360 ഡിഗ്രി വിജയം
text_fieldsഒരു നേരത്തെ അന്നത്തിന് വകയില്ലാതെ നാടുവിട്ട മലയാളിപ്പയ്യൻ ദശലക്ഷക്കണക്കിന് ഡോളർ വരുമാനമുള്ള ബഹുരാഷ്ട്ര കമ്പനി ഉടമയായത് ഫോബ്സ് മാഗസിനിൽ വായിച്ച ഒരു പ്രമുഖ മലയാള മാധ്യമത്തിലെ പത്രപ്രവർത്തകൻ ‘ഈ വാർത്ത വിശ്വസിക്കാൻ കഴിയില്ല’ എന്നുപറഞ്ഞ് നിരസിച്ചത് പറഞ്ഞ് വരുൺ ചന്ദ്രൻ ചിരിച്ചു. 360 ഡിഗ്രി വെളിച്ചം പരത്തുന്ന ചിരി. അതെ, ഈ പത്തനാപുരം പയ്യെൻറ ജീവിതം അത്രമേൽ അവിശ്വസനീയമാണ്. അസാധ്യമായൊരു ആംഗിളിൽനിന്ന് പൊടുന്നനേ ഗോൾപോസ്റ്റിന്റെ മൂലയിലേക്ക് പറന്നിറങ്ങിയ ഒരു മഴവിൽ ഫ്രീകിക്കിെൻറ ഞെട്ടിപ്പിക്കുന്ന മനോഹാരിതയുണ്ട് ആ വിജയച്ചിരിക്ക്. കൊല്ലത്തിെൻറ കിഴക്കേ അതിരിലെ ‘പാടത്ത്’ തീയിൽ കുരുത്ത ഒരു കുഞ്ഞിച്ചെടി മൂന്ന് ഭൂഖണ്ഡങ്ങളിലേക്ക് പടർന്നുപന്തലിച്ച അദ്ഭുത കഥയാണത്. ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ കട്ട ലോക്കലും കട്ട ഇൻസ്പയറിങ്ങും. ഒന്ന് പരീക്ഷയിൽ തോറ്റാൽ, ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ എല്ലാം തീർന്നുവെന്ന് കരുതുന്ന ശരാശരി മലയാളിക്ക് പഠിക്കാനേറെയുണ്ട് ഈ ചെറുപ്പക്കാരെൻറ വജ്രത്തിളക്കമുള്ള വിജയത്തിൽ. വിധിയുടെ കനത്ത ടാക്ലിങ്ങുകളെ ചടുലമായ ചെറുനീക്കങ്ങളുടെ വലക്കണ്ണികൾ നെയ്ത് അതിജീവിച്ച് അനായാസം ഗോൾപോസ്റ്റിലേക്ക് നിറയൊഴിക്കുന്ന ഒരു ടിക്കിടാക്ക ഗെയിമിന്റെ സകല ചാരുതയും സസ്പെൻസുമുണ്ട് കോർപറേറ്റ് 360 എന്ന റൂറൽ സ്റ്റാർട്ടപ്പിന്റെയും അതിെൻറ ക്യാപ്റ്റൻ വരുൺ ചന്ദ്ര െൻറയും വിജയകഥക്ക്. മുക്കാൽ ബി.കോമും കാൽപന്തുകളിയും കൊണ്ട് കോർപറേറ്റ് കമ്പനിയുണ്ടാക്കിയ കഥ.
