രക്തബന്ധു
text_fieldsപതിവുപോലൊരു പിണക്കത്തിെൻറ പേരില്‍ നയതന്ത്ര വിനിമയങ്ങളൊക്കെ റദ്ദാക്കി വേലിക്കിരുപുറവും നിന്ന് ഇന്ത്യ-പാകിസ്താന് അധികാരികള്‍ വാഗ്വാദം മുഴക്കുന്നതിനിടെ ഒരു ഇന്ത്യക്കാരന് സര്‍ദാര്‍ അതിര്ത്തിമുറിച്ച് പാകിസ്താനിലേക്ക് പറന്നു. അറബ് നാട്ടില്‍ കൊലചെയ്യപ്പെട്ട യുവാവിന്റെ പെഷാവറിലുള്ള കുടുംബത്തെ കാണാന്‍, അവരോട് മാപ്പിരക്കാന്‍. ഒരു അനധികൃത വ്യാപാരത്തിനിടയിലെ വാക്തര്ക്കമായിരുന്നു കൊലക്കു കാരണം. പ്രതികളെല്ലാം ഇന്ത്യന്‍ യുവാക്കള്‍. എന്നെങ്കിലും അവസരം കിട്ടിയാല്‍ പ്രിയപ്പെട്ടവെൻറ ഘാതകരോട് പകരം ചോദിക്കണമെന്ന് ശപഥം ചെയ്തുനിന്ന കുടുംബാംഗങ്ങളോട് അയാള്‍ പറഞ്ഞു: നിങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെങ്കില്‍ എന്നെ മര്‍ദിക്കാം, അതുകൊണ്ട് അരിശം തീരുന്നില്ലെങ്കില്‍ റോഡിലൂടെ വലിച്ചിഴക്കുകയോ കൊല്ലുകയോ ആവാം. ആ പ്രതികളുടെ കൂട്ടത്തില്‍ നിങ്ങളുടെ മക്കളുണ്ടോ? വീട്ടുകാര്‍ സ്വാഭാവിക സംശയം ഉന്നയിച്ചു. ഇല്ലെന്ന് മറുപടി. കുടുംബക്കാര്, ജോലിക്കാര്‍...? അല്ല, ആരുമല്ല. ഒരു ബന്ധവുമില്ലാത്ത നിങ്ങളെന്തിന് അവര്‍ക്കുവേണ്ടി ശിക്ഷയും പ്രതികാരവും ഏറ്റുവാങ്ങണം? നിങ്ങള്‍ മാപ്പുനല്കിയില്ലെങ്കില് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് അച്ഛനമ്മമാര്‍ കണ്ണുനീര് കുടിക്കും, കുറെയേറെ മക്കളുടെ പഠിത്തം മുടങ്ങും, സ്ത്രീകള്‍ വിധവകളാവും.
കൊല്ലപ്പെട്ട ഫര്‍ഹാന്റെ പിതാവ് മുഹമ്മദ് റിയാസ് ആഗതനെ ചേര്‍ത്തുപിടിച്ചു, കവിളില്‍ ചുംബിച്ചു. തന്റെ പ്രതികാരം കഴിഞ്ഞെന്നും പ്രതികള്‍ക്ക് മാപ്പുനല്കാനൊരുക്കമാണെന്നും അറിയിച്ചു. കുടുംബാംഗങ്ങള്‍ ഒപ്പിട്ടുനല്‍കിയ മാപ്പിന്റെ സാക്ഷ്യപത്രം സര്‍ദാര്‍ജി അബൂദബി കോടതിയിലെത്തി സമര്‍പ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നിയമപ്രകാരം പ്രതികള്‍ നല്‍കേണ്ട ദിയാ ധനം (ബ്ലഡ് മണി) രണ്ടുലക്ഷം ദിര്‍ഹവും അദ്ദേഹം കെട്ടിവെച്ചു. മകന് ഇല്ലാതാവുന്നതിന്റെ നീറ്റലെന്തെന്ന് താന്‍ നന്നായി അനുഭവിച്ചെന്നും ഈ ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ ആ വേദന തിന്നാന്‍ ഇടവരരുതെന്നാണ് ആഗ്രഹമെന്നും മരിച്ച യുവാവിെൻറ പിതാവ് കോടതിയില്‍ വന്ന് മൊഴിനല്‍കി. അങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തു യുവാക്കളുടെ മോചനത്തിന് വഴിതുറന്ന ഡോ. സുരീന്ദര്‍ പാല് സിങ് ഒബ്റോയ് എന്ന എസ്.പി. സിങ് ഒബ്റോയിയുടെ ഇടപെടലില്‍ മോചിപ്പിക്കപ്പെട്ട പ്രതികളുടെ എണ്ണം ഇതോടെ 78 ആയി.
