കണ്ണില്ലെങ്കിലും ബിന്ദുവിന് കൂട്ട് അക്ഷരങ്ങൾ തന്നെ
text_fieldsദുബൈ: അക്ഷരങ്ങളെ പ്രണയിക്കുന്നവരുടെ സ്നേഹക്കൂട്ടായ്മയിൽ പുതുജന്മം കാത്തിരിക്കുകയാണ് ബിന്ദു സന്തോഷ്. ഒന്നിന് പിറകെ ഒന്നായി ദുരന്തങ്ങൾ ജീവിതത്തെ വളഞ്ഞപ്പോൾ അവർ ആത്മവിശ്വാസവും പ്രതീക്ഷയും കൈവിട്ടിരുന്നില്ല. തങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വലിയൊരു സൗഹൃദക്കൂട്ടത്തെ ബിന്ദുവും സന്തോഷും പ്രവാസലോകത്ത് വളർത്തിയെടുത്തിരുന്നു. അവശ്യഘട്ടത്തിൽ അതിെൻറ തണലിലേക്ക് ഇവരെ േചർത്ത്നിർത്തുകയാണ് ആ കൂട്ടായ്മ. അവരോടൊപ്പം ചേരാൻ നിരവധി സുമനുസ്സുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.
അക്ഷരങ്ങളെ ഇഷ്ടപ്പെടുന്നവർക്കെല്ലാം ബിന്ദു സന്തോഷ് എന്ന കാഞ്ഞങ്ങാടുകാരിയെ അറിയാം. അവരുടെ കഥകളും കവിതകളും ഒരുകാലത്ത് യു.എ.ഇയിലെ റേഡിയോകൾ പ്രക്ഷേപണം ചെയ്തിരുന്നു. ആനുകാലികങ്ങളിൽ അച്ചടിച്ചിരുന്നു. പക്ഷെ പലർക്കും അറിയാത്ത ഒരുവസ്തുതയുണ്ടായിരുന്നു. 19ാം വയസ്സില്‍ ഡോക്ടറുടെ കൈപ്പിഴയാല്‍ അവരുടെ കാഴ്ച്ച നഷ്ടപ്പെട്ടകാര്യം. കുട്ടിക്കാലം മുതല്‍ വായനയും എഴുത്തുമായി നടന്നയാൾക്ക് പൊടുന്നനെ അന്ധത ബാധിച്ചത് വലിയ ആഘാതം തന്നെയായിരുന്നു.
മാറിയെടുത്ത കുത്തിവെപ്പ് അതോടൊപ്പം അവരുടെ വൃക്കയുടെ പ്രവർത്തനവും താളം തെറ്റിച്ചു. എൻജിനീയറായ ഭര്‍ത്താവ് സന്തോഷ് കുമാറിനും ഏകമകൻ റിഷിനുമൊപ്പം 1996ൽ ദുബൈയിലേക്ക് വന്നതോടെ ആ ജീവിതം വീണ്ടും തളിർത്തു. അകക്കണ്ണിെൻറ പ്രഭയിൽ അവർ ഭാവനയുടെ പുതിയ ലോകം തീർത്തു. അവ കവിതയും കഥയുമായി ഇതൾ വിടർത്തി. അന്ധയെന്ന പരിഗണനയോ സഹതാപമോ ബിന്ദു ഇഷ്ടപ്പെട്ടില്ല. എഴുത്തിെൻറ കരുത്തും സർഗ വൈവിധ്യവും അവരെ വേറിട്ടുനിർത്തി. മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി.
ഇവരുടെ കഥ ഒരിക്കൽ റേഡിയോയിൽ കേട്ട കഥാകൃത്ത് രമേശ് പെരുമ്പിലാവ് ഫോണിൽ വിളിച്ചു പരിചയപ്പെട്ടു. എഴുതാനും വായിക്കാനും ബിന്ദുവിെൻറ താൽപര്യം മനസ്സിലാക്കിയ രമേശ് പ്രസിദ്ധീകരണങ്ങളിൽ വരുന്ന കഥകളും കവിതകളും ഫോണിലൂടെ വായിച്ചുകൊടുക്കും. ബിന്ദു അവരുടെ മനസ്സിൽ ജനിച്ച സൃഷ്ടികൾ ഫോണിലൂടെ പറഞ്ഞുകൊടുക്കും. അത് രമേശ് പകർത്തിയെഴുതും. ഇതിനായി മാത്രം താൻ വീട്ടിൽ ലാൻറ് ഫോൺ വെച്ചതായി രമേശ് പെരുമ്പിലാവ് പറയുന്നു.
