Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightപാര്‍ട്ടി...

പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ല –കെ.പി.എ.സി. ലളിത

text_fields
bookmark_border
പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ല –കെ.പി.എ.സി. ലളിത
cancel

തൃശൂര്‍: പാര്‍ട്ടി പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ളെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായി ചുമതലയേറ്റ ചലച്ചിത്ര നടി കെ.പി.എ.സി ലളിത. ചുമതലയേറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോളാണ് ചെയര്‍പേഴ്സണെന്ന നിലയില്‍ നിലപാട് വ്യക്തമാക്കിയത്.
'പാര്‍ട്ടിയാണ് എന്നെ നിയോഗിച്ചത്. പാര്‍ട്ടിക്ക് എതിരായി ഒന്നും ചെയ്യില്ല. പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. പാര്‍ട്ടി വളര്‍ത്താനല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനാല്‍ അവര്‍ പറയുന്നത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല. ഒരാളുടെയും ചീത്തകേള്‍ക്കാതെ എല്ലാം ഭംഗിയായി തീര്‍ത്ത് കാലാവധി പൂര്‍ത്തിയാക്കി പോകാനാണ് ആഗ്രഹം. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ അത് ഭംഗിയായി ചെയ്യാനാകും. എന്‍െറ ഇരുവശങ്ങളിലും ഇരിക്കുന്നവര്‍ പരിചയസമ്പന്നരാണ്' -സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായരുടെയും വൈസ് പ്രസിഡന്‍റ് സേവ്യര്‍ പുല്‍പ്പാട്ടിന്‍െറയും സാന്നിധ്യത്തില്‍ ലളിത പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെയും സാംസ്കാരിക മന്ത്രി എ.കെ. ബാലനെയും തിരുവനന്തപുരത്ത് കണ്ട് അനുഗ്രഹം തേടിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവരെയും കണ്ടു. എല്ലാവരെയും ഒരേ മനസ്സോടെ കണ്ട് അക്കാദമിയെ കൂടുതല്‍ മികവോടെ മുന്നോട്ടുനയിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ഏല്‍പിച്ച ചുമതല തികഞ്ഞ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും. തനിക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. എന്നാല്‍, അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയമുണ്ടാകില്ല.

നാടകത്തിനും സംഗീതത്തിനും കൂടുതല്‍ പ്രാമുഖ്യം നല്‍കി, ജനങ്ങളിലേക്ക് എത്തിക്കാന്‍ വ്യക്തമായ കാഴ്ചപ്പാട് മനസ്സിലുണ്ട്. ഗുരുവായൂരപ്പനെ ദര്‍ശിച്ചശേഷമാണ് ഈ സ്ഥാനം ഏറ്റെടുക്കാന്‍ എത്തിയതെന്ന് ലളിത പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ളാന്‍ ഉണ്ടോ എന്ന ചോദ്യത്തിന് 'പുത്തനച്ചി പുരപ്പുറം തൂക്കാനില്ല' എന്നായിരുന്നു പ്രതികരണം. എല്ലാം യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും അവര്‍ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചക്ക് 12.15ന് തൃശൂര്‍ ചെമ്പൂക്കാവിലെ അക്കാദമി ഓഫിസില്‍ സിനിമ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് രജിസ്റ്ററില്‍ ഒപ്പുവെച്ച് ലളിത ചുമതലയേറ്റത്.

സിനിമാ താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരായ ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, കാലാമണ്ഡലം ക്ഷേമാവതി, ജയരാജ് വാര്യര്‍, ഡോ. സി. രാവുണ്ണി, നടി മഞ്ജുപിള്ള, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, എം.ജി. ശശി, ഡോ. എം.എന്‍. വിനയകുമാര്‍ എന്നിവരും കെ.പി.എ.സി ലളിതയുടെ മകന്‍ സിദ്ധാര്‍ഥും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPC Lalitha
Next Story