പഞ്ചാബിലെ നംഗല്‍ സ്വദേശിയാണ് ഒബ്റോയ്. ഈ കേസിലെ പ്രതികളെല്ലാം പഞ്ചാബുകാരാണ്. പക്ഷേ, മുമ്പ് കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവര്‍. പഞ്ചാബികള്‍ക്ക് മാത്രമല്ല, ഇന്ത്യയുടെ മറ്റിടങ്ങളില്നിന്നുള്ളവര്ക്കും ഫിലിപ്പിനോ സ്വദേശിക്കും ബംഗ്ലാ യുവാക്കള്‍ക്കും പാകിസ്താന്‍കാര്‍ക്കും വേണ്ടി ഇദ്ദേഹം ഹരജിയും ദിയാധനവും നല്‍കിയിട്ടുണ്ട്. സര്ബത് ദാ ഭലാ,- ഏവര്‍ക്കും നല്ലതുണ്ടാവാന് എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘത്തിന്റെ മുഖ്യ ഉത്സാഹക്കാരനാണ്. ദുബൈ വാട്ടര്‍ കനാലിന്റെയും നഖീല്‍ മാളിന്റെയുമുള്പ്പെടെ പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ യന്ത്രസാമഗ്രികളില്‍ പലതും ഒരുക്കിയ അപ്പക്സ് ഗ്രൂപ് കമ്പനികളുടെ ഉടമയുമാണ്.
മുടിയനായ പുത്ര മടങ്ങിവരവ്
അച്ഛന് പ്രീതം സിങ് പറയുന്നതിന് എതിരു പ്രവര്‍ത്തിക്കുക എന്നതായിരുന്നു ചെറുപ്പത്തില്‍ ഒബ്റോയിയുടെ ശീലം. കോളജില്‍ ചേര്‍ന്നു പഠിക്കാന്‍ പറഞ്ഞപ്പോഴും മനസ്സുവന്നില്ല. നാടുവിടുകയാണെന്നറിയിച്ചപ്പോള് വഴിച്ചെലവിനായി പണം നല്കി അച്ഛന് പറഞ്ഞു, പോകുന്നെങ്കില്‍ തിരിച്ചുവരുന്നത് സ്വയംപര്യാപ്തി നേടിയ ശേഷം മാത്രമാവണം. കിട്ടിയ ബസില്‍ കയറി ഹിമാചലിലേക്ക് പോയി. അവിടെ ഡാം നിര്‍മാണ സൈറ്റില്‍ ഡീസല്‍ മെക്കാനിക്കായി ജോലികിട്ടി. 1974ൽ ആണത്. ആദ്യമായി കിട്ടിയ 392 രൂപ ശമ്പളത്തിെൻറ രസീതും ജോബ് കാര്‍ഡും ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പറഞ്ഞതു പോലെ പര്യാപ്തനായി വന്ന മകനെ അച്ഛന് സമ്മതിച്ചുകൊടുത്തു. അതോടെ അദ്ദേഹത്തോട് മനസ്സില്‍ സൂക്ഷിച്ച എതിരുകളും ഇല്ലാതായി. ചെറുപ്പത്തില്‍ ദൂരദേശങ്ങളിലേക്ക് സഞ്ചരിക്കവെ ജീപ്പിെൻറ പിറകില്‍ കമ്പിളിപ്പുതപ്പുകള്‍ സൂക്ഷിച്ച് അവിടങ്ങളില്‍ തണുത്തുവിറച്ച് ജീവിക്കുന്ന മനുഷ്യര്‍ക്ക് നല്കുന്ന അച്ഛന്റെ ശീലമാണ് അപരരെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്.