വിശപ്പകറ്റിയ ഗോളുകൾ
ഈ കളി തുടങ്ങുന്നത് അക്ഷരാർഥത്തിൽ തന്നെ പാടത്താണ്. കോർപറേറ്റ് വെള്ളിവെളിച്ചത്തിൽനിന്ന് ദാരിദ്ര്യവും പട്ടിണിയും ഉഴുതുമറിച്ചിട്ട പാടത്തേക്കൊരു ഫ്ലാഷ്ബാക്ക് അനിവാര്യമാണ്. കൊല്ലത്തിന്റെ വനാതിർത്തിയിലെ കൊച്ചു ഗ്രാമമാണ് പാടം. അവിടെ കൂപ്പിലെ ചുമട്ടുതൊഴിലാളിയായ ബാലചന്ദ്ര െൻറയും ഗീതയുടെയും രണ്ടാമത്തെ മകനാണ് വരുൺ. നിറംമങ്ങിയ ആ ഫ്രെയിമിൽ വിശപ്പിനെ കാൽപന്തുകളി കൊണ്ട് നേരിട്ട വരുണിെൻറ കുട്ടിക്കാലമാണ്. നമ്മിൽ പലരും കേട്ടുമാത്രമറിഞ്ഞ പട്ടിണിയല്ല അത്. തിന്നാൻ ഒന്നുമില്ലാത്ത നല്ല അസ്സൽ പട്ടിണി. അന്നന്നത്തെ അന്നത്തിന് വകയില്ലെങ്കിലും അഞ്ചാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള വരുണിെൻറ അച്ഛനമ്മമാർ ഒന്നുറപ്പിച്ചിരുന്നു, മക്കളെ പഠിപ്പിക്കണം. പാടം ഗവ. എൽ.പി സ്കൂളിൽ പഠിക്കുമ്പോൾ കൂപ്പിലെ ചുമട്ടുതൊഴിലാളിയായ അച്ഛന് ചോറുമായി എന്നും വരുൺ കാടുകയറും. തിരികെവരുമ്പോൾ ൈകയിൽ ഒരുകെട്ട് വിറകോ കഴയോ കാണും. ഒരുചാൺ വയറ് നിറയ്ക്കാൻ കുഞ്ഞുന്നാളിലേ അച്ഛനൊപ്പം ൈകമെയ് മറന്ന് അധ്വാനിച്ച വരുണിന് സ്കൂളിൽ പഠിപ്പിനേക്കാളേറെ ഇഷ്ടം കായികയിനങ്ങളോടായിരുന്നു. വല നിറച്ച ഗോളുകളാണ് വയറ് ഒഴിഞ്ഞുകിടന്നപ്പോഴും അവ െൻറ മനം നിറച്ചത്. പത്തനാപുരം സെൻറ് സ്റ്റീഫൻസ് സ്കൂളിൽ പഠിക്കുമ്പോൾ മൈതാനത്തെ വരുണിന്റെ പ്രകടനം കണ്ട് പി.ടി മാഷ് ബാബു വർഗീസാണ് സ്കൂൾ ടീമിൽ അംഗമാക്കുന്നത്. ഈ കഥയിലെ ഫസ്റ്റ് ടേണിങ് പോയൻറ്. അങ്ങനെ കളിമികവു കൊണ്ട് വരുൺ അതിവേഗം സ്കൂൾ ടീം ക്യാപ്റ്റനായി.
വിധിയെ വെട്ടിയൊഴിഞ്ഞ്
ഐ.എം. വിജയനും ജോപോളുമൊക്കെ മൈതാനങ്ങളെ തീപിടിപ്പിച്ച കാലം. സിസേഴ്സ് കപ്പിലെ വിജയെൻറ സിസർ കട്ടൊക്കെ ആ 16കാരനെ ഫുട്ബാൾ ഉന്മാദിയാക്കി. കളിമൈതാനത്ത് കപ്പലണ്ടി വിറ്റുനടന്ന വിജയനെന്ന നാട്ടിൻപുറത്തുകാരൻ ഇന്ത്യയുടെ സ്പോർട്സ് ഐക്കണായത് കുറച്ചൊന്നുമല്ല വരുണിന് ആത്മവിശ്വാസം നൽകിയത്. മനസ്സിൽ ദൈവത്തെപ്പോലെ കയറിക്കൂടിയ വിജയനായിരുന്നു വീട്ടിലെ തേക്കാത്ത കൊച്ചുമുറിയുടെ ചുവരിൽ നിറയെയെന്ന് വരുൺ. പക്ഷേ, പത്താംക്ലാസ് കഴിഞ്ഞതോടെ വിധി ചുവപ്പുകാർഡ് പുറത്തെടുത്തു. കളിക്കണമെങ്കിൽ പഠിക്കണം. പക്ഷേ, കോളജിൽ വിടാൻ വീട്ടിൽ പൈസയില്ല. അവസാന വിസിൽ വരെ പൊരുതാൻ ഫുട്ബാൾ നൽകിയ കരുത്തിൽ വെറുതെയൊന്ന് സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിന് ശ്രമിച്ചുനോക്കി. അധികൃതർക്ക് കളി ഇഷ്ടമായി. വിധിയെ വെട്ടിയൊഴിഞ്ഞ് വരുൺ തിരുവനന്തപുരത്തെ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം നേടി. എം.ജി കോളജിൽ പ്രീഡിഗ്രിക്കും ചേർന്നു. പിന്നീടുള്ള അഞ്ചുവർഷം കളിയോട് കളിയായിരുന്നുവെന്ന് വരുൺ. അണ്ടർ 16, അണ്ടർ 19, അണ്ടർ 21 ടീമുകളിലൊക്കെ കേരളത്തിനുവേണ്ടി കളിച്ചു. കേരള ടീമിെൻറയും യൂനിവേഴ്സിറ്റി ടീമിെൻറയും ക്യാപ്റ്റനായി. കെ.എസ്.ഇ.ബി ടീമിൽ െഗസ്റ്റായും കളിച്ചു.
