Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഏകാകിയായ

ഏകാകിയായ സിനിമാക്കാരൻ 

text_fields
bookmark_border
ഏകാകിയായ സിനിമാക്കാരൻ 
cancel
camera_alt???????? ??????????

ഏകാന്തതയെ കളിത്തോഴനാക്കി സിനിമയുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച സംവിധായകനാണ് കവിയൂര്‍ ശിവപ്രസാദ്. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ ശിവപ്രസാദ് ശ്രമിച്ചു. അതുകൊണ്ടുതന്നെ പ്രതിസന്ധികള്‍ ആവോളമുണ്ടായിരുന്നു അദ്ദേഹത്തിനു മുന്നില്‍. എട്ട് സിനിമകള്‍, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യചിത്രങ്ങള്‍, അധ്യാപകന്‍, എഴുത്തുകാരന്‍... കവിയൂര്‍ ശിവപ്രസാദിന്‍െറ സ്വന്തം അക്കൗണ്ടിലുള്ളത് ഇത്രയൊക്കെയാണ്. എന്നിട്ടും അര്‍ഹമായ പരിഗണന മലയാള സിനിമ നല്‍കിയോ എന്ന് ചോദിക്കുമ്പോള്‍ ശാന്തനായി അദേഹം പറയും: ‘‘ഞാന്‍ സിനിമയെടുക്കുന്നത് എന്‍െറ സംതൃപ്തിക്കുവേണ്ടി മാത്രമാണ്. എന്‍െറ സ്വതന്ത്രമായ ആവിഷ്കാരമാണ് എന്‍െറ ഓരോ സിനിമയും...’’

സിനിമകള്‍ കണ്ടുനടന്ന ബാല്യം
പ്രേംനസീറിന്‍െറയും സത്യന്‍െറയും സിനിമകള്‍ പുറത്തിറങ്ങിയ സമയത്ത്, മിക്കതും വിടാതെ കണ്ടിരുന്ന കൊച്ചു പയ്യനായിരുന്നു ശിവപ്രസാദ്. നടന്‍ ആകാനായിരുന്നു കൊച്ചു ശിവപ്രസാദിന്‍െറ മോഹം. അതിനുള്ള കഴിവും പ്രാപ്തിയും ഇല്ലെന്ന തോന്നലില്‍ അതുപേക്ഷിച്ചു. ചങ്ങനാശ്ശേരിയില്‍ അന്നുണ്ടായിരുന്ന ഫിലിം  സൊസൈറ്റി പ്രസ്ഥാനം സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള മികച്ചൊരു തട്ടകമായിരുന്നു. അവിടെ ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയുടെ ഗൗരവതലവും സൗന്ദര്യബോധവും ശിവപ്രസാദിനെ ആഴത്തില്‍ ചിന്തിപ്പിച്ചത്. ബാല്യംതൊട്ടേ വായനയെ അദ്ദേഹം കൂടപ്പിറപ്പാക്കി. തിരുവല്ല മാര്‍ത്തോമാ കോളജിലെ ഡിഗ്രി പഠനസമയത്തെ സിനിമാകാഴ്ചകളും വായന അറിവും കൂടിച്ചേര്‍ന്നപ്പോള്‍ ശിവപ്രസാദിന്‍െറ മനസ്സില്‍ പതിയെ ഒരു സംവിധായകന്‍ രൂപപ്പെടുകയായിരുന്നു. 

