Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 1:39 PM GMT Updated On
date_range 27 April 2017 1:39 PM GMTജലച്ചുരുക്കം, അതിഗുരുതരം
text_fieldsbookmark_border
ആറ്റിങ്ങല്‍: ജലഅതോറിറ്റി ജലവിതരണം രണ്ട് ദിവസമായി ചുരുക്കുന്നു. ബാഷ്പീകരണതോത് ആശങ്കജനകമായി ഉയരുകയാണ്. ഏഴ് ദിവസത്തിനകം വാമനപുരം നദിയിലെ കുടിവെള്ള പദ്ധതികള്‍ നിശ്ചലമാകുമെന്ന് മുന്നറിയിപ്പ്. ഇത് പരമാവധി ദീര്‍ഘിപ്പിക്കുന്നതിനാണ് ഓരോ മേഖലയിലെയും ജലവിതരണം ആഴ്ചയില്‍ രണ്ട് ദിവസമായി ചുരുക്കുന്നത്. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലേക്കും വെള്ളമെത്തിക്കുന്നത് ജലവിഭവവകുപ്പിെൻറ ആറ്റിങ്ങല്‍ ഡിവിഷന്‍ ഓഫിസിെൻറ നേതൃത്വത്തിലാണ്. ഇതിനായി 11 പദ്ധതികളാണ് വാമനപുരം നദിയിൽ നടപ്പാക്കിയിട്ടുള്ളത്. ദിവസം ആറ് കോടി ലിറ്റര്‍ വെള്ളമാണ് ഇവിടെനിന്ന് പമ്പ് ചെയ്തിരുന്നത്. ആറ്റില്‍ നീരൊഴുക്കില്ലാതാവുകയും അടിത്തട്ട് തെളിയുകയും ചെയ്തതോടെ കുടിവെള്ളപദ്ധതികളെല്ലാം പ്രതിസന്ധിയിലാണ്. ആറ്റില്‍നിന്ന് പമ്പ് ചെയ്യാനുള്ള കിണറുകളിലേക്ക് വെള്ളമൊഴുകിയെത്താനുളള വാള്‍വ് ജലനിരപ്പിന് മുകളിലായിട്ട് ആഴ്ചകളായി. കിണറുകളിലേക്ക് വെള്ളമെത്തിക്കാന്‍ ഓരോ ദിവസവും അധികൃതര്‍ പ്രയാസപ്പെടുകയാണ്. ആദ്യ ഘട്ടത്തില്‍ വാല്‍വുകള്‍ താഴ്ത്തി സ്ഥാപിച്ചാണ് പ്രതിസന്ധിയെ നേരിട്ടത്. രണ്ടാം ഘട്ടത്തില്‍ വെള്ളമുള്ള ഭാഗങ്ങളില്‍നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം കിണറ്റിലെത്തിച്ച് പമ്പിങ് നടത്തി. ഇടവിട്ടുള്ള ദിവസങ്ങളിലാണ് ഇത്തരത്തില്‍ പമ്പിങ് നടത്തുന്നത്. ഓരോ ദിവസവും ജലഅതോറിറ്റി ഉന്നതോദ്യോഗസ്ഥര്‍ കടവുകളിലെത്തി അവസ്ഥ വിലയിരുത്തുന്നുണ്ട്. മണല്‍ക്കയങ്ങളിലെ ജലത്തെ ആശ്രയിച്ചാണ് നിലവിലെ പമ്പിങ്. ഇവിടത്തെ ജലനിരപ്പ് വേഗത്തില്‍ താഴുകയാണ്. ആറ്റിങ്ങല്‍ നഗരസഭക്ക് വേണ്ടിയുളള പഴയപദ്ധതി മൂത്തേടത്ത് ഭഗവതീക്ഷേത്രത്തിനടുത്തെ കടവിലാണ്. ഇവിടെ ആറ്റില്‍നിന്നുളള വെള്ളം അഞ്ച് പമ്പുകളുപയോഗിച്ച് ഹോസുവഴിയാണ് കിണറ്റിലെത്തിക്കുന്നത്. രാവും പകലും ഇവിടെ പമ്പിങ് നടക്കുന്നുണ്ട്. ഈ ഭാഗത്ത്് ആറ്റിെൻറ അടിത്തട്ട് തെളിഞ്ഞു. എത്രദിവസം ഇവിടെ നിന്ന് ഇനി പമ്പ് ചെയ്യാനാവുമെന്നറിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വര്‍ക്കല പദ്ധതിയിലെ ഒരു പമ്പ് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനാവുന്നത്. രണ്ട് പമ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുളളത്. കിണറ്റിലേക്കെത്തുന്ന വെള്ളത്തിെൻറ അളവ് കുറഞ്ഞതിനാലാണ് ഒരു പമ്പ് പ്രവര്‍ത്തിപ്പിക്കാനാകാത്തത്. ദിവസവും രണ്ട് കോടി ലിറ്റര്‍ വെള്ളമാണ് പദ്ധതിയിലേക്ക് വേണ്ടിയിരുന്നത്. ഇപ്പോള്‍ ഇതിെൻറ പകുതിപോലും ലഭ്യമാക്കാന്‍ കഴിയാത്തസ്ഥിതിയാണ്. മുള്ളിയില്‍കടവില്‍ രണ്ട് പദ്ധതികളുടെ പമ്പിങ് കേന്ദ്രങ്ങളുണ്ട്. നഗരസഭക്കുവേണ്ടിയുള്ള പുതിയപദ്ധതിയാണ് ഒന്ന്. ഇതിെൻറ കിണറ്റിലേക്ക് വെള്ളമെത്തിക്കുന്നതിന് രണ്ടു മാസം മുമ്പ് 15 അടിയിലേറെ ഇടിച്ചുതാഴ്ത്തിയിരുന്നു. കരവാരം പദ്ധതിയാണ് മറ്റൊന്ന്. ഇവിടെ വാള്‍വിനു ചുറ്റും മണല്‍ച്ചാക്ക് അടുക്കി കുഴിയുണ്ടാക്കി ആറ്റില്‍നിന്ന് പമ്പ്ചെയ്ത് വെള്ളമെത്തിച്ചാണ് കിണറ്റിലേക്കൊഴുക്കുന്നത്. ഇവിടെ കുറച്ച് വെള്ളം കെട്ടിക്കിടപ്പുണ്ട്. ഒരാഴ്ച കൂടി ഈ നിലയില്‍ പമ്പിങ് നടത്തിയാല്‍ ഈ കയവും വറ്റും. അതോടെ കുടിവെള്ളം വലിയ പ്രതിസന്ധിയായിമാറും. പൂവമ്പാറ പാലത്തിന് സമീപത്ത് കെട്ടിനില്‍ക്കുന്ന ജലം വിവിധ പദ്ധതികളുടെ കിണറുകളിലേക്ക് പ്രതിദിനം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസത്തിനുള്ളില്‍ ഈ ജലവും തീര്‍ന്നേക്കും. ചെക്ക് ഡാമിന് മുകള്‍ ഭാഗം വരണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story