പോക്കറ്റ് നിറച്ച സെവൻസുകൾ
അന്ന് പട്ടിണിയുടെ ടാക്ലിങ്ങിൽ വീണുപോകാതെ കാത്തത് മലപ്പുറെത്ത സെവൻസ് ടൂർണമെൻറുകളാണെന്ന് വരുൺ. സാമ്രാട്ട് ജ്വല്ലറി മഞ്ചേരി, കുരിക്കൾ പൈപ്പ്ലൈൻസ് മഞ്ചേരി, മദീന ചെർപ്പുളശ്ശേരി, ടോപ്മോസ്റ്റ് കാലിക്കറ്റ് തുടങ്ങി പോക്കറ്റ് മണിക്കുവേണ്ടി വരുൺ ബൂട്ടുകെട്ടിയ ക്ലബുകൾ ഒട്ടേറെയുണ്ട്. ഒരു കളിക്ക് 500 രൂപ കിട്ടും. അന്നത് വലിയ പൈസയായിരുന്നുവെന്ന് വരുൺ. ഡ്രസ് വാങ്ങിയിരുന്നതും വീട്ടിലേക്ക് കുറച്ച് പൈസ അയച്ചിരുന്നതുമൊക്കെ ഇതിൽനിന്നാണ്. കളിച്ചുനടന്ന കാലം പറയുമ്പോൾ വരുണിെൻറ മുഖത്ത് പൊടുന്നനെ ഒരു നഷ്ടബോധം നിഴലിച്ചു. കാരണം, ഏറ്റവും മികച്ച ജൂനിയർ െപ്ലയറിനുള്ള ജി.വി. രാജ ഗോൾഡ് മെഡൽ ആസിഫ് സഹീറിനൊപ്പം നേടിയ വരുണിനെ വിധി പെനാൽറ്റി ബോക്സിൽവെച്ച് റെഡ്കാർഡ് കാട്ടുകയായിരുന്നു. ‘ഡിഗ്രി അവസാന വർഷം സ്വപ്ന സാഫല്യം പോലെ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടി. പക്ഷേ, ക്യാമ്പിൽ വെച്ച് തോളിന് പരിക്കേറ്റു. അതോടെ ടീമിലിടം നഷ്ടമായി. തോളിലെ ലിഗ്മെൻറിനേറ്റ പരിക്ക് സ്റ്റിച്ച് ചെയ്യാൻ പോലും ൈകയിൽ പണമുണ്ടായിരുന്നില്ല. ഒറ്റനിമിഷം കൊണ്ട് ആരവങ്ങൾ നിലച്ച മൈതാനത്ത് വരുൺ തനിച്ചായി. അങ്ങനെയാണ് കളിയും പഠനവും ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയത്. സങ്കടംകൊണ്ട് ബൂട്ടുപോലും എടുക്കാതെയായിരുന്നു മടക്കം’.
വല്യമ്മ എന്ന ‘പൊന്നമ്മ’...