അമ്മ അമൃത് കൗർ വാക്കുകൾ കൊണ്ടുപോലും ഒരാളെയും നോവിക്കാത്ത പ്രകൃതക്കാരിയായിരുന്നു. ആരെയും വേദനിപ്പിക്കരുത് എന്നു മാത്രമായിരുന്നു എന്നും എപ്പോഴും ആഗ്രഹമായി പറഞ്ഞിരുന്നത്. ദേശീയപാതയുടെയും പാലങ്ങളുടെയും ബിയാസില്നിന്ന് ഗോഇന്ദ്വാല് സാഹിബിലേക്കുള്ള റെയില്‍പാതയുടെയും മറ്റും നിര്‍മാണ കരാര്‍ ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് 1993ല്‍ ദുബൈയിലേക്ക് ചുവടുവെച്ചത്. അപ്പക്സ് കമ്പനിക്കു പിന്നാലെ തുടക്കമിട്ട ദുബൈ ഗ്രാൻഡ് ഹോട്ടല്‍ ഒബ്റോയിയുടെ പെരുമ ഭൂഖണ്ഡങ്ങള്ക്കപ്പുറെമത്തിച്ചു. നോക്കിനടത്താന്‍ സമയം തികയാതെ വന്നപ്പോള്‍ ഒടുവില്‍ ഹോട്ടല്‍ കൈമാറുകയായിരുന്നു. പട്യാലക്കാരി മനീന്ദർ കൗറുമായി പ്രണയവിവാഹമായിരുന്നു. മക്കൾ ബോണിയും സണ്ണിയും.
സ്നേഹസൗധം പോലൊരു ജീവിതം
2006ലെ ദുബൈ േഗ്ലാബല്‍ വില്ലേജില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന 370 കലാകാരന്മാരെ നിയോഗിച്ച് ഇദ്ദേഹം നിര്‍മിച്ച താജ്മഹല്‍ മാതൃകയെക്കുറിച്ച് വര്‍ഷം 11 കഴിഞ്ഞിട്ടും സ്വദേശികളും വിദേശികളും ഓര്മ സൂക്ഷിക്കുന്നു. എന്നാല്‍, ആ സ്നേഹസൗധത്തേക്കാളുപരിയാണ് എസ്.പി. സിങ് ഒബ്റോയ് ഇപ്പോള്‍ ജീവിച്ചുകാണിക്കുന്ന കാരുണ്യ മാതൃക. കോടികള്‍ ദിയാധനം നല്കി നിരവധി പേരെ വധശിക്ഷകളില്നിന്ന് രക്ഷിച്ചതിനു പുറമെ, ജയില്‍ശിക്ഷ കഴിഞ്ഞ് നാട്ടില്‍ പോകാന്‍ നിവൃത്തിയില്ലാതെ കഴിഞ്ഞുകൂടിയ 860 പേരെ നാട്ടിലെത്തിച്ചു. രണ്ടു ലക്ഷം ദിർഹമാണ് നിയമപ്രകാരമുള്ള അടിസ്ഥാന ദിയാധനമെങ്കിലും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഒരു കേസിൽ 40 ലക്ഷം ദിർഹമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. അതു നൽകി. എന്നാൽ, എത്ര പണംകൊണ്ടു മൂടിയാലും പ്രിയപ്പെട്ടവർക്ക് പകരമാവില്ല എന്നു പറഞ്ഞ് ദിയാധനം വാങ്ങാതെ പ്രതികൾക്ക് മാപ്പു നൽകിയ സംഭവവുമുണ്ട്. സൗദിയിലും ഇറാഖിലും യു.എ.ഇയിലും അപകടങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ ഭൗതികശരീരം സകല ചെലവും വഹിച്ച് അന്ത്യകര്‍മങ്ങള്‍ക്കായി ഉറ്റവര്‍ക്ക് എത്തിച്ചുനല്‍കി. യു.എ.ഇയിലെ ആശുപത്രികളില്‍ റമദാന് മാസമായാല്‍ രക്തദാനത്തിന് നൂറുകണക്കിന് സിഖ് യുവാക്കളെ എത്തിക്കുന്നതും ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്. വൈകുന്നേരങ്ങളില്‍ ലേബര്‍ ക്യാമ്പുകളിലും കറാമയിലെയും സത്വയിലെയും പള്ളികളിലും നോമ്പുതുറ ഒരുക്കാനും അവര്‍ ഓടിനടക്കും.
