Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2017 3:13 PM GMT Updated On
date_range 29 April 2017 3:13 PM GMTകുടിവെള്ളനിയന്ത്രണം: നഗരത്തിൽ മൂന്നുദിവസത്തേക്ക് പമ്പിങ് നിയന്ത്രണം പിൻവലിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: അരുവിക്കര നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ഏർപ്പെടുത്തിയ പമ്പിങ് നിയന്ത്രണം തൽക്കാലത്തേക്ക് നീക്കി. കുടിവെള്ളനിയന്ത്രണം ഏർപ്പെടുത്തതിയതോടെ ഉണ്ടായ പരാതികളും നെയ്യാർഡാമിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിലായതും കണക്കിലെടുത്താണ് പമ്പിങ്നിയന്ത്രണം തൽക്കാലത്തേക്ക് നീക്കിയത്. അടുത്ത രണ്ടുദിവസം മുഴുവൻസമയവും കുടിവെള്ളവിതരണം ഉണ്ടാകുമെന്ന് ജലഅതോറിറ്റി അറിയിച്ചു. 30 വരെയാണ് പമ്പിങ് നിയന്ത്രണം നീക്കിയിരിക്കുന്നത്. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത് പേപ്പാറഡാമിൽ നിന്നാണ്. മേയ് 15 വരെ ഉപയോഗിക്കുന്നതിനുള്ള വെള്ളം മാത്രമേ പേപ്പാറയിൽ അവശേഷിച്ചിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 19 മുതൽ 25 ശതമാനം പമ്പിങ് നിയന്ത്രണം ഏർപ്പെടുത്തിയത്. പകൽ പമ്പിങ് പകുതിയായി കുറച്ച് ഏർപ്പെടുത്തിയ ക്രമീകരണത്തെ തുടർന്ന് നഗരത്തിലെ ഉയർന്നപ്രദേശങ്ങളിൽ വെള്ളം കിട്ടുന്നില്ലെന്ന് വ്യാപക പരാതിയുയർന്നു. ഇതേതുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയെന്ന് തീരുമാനിച്ചു. എന്നിട്ടും പരാതികൾക്ക് കുറവില്ലാതായി. പമ്പിങ് ക്രമീകരണം ഏർപ്പെടുത്തിയതിനൊപ്പം നെയ്യാർഡാമിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാനുള്ള പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി. നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ വേഗത്തിൽ ഇവ പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിെൻറ അടിസ്ഥാനത്തിലാണ് പമ്പിങ് നിയന്ത്രണം ഇപ്പോൾ നീക്കിയത്. വെള്ളിയാഴ്ച മുതൽ മുഴുവൻസമയവും പമ്പിങ് നടത്തുന്നുണ്ട്. അരുവിക്കരയിലെ നാല് പമ്പ് ഹൗസുകളിലെ എട്ട് മോട്ടോറുകളും പ്രവർത്തിപ്പിച്ചാണ് ഇന്നലെമുതൽ പമ്പിങ് നടത്തുന്നത്. ഇന്നും നാെളയും അവധിയായതിനാൽ ജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടും പമ്പിങ് നിയന്ത്രണം നീക്കാൻ കാരണമായി. പേരൂർക്കട, കവടിയാർ പോലുള്ള ഏതാനും സ്ഥലങ്ങളിൽ വെള്ളം കിട്ടാത്തതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടിലായിരുന്നു. മെഡിക്കൽകോളജ്, ജനറൽ ആശുപത്രി തുടങ്ങിയവയുടെയും റെയിൽേവയുടെയും പ്രവർത്തനവും താളം തെറ്റുമെന്ന അവസ്ഥ സംജാതമായതും മുഴുവൻസമയവും പമ്പിങ് നടത്താൻ കാരണമായി. നെയ്യാറിൽ നിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടുത്തമാസം ആദ്യം പൂർത്തിയാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവർത്തനത്തിെൻറ ഫലമായി കഴിഞ്ഞ ദിവസം ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ പരീക്ഷണ പമ്പിങ് വിജയമായി. നെയ്യാറിൽ നിന്ന് കുമ്പിൾമൂട് തോട്ടിലേക്ക് വെള്ളമെത്തിക്കാൻ പൈപ്പ് സ്ഥാപിക്കുന്ന പണികളും തോട് വൃത്തിയാക്കലും മിന്നൽവേഗത്തിലാണ് പൂർത്തിയായത്. അതേസമയം, കേബിൾ സ്ഥാപിക്കാനായി റോഡ് കുഴിക്കുന്നതിനിടെ പൂജപ്പുരക്ക് സമീപം പൊട്ടിയ പൈപ്പിെൻറ അറ്റകുറ്റപ്പണി വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയായി. പമ്പിങ് നിയന്ത്രണം നീക്കിയെങ്കിലും പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയാകാത്തത് കാരണം പത്തോളം വാർഡുകളിൽ ഇന്നലെയുംകുടിവെള്ളം മുടങ്ങി. നിയന്ത്രണം ഏർപ്പെടുത്തിയതിനുപിന്നാലെ പൈപ്പ് പൊട്ടി ജലവിതരണം തടസ്സപ്പെട്ടത് ഇവിടങ്ങളിലെ താമസക്കാർക്ക് ഇരുട്ടടിയായി. പൂജപ്പുരയിൽ 600 എം.എം പൈപ്പാണ് മിനിഞ്ഞാന്ന് രാവിലെയോടെ പൊട്ടിയത്. കേബിൾ സ്ഥാപിക്കുന്നതിന് അനുവദനീയമായതിലും കൂടുതൽ ആഴത്തിൽ കുഴിയെടുത്തതാണ് പൈപ്പ് പൊട്ടാൻ കാരണമായത്. ഐരാണിമുട്ടം ടാങ്കിൽ നിന്നുള്ള ജലവിതരണം ഇതോടെ തടസ്സപ്പെട്ടു. കരമന, പൂജപ്പുര, തിരുമല, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, മുടവൻമുകൾ, കൈമനം, കിള്ളിപ്പാലം, നെടുങ്കാട്, കാലടി, കരുമം, ആറ്റുകാൽ ഉൾപ്പെടെയുള്ള വാർഡുകളിലാണ് മിനിയാന്നു രാവിലെ മുതൽ ജലവിതരണം തടസ്സപ്പെട്ടത്. 180 ഓളം ടാങ്കറുകളിൽ നഗരത്തിെൻറ വിവിധഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 51 കിയോസ്കുകളിൽ വെള്ളം നിറച്ചിട്ടുണ്ട്. മറ്റ് 50 എണ്ണം കൂടി സ്ഥാപിക്കാൻ പട്ടിക തയാറാക്കിവരുകയാണ്. അതേസമയം, കാപ്പുകാട് റിസർവോയറിൽ നിന്നുള്ള പമ്പിങ് പ്രവർത്തനങ്ങൾ മന്ത്രി മാത്യു ടി. തോമസ് സന്ദർശിച്ച് വിലയിരുത്തി. നഗരത്തിൽ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ ജലവിഭവവകുപ്പിനൊപ്പം നിന്ന വനം, വൈദ്യുതിവകുപ്പ് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജലവിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, വാട്ടർ അതോറിറ്റി എം.ഡി എ. ഷൈനാമോൾ, വാട്ടർ അതോറിറ്റി, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story