വിധി അവിടെയും നിർത്തിയില്ല. വീട്ടിൽ വരുണിനെ കാത്തിരുന്നത് കടുത്ത ദാരിദ്ര്യം. ഒരുദിനം വീട്ടിലെത്തുമ്പോൾ കഴിക്കാൻ ഒന്നുമില്ല. അത് വലിയ ഷോക്കായെന്ന് വരുൺ. ദാരിദ്ര്യംകൊണ്ട് വീടുവിട്ട് പട്ടാളത്തിൽ ചേർന്ന േജ്യഷ്ഠൻ അരുണിനെപ്പോലെ വരുണും വീടുവിടാൻ തീരുമാനിച്ചു. വാർക്കപ്പലക കൊണ്ട് വാതിൽ മറച്ചുറങ്ങിയ പത്തനാപുരത്തെ കൊച്ചുവീട്ടിൽനിന്ന് പാടത്തെ കുടുംബവീട്ടിലെത്തി വല്യമ്മ പൊന്നമ്മയെക്കണ്ടു. കുടിയേറ്റകർഷകർക്ക് വാറ്റ് ചാരായം വിറ്റ് കുടുംബം പോറ്റിയ തേൻറടിയായ വല്യമ്മ വരുണിനെ കൈവിട്ടില്ല. ൈകയിൽകിടന്ന സ്വർണവള ഊരിനൽകി എവിടെയെങ്കിലും പോയി രക്ഷപ്പെടാനായിരുന്നു ഉപദേശം. വളവിറ്റുകിട്ടിയ 3000 രൂപയുംകൊണ്ട് 2002ലെ ആ രാത്രിതന്നെ വരുൺ ബാംഗ്ലൂരിലേക്ക് വണ്ടികയറി. ബാംഗ്ലൂരിൽ അല്ലറ ചില്ലറ കോൺട്രാക്ട് പണിയൊക്കെയായി കഴിയുന്ന സുഹൃത്ത് കവിരാജായിരുന്നു ലക്ഷ്യം. നന്ദിനി ലേഔട്ടിലെ കൊച്ചുമുറിയിൽ അങ്ങനെ ആറു കൂലിപ്പണിക്കാർക്കൊപ്പം വരുണും കൂടി.
തിരസ്കരിക്കപ്പെട്ട 48 ഇൻറർവ്യൂകൾ...
കാൾ സെൻറർ ബൂമിന്റെ കാലമായിരുന്നു അത്. ദിവസവും വരുൺ ഇൻറർവ്യൂവിന് പോകും. അല്ലാത്തദിവസം സുഹൃത്തിനൊപ്പം മൈക്കാട്ട് പണിക്ക് കൂടും. 48ഓളം ഇൻറർവ്യൂകളിൽ പങ്കെടുത്തെങ്കിലും എല്ലായിടത്തും തിരസ്കരിക്കപ്പെട്ടു. ഇംഗ്ലീഷായിരുന്നു പ്രശ്നം. ‘ടെൽ മി യുവേഴ്സ് സെൽഫ്’ എന്ന ആദ്യ ചോദ്യത്തിൽതന്നെ തീർന്നു ഒട്ടുമിക്ക അഭിമുഖവും. പിടിച്ചുകയറാനുള്ള എല്ലാ ശ്രമങ്ങളിലും വിധി നിഷ്കരുണം ഫൗൾ വിളിച്ചുകൊണ്ടിരുന്നു. ‘ തിരിച്ചുവന്നാൽ എന്ത് ചെയ്യും. വീട്ടിൽ ആഹാരം കഴിക്കാൻ പോലും വകയില്ല, രണ്ട് വഴികളേ മുന്നിലുണ്ടായിരുന്നുള്ളൂ, ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ പിടിച്ചുനിൽക്കുക. ഉള്ളിലെ ഫുട്ബാളർ തോൽക്കാൻ സമ്മതിച്ചില്ല. മൂന്നുമാസം ശരിക്കും കഷ്ടപ്പെട്ടു. വഴിയരികിൽനിന്ന് സെക്കൻഡ്ഹാൻഡ് ഡിക്ഷ്നറി വാങ്ങി ഇംഗ്ലീഷ് പഠനം തുടങ്ങി. ഒപ്പം മല്ലേശ്വരത്തെ ലൈബ്രറിയിൽ പോയി ഇംഗ്ലീഷ് നോവലുകൾ വായിച്ചുതുടങ്ങി. രാവിലെ മുതൽ വൈകീട്ട് വരെ ലൈബ്രറിയിൽ ഇരിക്കും. വാക്കുകളുടെ അർഥം ഡിക്ഷ്നറിയിൽ നോക്കി പഠിക്കും. ലൈബ്രറിയിലെ ടി.വിയിൽ സി.എൻ.എൻ, ബി.ബി.സി ചാനലുകൾ കാണും. ആളൊഴിഞ്ഞ കവലകളിൽപോയി തനിച്ച് ഇംഗ്ലീഷ് സംസാരിച്ച് പരിശീലിച്ചു. ഇൻറർവ്യൂകളിലെ പതിവു ചോദ്യരീതി പിടികിട്ടിയപ്പോൾ അവയുടെ ഉത്തരം കാണാതെ പഠിച്ച് ഇൻറർവ്യൂവിൽ പങ്കെടുത്തു. അങ്ങനെ ഡെല്ലിൽ ജോലി കിട്ടി. പക്ഷേ, ആദ്യ രണ്ടുമാസം കൊണ്ടുതന്നെ കള്ളം പൊളിഞ്ഞു. പെർഫോം ചെയ്യാനാവാതായതോടെ അവർ പുറത്താക്കി. തുടരെ അങ്ങനെ മൂന്ന് കമ്പനികളിൽ നിന്നു കൂടി പുറത്തായി. ആ കമ്പനികളൊക്കെ ഇന്നെന്റെ കസ്റ്റമേഴ്സ് ആണ് എന്നതാണ് രസം’ -വരുൺ നിറഞ്ഞ് ചിരിച്ചു.
