Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2017 11:25 AM GMT Updated On
date_range 27 April 2017 11:25 AM GMTകെട്ടിട നമ്പർ വിവാദം: നഗരസഭ പ്രമേയം പാസാക്കി; സമവായം അകലെ
text_fieldsbookmark_border
തൊടുപുഴ: ഏറെ വിവാദമുയർത്തിയ തൊടുപുഴ കോലാനി മാപ്ലശ്ശേരിൽ എം.ജെ. സ്‌കറിയയുടെ ഉടമസ്ഥതയിലെ കെട്ടിടത്തിെൻറ നമ്പറും കൈവശാവകാശ സർട്ടിഫിക്കറ്റും പുനഃസ്ഥാപിച്ച് നൽകാൻ നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. സി.പി.എം അംഗങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ടു ചെയ്തു. എന്നാൽ, സി.പി.ഐയിലെ സുമമോൾ സ്റ്റീഫൻ അനുകൂലിച്ചു. പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നും നിയമാനുസൃതമായി കെട്ടിട നമ്പർ നൽകാൻ നടപടി വേണമെന്നുമായിരുന്നു സി.പി.എം നിലപാട്. 26ാം വാർഡ് കൗൺസിലർ കോൺഗ്രസിലെ സിസിലി ജോസ് അവതാരകയും മുസ്ലിംലീഗിെൻറ 15ാം വാർഡ് കൗൺസിലർ എ.എം. ഹാരിദ് അനുവാദകനുമായ പ്രമേയം ബുധനാഴ്ചത്തെ കൗൺസിൽ യോഗത്തിെൻറ അജണ്ടയിൽ ആദ്യ ഇനമായിരുന്നു. പ്രമേയം വായിച്ചതിനുശേഷം വിഷയത്തിൽ സെക്രട്ടറി മറുപടി പറയണമെന്ന് സിസിലി ജോസഫ് ആവശ്യപ്പെട്ടു. നഗരസഭ നിയമത്തിലെ ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രമേയങ്ങൾ പൂർണമായോ ഭാഗികമായോ നിരാകരിക്കാൻ ചെയർപേഴ്സണ് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സെക്രട്ടറി പ്രമേയം ചട്ടവിരുദ്ധമാണെന്നും സൂചിപ്പിച്ചു. എന്നാൽ, സ്ഥലംമാറിയ ഉദ്യോഗസ്ഥെൻറ നിർദേശപ്രകാരം കൈവശാവകാശം റദ്ദാക്കാനുള്ള കാരണമെന്തെന്ന് സിസിലി ജോസഫ് ആരാഞ്ഞു. സ്‌കറിയയോ കുടുംബാംഗങ്ങളോ ഇതുവരെ കെട്ടിട നമ്പർ ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ നൽകിയിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു. നഗരസഭ നിയമപ്രകാരം കെട്ടിട നമ്പറോ കൈവശാവകാശ സർട്ടിഫിക്കറ്റോ നൽകാൻ കൗൺസിലിന് അധികാരമില്ലെന്ന് എ.എം. ഹാരിദ് പറഞ്ഞു. എന്നാൽ, മാനുഷിക പരിഗണനവെച്ച് താൽക്കാലികമായിട്ടെങ്കിലും കെട്ടിടനമ്പർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി കൗൺസിലർമാരായ ബാബു പരമേശ്വരനും ബിന്ദു പദ്മകുമാറും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാൽ, പ്രമേയം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സി.പി.എം അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്‌കറിയക്ക് കെട്ടിടനമ്പർ ലഭ്യമാക്കാൻ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന് സി.പി.എമ്മിലെ രാജീവ് പുഷ്പാംഗദൻ ആവശ്യപ്പെട്ടു. പ്രമേയം കൊണ്ട് നടപടി ഉണ്ടാകില്ല. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടപടിയുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംബന്ധിച്ച് വിശദ ചർച്ച നടന്നെങ്കിലും സമവായത്തിൽ എത്താനായില്ല. തുടർന്ന് പ്രമേയം വോട്ടിനിട്ട് പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story