Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2017 2:40 PM GMT Updated On
date_range 28 April 2017 2:40 PM GMTവരള്‍ച്ച: കുടിവെള്ളമെത്തിക്കുന്നതിൽ പഞ്ചായത്തുകൾക്ക് നിസ്സംഗത
text_fieldsbookmark_border
മാനന്തവാടി: വരൾച്ച രൂക്ഷമായി നാടാകെ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും വാഹനങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് നിസ്സംഗത. കുടിവെള്ള വിതരണത്തിനായി തനത്ഫണ്ടില്‍നിന്ന് ഏപ്രിൽ, മേയ് മാസങ്ങളിലായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം വരെയും മുനിസിപ്പാലിറ്റികള്‍ക്ക് 15 ലക്ഷം വരെയും ചെലവഴിക്കാന്‍ സര്‍ക്കാര്‍ മാര്‍ച്ച് ആദ്യവാരത്തില്‍ അനുമതി നല്‍കിയിരുന്നു. എന്നാൽ, പല പഞ്ചായത്തുകളും ഇപ്പോഴും കുടിവെള്ള വിതരണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുപോലുമില്ല. മതിയായ ഫണ്ടില്ലെന്നും കുടിവെള്ളവിതരണം പരാതി രഹിതമായി നടപ്പിലാക്കാന്‍ കഴിയില്ലെന്നുമുള്ള ന്യായം നിരത്തിയാണ് ഗ്രാമപഞ്ചായത്തുകള്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. വെള്ളമുണ്ട, പടിഞ്ഞാറത്തറ, പനമരം, തിരുനെല്ലി പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ ആദിവാസി കോളനികൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ വെള്ളം വിതരണം നടത്തുന്നില്ല. കുടിവെള്ളം ശേഖരിക്കാന്‍ ബാണാസുര ഡാം റിസർവോയറിനെ സമീപിക്കാമെന്നിരിക്കെയാണ് അലംഭാവം കാണിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്തില്‍ റവന്യൂ വകുപ്പിെൻറ വാട്ടര്‍ കിയോസ്കുകൾ ഉപയോഗിച്ചുള്ള ശുദ്ധജല വിതരണവും നടക്കുന്നില്ല. മാനന്തവാടി താലൂക്കില്‍ അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 25 കിയോസ്കുകൾ മാത്രമാണ് അനുവദിച്ചത്. ഇതില്‍ വരള്‍ച്ച രൂക്ഷമായ തിരുനെല്ലി പോലുള്ള പഞ്ചായത്തുകളിലാണ് കൂടുതലും സ്ഥാപിച്ചിരിക്കുന്നത്. കിയോസ്കിലേക്ക് പയ്യമ്പള്ളി, പടമല ട്രീറ്റ്മെൻറ് പ്ലാൻറുകളില്നിന്നാണ് വെള്ളം ശേഖരിച്ചെത്തിക്കുന്നത്. 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള സംഭരണികളില്‍ മൂന്ന് ടാങ്കര്‍ വാഹനങ്ങളിലാണ് വെള്ളം എത്തിക്കാന്‍ റവന്യൂ വകുപ്പ് സംവിധാനമേര്‍പ്പെടുത്തിയത്. കൂടുതല്‍ കിയോസ്കുകൾ ലഭിക്കുന്നതിനനുസരിച്ച് മാത്രമേ കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. എന്നാല്‍, നിരവധി കുടുംബങ്ങളാണ് പഞ്ചായത്തിെൻറ കുടിവെള്ള വണ്ടിയും കാത്തുനിൽക്കുന്നത്. കിയോസ്കുകൾവഴി വെള്ളമെത്തിക്കുമ്പോള്‍ നിശ്ചിത സ്ഥലത്ത് മാത്രമേ പ്രയോജനം ലഭിക്കൂ. വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തിയാല്‍ ഒരു ദിവസംതന്നെ കൂടുതല്‍ പ്രദേശത്ത് വെള്ളമെത്തിക്കാന്‍ കഴിയും. എന്നാൽ, ഇക്കാര്യത്തിൽ പഞ്ചായത്തുകൾ തികഞ്ഞ അലംഭാവമാണ് പുലർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story