ഇംഗ്ലീഷില്ലാതെ ഒരടി മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിൽ ജോലി ചെയ്ത് കിട്ടിയ പൈസ കൊണ്ട് വരുൺ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നു. ഒപ്പം കഫേകളിൽ കയറി പ്രോഗ്രാമിങ് സ്വയം പഠിക്കാനും ശ്രമിച്ചു. ‘ ‘ഞാൻ കോഡിങ് പഠിക്കുന്നത് എൻജിനീയറിങ് കോളജിൽനിന്നല്ല. ഇൻറർനെറ്റ് കഫേകളിൽ പോയി ഗൂഗിൾ ഇൻസ്ട്രക്ഷനൽ വിഡിയോകളും യൂട്യൂബും കണ്ടാണ്. കൂടാതെ, സാപ് കോഴ്സും ചെയ്തതോടെ അൽപം ആത്മവിശ്വാസമായി’’. അങ്ങനെ ഹൈദരാബാദിൽ എൻ. ടി. ടി ഡാറ്റയിൽ എസ്. എ. പി കൺസൾട്ടൻറായി വരുണിന് ജോലി കിട്ടി. വിധിയെ മാറ്റിമറിച്ച വലിയ വഴിത്തിരിവായിരുന്നു അത്. വരുണിെൻറ പശ്ചാത്തലവും കഠിനാധ്വാനവും മനസ്സിലാക്കിയ എൻ.ടി.ടിയിലെ ബോസും എടപ്പാൾ സ്വദേശിയുമായ പ്രശാന്ത് നല്ല പ്രോത്സാഹനം നൽകി. അങ്ങനെയാണ് എൻ.ടി.ടി വരുണിനെ അമേരിക്കയിലേക്ക് വിടുന്നത്. സാൻഫ്രാൻസിസ്കോയിലും സിംഗപ്പൂരിലുമായി ചെലവിട്ട പിന്നീടുള്ള 10 വർഷം വരുണിന്റെ ജീവിതത്തിലെ ‘മിഡ്ഫീൽഡാണ്’.
ഫുട്ബാളെന്ന ആഗോള ഭാഷയാണ് അമേരിക്കയിൽ വരുണിന് കരുത്തായത്. വിദേശത്ത് ചെന്നാൽ പലരും ചെയ്യുന്നതുപോലെ സ്വന്തം കൂട്ടങ്ങളിലേക്ക് ഒതുങ്ങാതെ വരുൺ ലോക്കൽ സോക്കർ ക്ലബിൽ ചേർന്നു. അമേരിക്കക്കാരുമൊത്ത് ഫുട്ബാൾ കളിച്ചു. കളികൾക്കായി മറ്റു സ്റ്റേറ്റുകളിലേക്ക് യാത്രചെയ്തു. അവരുടെ രീതികളും ആത്മവിശ്വാസവും കണ്ടുപഠിച്ചു. ചിന്തകളും കാഴ്ചപ്പാടുകളും മാറിയപ്പോൾ വരുൺ ജീവിതത്തിലെ മറ്റൊരു സുപ്രധാന തീരുമാനമെടുത്തു. എൻ.ടി.ടി ഡാറ്റ വിട്ടു. ഐ. ടി സർവിസ് കമ്പനികളെ ഉപേക്ഷിച്ച് ഐ.ടി പ്രോഡക്ട് കമ്പനികളിലേക്ക് ചുവടുമാറ്റി. പുത്തൻ ചിന്തയും നവീനാശയങ്ങളുംകൊണ്ട് സമ്പന്നമായ എസ്.എ.പിയും ഒാറക്കിളുമൊക്കെ പുതിയ തട്ടകമായി. ഈ മുൻനിര കമ്പനികളുടെ ബിസിനസ് കൺസൾട്ടൻറായതോടെ വലിയ അവസരമാണ് തനിക്ക് കിട്ടിയതെന്ന് വരുൺ. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സാമ്പത്തികപ്രതിസന്ധി കാലത്ത് എസ്.എ.പിയുടെ ഏഷ്യൻ ഹെഡായി സിംഗപ്പൂരിലെത്തി.