ദൃശ്യഭാഷാ ലോകത്തേക്ക്
ഡിഗ്രി പഠനം പൂര്‍ത്തിയായപ്പോള്‍ അടുത്ത ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന് ശിവപ്രസാദിന്‍െറ മനസ്സില്‍ വ്യക്തമായ ഉത്തരമുണ്ടായിരുന്നു -സംവിധായകന്‍. ആഗ്രഹം സഫലമാക്കാന്‍ ശിവപ്രസാദ് നേരെ വണ്ടി കയറിയത് പുണെയിലേക്കാണ്. പ്രവേശനപരീക്ഷയില്‍ ഒന്നാമനായിത്തന്നെ ശിവപ്രസാദ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പടിവാതില്‍ കടന്നു. സിനിമയെക്കുറിച്ച് അതുവരെ അറിഞ്ഞ കാര്യങ്ങളെക്കാള്‍ കൂടുതല്‍ മനസ്സിലാക്കാനുണ്ടെന്ന് അവിടത്തെ പഠനത്തില്‍നിന്ന് ബോധ്യമായി. ഒന്നാം റാങ്കോടെയാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സംവിധാന കോഴ്സ് പൂര്‍ത്തിയാക്കുന്നത്. പഠനാനന്തരം സുഹൃത്ത് തമിഴ്നാട്ടില്‍നിന്നുള്ള സ്വര്‍ണവേലുമൊത്ത് ഒരു പരസ്യചിത്ര കമ്പനി ആരംഭിച്ചു. ‘അഡിക്ഷന്‍’ എന്നായിരുന്നു അതിന്‍െറ പേര്. മനസ്സുനിറയെ സിനിമയായിരുന്നെങ്കിലും പരസ്യം എന്ന ദൃശ്യകലയുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ആ ജോലി സഹായിച്ചു. പരസ്യരംഗത്ത് അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും പലതും വേണ്ടെന്നുവെച്ചു. 

അങ്ങനെയിരിക്കെ നാഷനല്‍ ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷനുമായി (എന്‍.എഫ്.ഡി.സി) സഹകരിച്ച് സിനിമ എടുക്കാനുള്ള അവസരം കൈവന്നു. മലയാളത്തിന്‍െറ പ്രിയ കഥാകാരി മാധവിക്കുട്ടിയുമായി അന്ന് ശിവപ്രസാദിന് നല്ല സൗഹൃദമുണ്ടായിരുന്നു. അവരുടെ ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എന്ന കഥ സിനിമയാക്കാന്‍ തീരുമാനിച്ചു. കഥ സിനിമയാക്കാന്‍ മാധവിക്കുട്ടി പൂര്‍ണസമ്മതം അറിയിച്ചു. അങ്ങനെ തിരക്കഥയും തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. എന്നാല്‍, സിനിമക്ക് പണം മുടക്കാമെന്ന് സമ്മതിച്ച ആള്‍ പെട്ടെന്ന് പിന്മാറിയത് കനത്ത തിരിച്ചടിയായി. ഈ കഥ സിനിമയാക്കിയാല്‍ ഏറെ വിവാദം ഉണ്ടാകുമെന്ന് പറഞ്ഞ് നിര്‍മാതാവ് ഒഴിഞ്ഞുമാറി. അങ്ങനെ ആദ്യ സിനിമാമോഹം ഇരുളടഞ്ഞു. 

1983ല്‍ നാട്ടില്‍ കഴിയുന്ന സമയത്ത് സുഹൃത്ത് വഴി ശിവപ്രസാദിന് മറ്റൊരു അവസരം ലഭിച്ചു, ജേക്കബ് തോമസ് എന്നയാളുമായി സഹകരിച്ച് ഒരു സിനിമയെടുക്കാന്‍. കിട്ടിയ അവസരം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് അതേറ്റെടുത്തു. നാരായണന്‍ ഉണ്ണിത്താന്‍ തിരക്കഥ എഴുതിയ ‘ജലരേഖ’യായിരുന്നു ചിത്രം. പക്ഷേ, ചിത്രം പാതിവഴിക്ക് മുടങ്ങി. വിക്രമോര്‍വശീയത്തെ ആധാരമാക്കി സംവിധാനംചെയ്ത ‘പുരൂരവസ്സ്’ എന്ന ചിത്രമാണ് ശിവപ്രസാദിന്‍െറ പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം. 1985ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ ‘അതീന്ദ്രിയ’ സിനിമ എന്ന വിശേഷണമുള്ള ചിത്രമായിരുന്നു അത്. ഏറെ സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ ചിത്രം വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു. 

