Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:36 AM GMT Updated On
date_range 22 May 2018 5:36 AM GMTസർവേ നമ്പറിലെ പിഴവ് തിരുത്തൽ: സർക്കാർ ഉത്തരവിന് മറവിൽ മൂന്നാർ കൈയേറ്റങ്ങൾ സാധൂകരിക്കുന്നു
text_fieldsbookmark_border
തൊടുപുഴ: സർവേ നമ്പറിലെ പിഴവ് തിരുത്താൻ അനുവദിച്ചുള്ള നവംബറിലെ ഉത്തരവ് മൂന്നാറിൽ ഭൂമാഫിയ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ഭൂസർവേ നമ്പറിെല പിഴവുമൂലം ഉടമസ്ഥാവകാശം അംഗീകരിച്ചുകിട്ടാത്ത കേസുകളിൽ അനുകൂല തീരുമാനത്തിനുള്ള സർക്കാർ ഉത്തരവ് വിവാദകൈയേറ്റങ്ങൾക്കടക്കം സാധുത നൽകുന്ന നടപടിക്കാണ് വഴിതുറന്നിട്ടുള്ളത്. ഇടുക്കിയിലെ നൂറുകണക്കിന് കർഷകർക്ക് ഉത്തരവ് നേട്ടമാകുേമ്പാൾ തന്നെയാണ് ദുരുപയോഗവും നടക്കുന്നത്. പ്രമുഖരുടെ കൈയേറ്റങ്ങളിൽ സർവേനമ്പർ മാറ്റം സാധ്യമാക്കുന്ന ഇടപാടിൽ വൻതുക മാറിമറിയുന്നതായാണ് വിവരം. നിയമപരമായി പതിച്ചുനൽകാൻ കഴിയാത്ത ഭൂമിയുടെ സർവേ നമ്പറിൽ പട്ടയം സമ്പാദിച്ച കൈയേറ്റങ്ങൾ പതിച്ചുനൽകാവുന്ന ഭൂമിയുടെ സർവേ നമ്പറിലാക്കി നൽകുന്ന ക്രമക്കേടിനാണ് റവന്യൂ-സർവേ ഒാഫിസുകൾ കേന്ദ്രീകരിച്ചുള്ള നീക്കം. സർവേ നമ്പർ തെറ്റി രേഖപ്പെടുത്തിയെന്ന വാദം അംഗീകരിച്ച് സാധുത നൽകുന്നതിനാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്. പതിച്ചു നൽകാവുന്ന ഭൂമിയുടെ സർവേ നമ്പറിൽ കള്ളപ്പട്ടയം നിർമിച്ചതെന്നോ പതിച്ച് നൽകാനാകാത്ത ഭൂമിക്ക് സാധുതയുള്ള സർവേ നമ്പറിൽ പട്ടയം ചമച്ചതെന്നോ കണ്ടെത്തിയ ഭൂമിയുടെ കാര്യത്തിലാണ് ഇൗ വിചിത്രവാദം. രേഖകൾ കൃത്യമെന്ന് വാദിച്ചും സർവേ നമ്പറിലെ തെറ്റ് അക്കാലത്തെ ഉദ്യോഗസ്ഥരുടെ പിഴവെന്ന് ന്യായീകരിച്ചും പട്ടയങ്ങൾക്ക് സാധുത നേടുന്നതായാണ് സൂചന. പരാതികളിൽ തെളിവെടുപ്പ് നടത്തി സർവേ നമ്പര്‍ തിരുത്തി നൽകിയില്ലെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന ഉത്തരവിലെ നിബന്ധന രാഷ്ട്രീയ-റിസോർട്ട് മാഫിയ ചൂണ്ടിക്കാട്ടുകയും ഇൗ പഴുത് അനർഹമായി ചില ഉദ്യോഗസ്ഥർ മറയാക്കുകയുമാണ്. പട്ടയം നല്‍കുമ്പോള്‍ ഉണ്ടാകുന്ന പിഴവുമൂലം തെറ്റായ സർവേ നമ്പര്‍ രേഖപ്പെടുത്തിയ ഭൂമിക്ക് കരമടക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ ഇറക്കിയ ഉത്തരവാണ് ദുരുപയോഗം െചയ്യുന്നത്. ഭൂമി വിൽപനക്കുള്ള തടസ്സവും ബാങ്ക് വായ്പ കിട്ടാത്ത സാഹചര്യവും മൂലം ബുദ്ധിമുട്ടുകയാണ് നൂറുകണക്കിന് കർഷകർ. റീസർവേ നടപടി അലക്ഷ്യമായും ഉത്തരവാദിത്തത്തോടെയല്ലാതെയും നിർവഹിച്ച ഉദ്യോഗസ്ഥരാണ് ഇൗ സ്ഥിതി വരുത്തിവെച്ചത്. അളവ് നിർവഹിക്കാതെ രജിസ്റ്ററിൽ ചേർക്കുകയായിരുന്നു വിവരങ്ങൾ. ഇതിന് മറവിൽ വ്യാജപട്ടയങ്ങൾ വ്യാപകമായി. കൈയേറിയവർ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കിയതും ഉദ്യോഗസ്ഥരുടെ ഒത്താശേയാടെ. ഇൗ പശ്ചാത്തലത്തിലാണ് തഹസില്‍ദാര്‍മാര്‍ നേരിട്ട് ഇടപെട്ട് ഇത്തരം പരാതികൾ പരിഹരിക്കണമെന്നും അതല്ലെങ്കില്‍ അച്ചടക്ക നടപടി ഉണ്ടാകുമെന്നും കാണിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്. അഷ്റഫ് വട്ടപ്പാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story