വിമാനയാത്രയിൽ കണ്ടെത്തിയ പങ്കാളി
ഇതിനിടെയാണ് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനയാത്രയിൽ യാദൃച്ഛികമായി ഫ്ലോറിഡക്കാരിയായ ഡെമി ഡിക്രൂസിനെ പരിചയപ്പെടുന്നത്. പറഞ്ഞുവന്നപ്പോൾ കക്ഷി നാട്ടുകാരിയാണ്. അമേരിക്കയിലേക്ക് കുടിയേറിയ ചാലക്കുടിയിലെ ആംഗ്ലോ ഇന്ത്യൻ കുടുംബാംഗം. പരിചയം പ്രണയത്തിന് വഴിമാറിയപ്പോൾ ഡോക്ടറായ ഡെമി, വരുണിന് വരണമാല്യം ചാർത്തി. പിന്നീട് ബിസിനസ് പങ്കാളിയുമായി. 2012ലാണ് സ്വന്തമായി സ്ഥാപനം എന്ന െഎഡിയ കത്തിയതെന്ന് വരുൺ. സിംഗപ്പൂരിൽ നെറ്റ് ആപ് എന്ന കമ്പനിയിലായിരുന്നു വരുൺ അപ്പോൾ. തേൻറതടക്കമുള്ള ടെക് കമ്പനികൾ വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവരങ്ങൾക്കായി കോടിക്കണക്കിന് രൂപ മുടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നിെല്ലന്ന തിരിച്ചറിവ് പുത്തൻ ബിസിനസിലേക്കാണ് വഴിതുറന്നത്. ഡാറ്റ കലക്ട് ചെയ്യുന്ന ഒരു അൽഗോരിതമുണ്ടാക്കി വരുൺ തെൻറ ടീമിന് നൽകിയപ്പോൾ ടീമിന്റെ പെർഫോമൻസ് മെച്ചപ്പെട്ടു.
ടെക് കമ്പനികൾക്കായി സെയിൽ ഇൻറലിജൻസ് സോഫ്റ്റ് വെയർ വികസിപ്പിച്ചാലെന്തെന്നായി വരുൺ. അന്ന് സ്റ്റാർട്ടപ്പൊന്നും ഇന്നത്തെപ്പോലെ ഫാഷനായിട്ടില്ല. പഴയബോസും സുഹൃത്തുമായ പ്രശാന്ത് പ്രചോദനം നൽകിയതോടെ വരുൺ ജോലി വിട്ടു. വാടക ഫ്ലാറ്റിലിരുന്ന് വരുണും ഭാര്യയും ചേർന്ന് കോർപറേറ്റുകൾക്ക് മാർക്കറ്റിങ് ഇൻറലിജൻസ് ഡാറ്റ നൽകുന്ന സോഫ്റ്റ് വെയർ പ്രോഗ്രാം തയാറാക്കി. മികച്ച പ്രതികരണമാണ് കമ്പനികളിൽനിന്ന് പ്രോഡക്ടിന് ലഭിച്ചത്. 500 ഡോളറിെൻറ ആദ്യ ഓർഡർ ലഭിക്കുമ്പോൾ കമ്പനിക്ക് ഇൻവോയ്സ് പോലുമുണ്ടായിരുന്നില്ലെന്ന് വരുൺ ഓർക്കുന്നു. ഒറ്റവർഷം കൊണ്ട് 10 ലക്ഷം ഡോളറാണ് കമ്പനി നേടിയതെന്ന് വരുൺ. മുന്നോട്ടുള്ള വഴി തെളിഞ്ഞതോടെ വരുണും ഡെമിയുംകൂടി ഒരു യാത്ര പോയി. 40 രാജ്യങ്ങൾ കണ്ട ആ ദീർഘയാത്ര കഴിഞ്ഞെത്തുമ്പോൾ ലോകവീക്ഷണം തന്നെ മാറിയിരുന്നുവെന്ന് വരുൺ. 2013 നവംബറിൽ കോർപറേറ്റ് 360 എന്നപേരിൽ സിംഗപ്പൂർ ആസ്ഥാനമായി കമ്പനി രജിസ്റ്റർ ചെയ്തു. നാട്ടിലും ഫിലിപ്പീൻസിലും കുറച്ച് ഫ്രീലാൻസേഴ്സിനെ ഹയർ ചെയ്തു. പിന്നെ അതിവേഗമായിരുന്നു കമ്പനിയുടെ വളർച്ച.