സാമൂഹികശ്രദ്ധയുള്ള സിനിമകള്‍ 
സാമൂഹികപ്രശ്നങ്ങളും വിഷയങ്ങളും കൈകാര്യം ചെയ്യുന്നു എന്നതാണ് ശിവപ്രസാദിന്‍െറ സിനിമകളുടെ പ്രത്യേകത. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും അതുതന്നെയായിരുന്നു. വേമ്പനാട് കായലിനു തീരത്തെ മത്സ്യബന്ധനതൊഴിലാളി കുടുംബങ്ങളുടെ ജീവിതമായിരുന്നു സിനിമാപ്രമേയം. ശിവപ്രസാദിന്‍െറ മാസ്റ്റര്‍പീസായി കണക്കാക്കുന്നതും സംവിധായകന്‍ എന്ന നിലയില്‍ മികച്ച നേട്ടം കൈവന്നതും ഈ സിനിമയില്‍നിന്നാണ്. മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരത്തിനു പുറമെ, മലയാള സിനിമയെ വിദേശ രാജ്യങ്ങളില്‍ പരിചയപ്പെടുത്താന്‍ ഒട്ടും സംഭാഷണങ്ങളില്ലാതെ ചിത്രീകരിച്ച ഈ സിനിമക്കായി. 
 
1992ല്‍ ടി. പത്മനാഭന്‍െറ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിലും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്. നക്സല്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഗ്രോ വാസു മുതലുള്ള ആളുകള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന് നേടിക്കൊടുത്ത സിനിമകൂടിയാണിത്. സാമ്പത്തികനേട്ടവും പ്രേക്ഷക ശ്രദ്ധയും ഈ സിനിമക്ക് ലഭിച്ചു. ഏറ്റവും അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്‍
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനും അവിടത്തെന്നെ പഠിപ്പിക്കാനും ശിവപ്രസാദിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രഫസറായും ചങ്ങനാശ്ശേരി സെന്‍റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. നിലവില്‍ തിരൂര്‍ മലയാളം സര്‍വകലാശാലയിലും കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും ജേണലിസം വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നുണ്ട്. ഒരുപാട് പേര്‍ അദ്ദേഹത്തിന്‍െറ ശിക്ഷണത്തില്‍ സിനിമ മേഖലയില്‍ എത്തിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ശിവ പോലും അച്ഛന്‍െറ പാത പിന്തുടര്‍ന്നാണ് സിനിമയിലെത്തിയത്. 

സിനിമയെ കച്ചവടമാക്കരുത്
മലയാള സിനിമയില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പൂര്‍ണമായി ശിവപ്രസാദ് അംഗീകരിക്കുന്നില്ല. സിനിമക്ക് അതിന്‍േറതായ ഭാഷയും ഗ്രാമറുമുണ്ട്. അത് മനസ്സിലാക്കാന്‍ പുതിയ ആളുകള്‍ക്ക് സാധിക്കുന്നില്ല. ഇപ്പോഴത്തെ സിനിമകളുടെ വലിയ ന്യൂനത, എന്താണ് ചിത്രീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അറിയാം; പക്ഷേ, അത് എങ്ങനെ ആലേഖനം ചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാത്തതാണെന്ന് അദ്ദേഹം പറയുന്നു. ആരുടെയെങ്കിലും താല്‍പര്യങ്ങള്‍ക്കോ ഇഷ്ടങ്ങള്‍ക്കോ വഴങ്ങിക്കൊടുക്കേണ്ടിവരുമ്പോള്‍ അവിടെ കല പരാജയപ്പെടുന്നു. സാമ്പത്തികലാഭം ഉണ്ടാകുമായിരിക്കാം. എന്നാലും മനസ്സിലുദ്ദേശിച്ച കാര്യം നടക്കാതെ വരുമെന്നാണ് സിനിമയെ കച്ചവടമാക്കാന്‍ ആഗ്രഹിക്കാത്ത ഈ കലാകാരന്‍ പറയുന്നത്. ഞാന്‍ സിനിമയെടുക്കുന്നത് എന്‍െറ സംതൃപ്തിക്കുവേണ്ടി മാത്രമാണ്. മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല-സിനിമയിലും പുറത്തും ഏകാകിയായ  ശിവപ്രസാദ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorKaviyoor sivaprasadLifestyle News
News Summary - film director Kaviyoor sivaprasad
Next Story