ഇതിനിടെ അന്ധർക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാവുന്ന സോഫ്റ്റ്വെയർ ബിന്ദു സ്വന്തമാക്കി. അതോടെ സ്വന്തമായി ടൈപ്പ് ചെയ്യാനായി. അങ്ങനെ ‘വാക്സ്ഥലി’ എന്നൊരു ബ്ലോഗും തുടങ്ങി അവർ. പ്രവർത്തന രഹിതമായ വൃക്കകളെ നേർവഴിയിലാക്കാൻ 27 വർഷമായി പല തരം ചികിത്സകൾ ചെയ്യുന്നു. അലോപ്പതിയെ പരമാവധി മാറ്റിനിർത്തി. ഡയാലിസിസിന് നിന്നില്ല. ആറു വർഷമായി തിബത്തൻ പ്രകൃതി ചികിത്സയാണ് ബിന്ദുവിനെ മുന്നോട്ടു നയിക്കുന്നത്. കാഴ്ച തിരിച്ചുകിട്ടാനുള്ള ചികിത്സയും വർഷങ്ങളായി തുടരുന്നു. ബംഗളൂരുവിലാണ് ചികിത്സ. ഇതിനായി 40 ദിവസം കൂടുേമ്പാൾ അവിടെ പോകണം. രണ്ടു വർഷത്തിലേറെയായി പലകാരണങ്ങളാൽ അത് മുടങ്ങി. ഇപ്പോൾ നടക്കാനും ഇരിക്കാനും പറ്റാത്തത്ര പ്രയാസത്തിലാണവർ. മകൻ റിഷിൻ ന്യൂസിലാൻറിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയെങ്കിലും ജോലിയായിട്ടില്ല.
യു.എ.ഇയിലെ എഴുത്തുകാരുടെ വാട്ട്സാപ്പ് കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിൽ ഒരാഴ്ച മുമ്പ് രമേശ് പെരുമ്പിലാവ് തന്നെയാണ് ബിന്ദുവിെൻറ അവസ്ഥ സംബന്ധിച്ച പോസ്റ്റിട്ടത്. അതോടെ സൗഹൃദസംഘം ഉണർന്നു. അന്ന് രാത്രി തന്നെ ഒരുകൂട്ടം യോഗം ചേർന്നു. എന്തു ചെയ്യണമെന്ന അന്നത്തെ ആലോചനയിൽ നിന്നാണ് ബിന്ദു സന്തോഷിെൻറ സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. 99 മിനിക്കഥകളും 47 കവിതകളുമടങ്ങുന്ന ‘വാക്സ്ഥലി’ എന്ന പുസ്തകം പുറത്തിറക്കാനുള്ള തീരുമാനം ഏറെ സന്തോഷിപ്പിച്ചത് ബിന്ദുവിനെ തന്നെയായിരുന്നു. ജൂൺ 16ന് അവരുടെ ആദ്യ പുസ്തകം ദുബൈയിൽ പ്രകാശനം ചെയ്യുകയാണ്.
പുസ്തകത്തെക്കുറിച്ച് താൻ ആലോചിച്ചപ്പോഴെല്ലാം കൂട്ടുകാരെല്ലാം ചേർന്നുള്ള ഒരു സൗഹൃദവേദിയിലെ പ്രകാശനമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്നും അത് അങ്ങനെ തന്നെയാകുന്നതിൽ സംതൃപ്തിയുണ്ടെന്നും ശാരീരിക വേദനകൾക്കിടയിൽ ബിന്ദു സേന്താഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 29 വർഷമായി ഭർത്താവ് തനിക്ക് തരുന്ന സ്നേഹവും കരുതലുമാണ് തന്നെ ഇപ്പോഴും ജീവിപ്പിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിന് പിന്നിലെ സ്നേഹ ദൗത്യം മനസ്സിലാക്കിയ നിരവധി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും പുസ്തകം വാങ്ങാനും പരിപാടിയുമായി സഹകരിക്കാനും മുന്നോട്ടുവന്നുകഴിഞ്ഞു. ഗൾഫ് മോഡൽ സ്കൂളിൽ നോമ്പുതുറയോടൊപ്പം നടത്തുന്ന പുസ്തക പ്രകാശന ചടങ്ങ് അക്ഷരങ്ങളുടെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സുഹൃത്സംഘം.
Bindu Santhosh
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.