ആഗോളതലത്തിൽ മർക്കറ്റിങ് ഡാറ്റ പ്ലാറ്റ്ഫോറം ഒരുക്കിയ ആദ്യ ഏഷ്യൻ കമ്പനിയായ കോർപറ്റേറ്റ് 360ന് ഇന്ന് സിംഗപ്പൂരിലും ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും ഫിലിപ്പീൻസിലും പത്തനാപുരത്തും ഓഫിസും 100 ഓളം ജോലിക്കാരുമുണ്ട്. വരുമാനം 50 ലക്ഷം ഡോളർ കടന്നു. കമ്പനിയുടെ ആദ്യ ശാഖ ജന്മനാട്ടിൽ തുടങ്ങണമെന്ന് ആഗ്രഹിച്ച വരുണിന് കേരളത്തിൽ സ്റ്റാർട്ടപ് ബൂം ഉണ്ടായ 2014 ൽ കൊച്ചി, തിരുവനന്തപുരം സ്റ്റാർട്ടപ് വില്ലേജുകളിലൊന്നും സ്പേസ് കിട്ടിയില്ല. അങ്ങനെ പത്തനാപുരത്ത് അഞ്ചുപേരുമായി താൽക്കാലിക ഒാഫിസ് തുറന്നു. ഇന്ന് ഇവിടെ സ്വന്തം ഒാഫിസും 40ഒാളം ജോലിക്കാരുമുണ്ട്. കമ്പനിയുടെ 200ഓളം ഉപഭോക്താക്കളിൽ ഗൂഗിളും ഐ.ബി.എമ്മും ഓറക്കിളും ഡെല്ലുമടക്കം 16 എണ്ണം ഫോർച്യൂൺ ലിസ്റ്റിലുള്ള വമ്പൻ കമ്പനികളാണ്. എഷ്യയിലെ മികച്ച ലീഡ് ജനറേഷൻ സോഫ്റ്റ് വെയർ, അമേരിക്കയിലെ മികച്ച പുതിയ മാർക്കറ്റിങ് ഡാറ്റ പ്രോഡക്ട് തുടങ്ങി നിരവധി അന്താരാഷ്ട്ര അവാർഡുകളും ഇതിനകം കോർപറേറ്റ് 360നെ തേടിയെത്തി.
വല്യച്ഛന്റെ പാതയിൽ...
കേരളത്തിലെ ആദ്യ റൂറൽ ഐ.ടി പാർക്കാണ് പത്തനാപുരത്തെ കോർപറേറ്റ് 360േൻറത്. ന്യൂെജൻ കമ്പനികൾ സ്മാർട്ട് സിറ്റികൾ തേടിപ്പോകുമ്പോൾ വരുൺ സിംഗപ്പൂരിൽ നിന്ന് ജന്മഗ്രാമം തേടി തിരികെവരുകയായിരുന്നു. ഇൻറർനെറ്റോ ഇ^മെയിലോ എന്തെന്നറിയാത്ത കൗമാരം കടന്നുവന്ന വരുണിന് വന്നവഴി മറക്കാനായില്ല. വില്ലേജുകളെ സ്മാർട്ടാക്കുന്ന പുത്തൻ മോഡലാണ് വരുൺ അവതരിപ്പിക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് അവരുടെ നാട്ടിൻപുറത്തു നിന്നുകൊണ്ട് മികച്ച വരുമാനമുള്ള ഐ.ടി ജോലികൾ ലഭ്യമാക്കാനുള്ള ഉദ്യമം. അതിന് അവർക്കുമുന്നിൽ തടസ്സമാകുന്ന ഇംഗ്ലീഷിനെ മെരുക്കാനും ലൈഫ് സ്കിൽസ് പകർന്നു നൽകാനുമുള്ള ഒട്ടേറെ സാമൂഹികപ്രവർത്തനങ്ങളും വരുണിെൻറ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കടുത്ത ദാരിദ്ര്യത്തിലും സഹജീവികൾക്കുവേണ്ടി ജീവിച്ചുമരിച്ച വല്യച്ഛൻ സദാനന്ദനാണ് തനിക്കതിന് വഴികാട്ടിയായതെന്ന് വരുൺ. ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി കരിനിഴൽ വീഴ്ത്തിയ ജീവിതത്തിെൻറ ആദ്യ പാതിയിൽ വീട്ടിലെ കടവും പ്രശ്നങ്ങളും കാരണം വല്യച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പറഞ്ഞപ്പോൾ വരുണിന്റെ തൊണ്ടയിടറി.