പഞ്ചാബിലെ സ്കൂളുകളില്‍ മുഴുവന്‍ കുടിവെള്ളമെത്തിക്കാനും ഉച്ചഭക്ഷണമില്ലാത്ത ഇടങ്ങളിലെല്ലാം അവ നല്‍കാനും ഒബ്റോയിയുടെ സര്ബത് ദാ ഭലാ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നു. ജാതിയോ മതമോ പരിഗണിക്കാതെയാണ് സേവനം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി നിരവധി സ്കൂളുകളാണ് നിര്‍മിച്ചത്. ഒരു സ്ഥലത്ത് കുട്ടികള്‍ക്ക് പഠിക്കാന്‍ മദ്റസയില്ലെന്നറിഞ്ഞ് നിര്‍മിച്ച് നല്കി. ഉസ്താദിനുള്ള ശമ്പളവും നല്കിവരുന്നു. കുറഞ്ഞ ചെലവില്‍ ഡയാലിസിസ് ചെയ്യാന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗകര്യം ഒരുക്കുന്നുണ്ട്. കേരളത്തിലെ ചില സുഹൃത്തുക്കള്‍ നിര്‍ദേശിച്ചതുപ്രകാരം ഒരു ആശുപത്രിക്കുള്ള വാര്‍ഡും ലിഫ്റ്റും നിര്‍മിച്ചുനല്‍കി.
അർബുദ ബാധിതരായ മുതിര്‍ന്ന പൗരന്മാര്ക്ക് വിശ്രമഗേഹം പണിയുക എന്ന സ്വപ്നപദ്ധതിയിലാണ് ഇപ്പോള്‍. ജയിലുകളിലെല്ലാം ശുദ്ധജലെമത്തിക്കാനും തടവുകാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനും വായനശാലകള്‍ നിര്‍മിക്കാനും എസ്.പി. സിങ് മുന്നില്‍നില്‍ക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തു. എന്തിനാണ് തടവുകാര്‍ക്കായി ഇങ്ങനെ പണം ചെലവിടുന്നതെന്ന് ചോദിച്ചവരോട് ശിക്ഷകഴിഞ്ഞ് മാനസാന്തരപ്പെട്ട ഹൃദയവുമായി വരുന്നവര്‍ക്ക് പുതുജീവിതം തുടങ്ങാന്‍ എത്ര ചെലവിട്ടാലും അധികമാവിെല്ലന്നാണ് മറുപടി പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കാനാണ് ഇൗ ധനസഹായമെന്നാരോപിച്ച് കേസ് വന്നതിനെ തുടർന്ന് അന്വേഷിക്കാൻ പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ജീവകാരുണ്യ മേഖലയിൽ മുടക്കുന്നതിന്റെ ഒരംശംപോലും വരില്ല നികുതിയെന്നും അവ കൃത്യമായി അടച്ചതിന്റെ രേഖകൾ സമർപ്പിച്ചതായും ഇദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആരില്‍നിന്നും സംഭാവന വാങ്ങാറില്ല. സ്വന്തം