലായിട്ടില്ലെന്ന് സൊക്കുറോവ് പറഞ്ഞു. രാജ്യങ്ങൾ തമ്മിലെ സഹകരണത്തിന് ഏറ്റവും ലളിതവും സത്യസന്ധവുമായ മാർഗമാണ് സിനിമ. ഇന്ത്യയും റഷ്യയും തമ്മിലെ സിനിമ സഹകരണത്തിന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക, വിദേശകാര്യ മന്ത്രാലയങ്ങൾ മുന്നോട്ടുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.