‘‘ബാംഗ്ലൂരിൽ ജോലിതേടി അലയുന്ന കാലത്തായിരുന്നു അത്. വല്യച്ഛനെ അവസാനമൊന്നു കാണാൻ പോലും പറ്റിയില്ല. നാട്ടിൽ വരാൻ 500 രൂപ ഉണ്ടായിരുന്നില്ല. കള്ളവണ്ടി കയറി ഞാൻ ഹൊസൂര് വരെ എത്തി. ടി.ടിയെ കണ്ട് വണ്ടിയിൽനിന്ന് ചാടിയിറങ്ങി തിരിച്ചുപോവുകയായിരുന്നു’’. അതുകൊണ്ടാണ് വല്യച്ഛെൻറ പേരിൽ സാമൂഹിക സേവന ട്രസ്റ്റ് തുടങ്ങിയത്. നമുക്കുള്ളതുകൊണ്ട് മറ്റുള്ളവരെ സഹായിക്കുക എന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. വല്യച്ഛനെന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കമ്പനിയുടെ ലാഭവിഹിതം ട്രസ്റ്റിൽ നിക്ഷേപിച്ചാണ് സാമൂഹികപ്രവർത്തനങ്ങൾ നടത്തുന്നത്. സൗജന്യ ആംബുലൻസ് സേവനം, സർക്കാർ സ്കൂളിന് ബസ്, വീടില്ലാത്തവർക്ക് വീട്, ടോയ്ലറ്റില്ലാത്ത വീടുകൾക്ക് ടോയ്ലറ്റ്, കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ സബ്സിഡി, ട്രാവൻകൂർ ഫുട്ബാൾ ക്ലബിെൻറ കീഴിൽ ഫുട്ബാൾ അക്കാദമി, 65ഓളം കുട്ടികൾക്ക് ലൈഫ് സ്കിൽ ട്യൂഷൻ, കരിയർ ഗൈഡൻസ് എന്നിങ്ങനെ തെൻറ ജന്മഗ്രാമത്തെ ഉയർത്തിക്കൊണ്ടു വരാനുള്ള ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ ട്രസ്റ്റ് ഇന്ന് ചെയ്യുന്നുണ്ട്.
അമ്മ വരും നാൾ കാത്ത്...
കമ്പനി ജീവനക്കാരിൽ 80 ശതമാനവും പെൺകുട്ടികളായതിനെക്കുറിച്ച് ചോദിച്ചപ്പോൾ കടംകയറി വീടുവിട്ടുപോയ അമ്മയുടെ ഓർമയാണതിന് പിന്നിലെന്ന് വരുൺ. പെൺകുട്ടികളെ സാമ്പത്തികമായി ശാക്തീകരിച്ചാൽ കുടുംബവും സമൂഹവും കരുത്തുറ്റതാകുമെന്ന പക്ഷക്കാരനാണ് വരുൺ. അതുപറയുമ്പോൾ അമ്മ നഷ്ടപ്പെട്ട മകെൻറ നൊമ്പരം വരുണിെൻറ വാക്കുകളിൽ നിറഞ്ഞു. വരുൺ ബാംഗ്ലൂരുള്ള കാലത്താണ് അമ്മ പോകുന്നത്. ദാരിദ്ര്യവും കുടുംബ പ്രശ്നങ്ങളും കൊണ്ട് വീടുവിട്ടുപോയ അമ്മ എവിടെയെന്ന് ഇപ്പോഴും അറിയില്ല. ‘‘അമ്മ ജീവിച്ചിരിപ്പുണ്ടെന്നറിയാം, ഗൾഫ് രാജ്യങ്ങളിലെവിടെയോ ജോലി ചെയ്യുകയാണെന്നാണ് കരുതുന്നത്. എന്നെക്കുറിച്ചുള്ള വാർത്തകളറിഞ്ഞ് അമ്മ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും’’ -മനസ്സ് നിറയെ പ്രതീക്ഷയോടെ വരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.