കമ്പനികളില്‍നിന്നുള്ള വരുമാനത്തില്‍ നിന്ന് 98 ശതമാനം സമൂഹത്തിനായി നീക്കിവെക്കുന്നു. ബാക്കി രണ്ടു ശതമാനം ചെലവിട്ട് സാമാന്യം നല്ലരീതിയില്‍ സുഖിച്ചുതന്നെ ജീവിക്കുന്നു. ദൈവം ഹൃദയം വെച്ചുതന്ന അതേ സ്ഥാനത്താണ് തയ്യൽക്കാരന് ഷര്‍ട്ടിനു കീശയും തുന്നിപ്പിടിപ്പിച്ചത്. ഹൃദയവും കീശയും തമ്മിലെ സുന്ദരമായ ആശയവിനിമയമാണ് ദാനം എന്നാണ് പോളിസി.
സംസാരിച്ചു നില്‍ക്കവെ ടി.വിയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ പാകിസ്താന് നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെയും യുദ്ധമേഘങ്ങളെയും കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയില്‍ ഒരുപാട് പ്രതീക്ഷയുടെ പച്ചപ്പുകള്‍ കാണാനായി. ‘‘നോക്കൂ സുഹൃത്തേ, നിങ്ങള്‍ വന്ന ടാക്സി ഓടിച്ചയാള്‍ പാകിസ്താന്കാരനായിരിക്കും. ഈ റോഡ് വൃത്തിയാക്കുന്നയാള്‍ ബംഗ്ലാദേശ് സ്വദേശിയാവും. അപ്പുറത്ത് കഫറ്റീരിയ നടത്തുന്നത് മലയാളികളാണ്... ഏതെല്ലാം രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യരാണ് അവരുടെ സേവനം തേടുന്നത്. ഇന്ത്യക്കാരന് ഓട്ടുന്ന വണ്ടിയിലേ കയറൂ എന്ന് നിങ്ങള്‍ ശാഠ്യംപിടിക്കുമോ? അന്നന്നത്തെ റൊട്ടിക്കും കറിക്കും വേണ്ടി പൊരിവെയിലില്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരെ കണ്ടോ. അവര്‍ക്കിടയില്‍നിന്ന് ഇന്ത്യക്കാരനെയും പാകിസ്താനിയെയും വേര്തിരിച്ചെടുക്കാമോ? അവര്‍ പണമയക്കുന്ന വിലാസങ്ങളിലും വിളിക്കുന്ന ഫോണ്‍ നമ്പറുകളിലും മാത്രമേ വ്യത്യാസമുള്ളൂ. അവരുടെ സങ്കടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം സമാനമാണ്. അതിര്ത്തിക്കപ്പുറവുമിപ്പുറവും അവരെ കാത്ത് കണ്ണുകഴച്ചിരിക്കുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും. ഇവിടെയൊരു രാജ്യത്തു വന്ന് ഒരുമയോടെ കഴിയുന്ന നമ്മളെന്തിനാണ് നാട്ടിെലത്തിയാല് പരസ്പരം ശത്രുരാജ്യങ്ങളെന്ന് വിശേഷിപ്പിക്കുന്നത്?’’
റമദാനില്‍ ഒരു ദിവസം സിഖ് യുവാക്കള്‍ ഒരുക്കുന്ന ഇഫ്താറിനു വരണമെന്നു പറഞ്ഞ് ഒബ്റോയ്ജി കൈതന്നു. ഒരു പാട് മനുഷ്യരുടെ ഹൃദയമിടിപ്പ് അപ്പോള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.