മട്ടുപ്പാവിലെ ‘വൈദ്യുതി കൃഷി’യില് വാസുവേട്ടന് നൂറുമേനി
text_fieldsവിഷമില്ലാത്ത പച്ചക്കറി എന്ന പ്രചാരണവുമായി നാടും നഗരവും വീടിന്റെ മട്ടുപ്പാവ് കൃഷിയിടമാക്കി ഗ്രോബാഗുകളും പച്ചക്കറിച്ചട്ടികളും നിറച്ചപ്പോൾ, കണ്ണൂർ ജില്ലയിലെ ധർമടം പാലയാട്ടെ ഗുരുകാന്തി വീടിന്റെ ടെറസിൽ സ്ഥാനംപിടിച്ചത് സോളാർ പാനലുകളും ഇൻവെർട്ടറുകളും ഡിസ്ട്രിബ്യൂഷൻ ബോക്സുകളുമെല്ലാമായിരുന്നു. പാലയാട്ടെ പൂവാലി വാസുവെന്ന 63കാരൻ വാസുവേട്ടനാണ് വീടിന്റെ ടെറസിൽ ഇൗ വേറിട്ട ‘വൈദ്യുതി കൃഷി’ക്ക് കളമൊരുക്കിയത്. പരീക്ഷണ ‘കൃഷി’ നൂറുമേനി വിജയമായതോടെ ‘വിളവ്’ മുഴുവനായും കെ.എസ്.ഇ.ബിക്ക് വിൽപന നടത്തുകയാണിപ്പോൾ ഇൗ മുൻ സർക്കാർ ജീവനക്കാരൻ. സമപ്രായക്കാരെല്ലാം വീട്ടുകാര്യവും നാട്ടുകാര്യങ്ങളുമൊക്കെയായി വിശ്രമജീവിതം വിശ്രമിച്ചുതന്നെ തീർക്കുമ്പോൾ, ഇൗ പ്രായത്തിലും കുട്ടികളുടെ കൗതുകത്തോടെ ഓടിനടക്കുകയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഇൗ ‘നവ സംരംഭകൻ’. പ്രതിദിനം 20 യൂനിറ്റ് വൈദ്യുതിയാണ് ഇപ്പോൾ കെ.എസ്.ഇ.ബി വാസുവേട്ടനിൽ നിന്ന് വില കൊടുത്ത് വാങ്ങുന്നത്. യൂനിറ്റിന് 6.50 രൂപ നിരക്കിലാണ് വിൽപന, ഒപ്പം വീട്ടാവശ്യത്തിനുള്ള വൈദ്യുതിയും സോളാർ പ്ലാൻറ് തന്നെ നൽകും.
കൗതുകങ്ങളുടെ കൂട്ടുകാരന്
ചെറുപ്പം മുതലേ മണ്ണിൽ അധ്വാനിച്ച് ജീവിതോപാധി കണ്ടെത്തിയിരുന്നവരായിരുന്നു പാലയാട്ടെ പൂവാലി കുടുംബക്കാർ. കൗമാരകാലത്തെ അധ്വാനം കൊണ്ടുതന്നെ വാസുവും മികച്ച കർഷകനെന്ന ഖ്യാതി സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്തു. കൃഷി അന്നും ഇന്നും താൽപര്യമുള്ള വിഷയമായിരുന്നു, എന്നാൽ, അതിലേറെ താൽപര്യം അന്നേ ഇലക്ട്രോണിക്സിനോടായിരുന്നു -വാസുവേട്ടൻ ആവേശത്തോടെ പറഞ്ഞു. രസതന്ത്രത്തിൽ ബിരുദമെടുത്ത ശേഷം കണ്ണൂർ എൻജിനീയറിങ് കോളജിൽ ലാബ് സ്റ്റാഫായി നിയമനം ലഭിച്ചിട്ടും കൃഷിയോടുള്ള താൽപര്യം വാസുവേട്ടൻ ഉപേക്ഷിച്ചില്ല, ഇലക്ട്രോണിക്സ് രംഗത്തോടുള്ള ആവേശവും. വർഷങ്ങൾക്കുമുമ്പ് അെനർട്ടിന്റെ 75 വാട്ടിന്റെ സോളാർ പാനൽ സ്ഥാപിച്ച് വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വന്തമായി ഉൽപാദിപ്പിച്ചായിരുന്നു തുടക്കം. അപ്പോൾ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുപോലുമില്ല.
മൂന്നു വർഷത്തോളം വാസുവേട്ടന്റെ സ്വന്തം വൈദ്യുതിയുടെ ബലത്തിലായിരുന്നു വീട്ടിൽ വെട്ടംതെളിഞ്ഞത്. 100 വാട്ടിന്റെ നാല് സോളാർ പാനലുകളും 100 ആമ്പിയറിന്റെ ബാറ്ററിയും ഉപയോഗിച്ചായി പിന്നീടുള്ള പരീക്ഷണം. വൈദ്യുതി ലൈൻ പോലും വലിച്ചിട്ടില്ലാത്ത വീട്ടിൽ ഒമ്പത് സി.എഫ്.എൽ ബൾബുകൾ മിന്നിത്തെളിയുന്നത് കണ്ട് അയൽക്കാർ പോലും അതിശയപ്പെട്ടിരുന്നു. മൂന്നാം വർഷം അപേക്ഷ നൽകി വൈദ്യുതി കണക്ഷൻ ലഭിച്ചെങ്കിലും സോളാറിന്റെ തെളിച്ചം വീട്ടിൽ നിന്ന് മാറ്റിയില്ല. മഴക്കാലത്ത് മരം പൊട്ടിവീണ് ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയാലും അറ്റകുറ്റപ്പണിയുടെ പേരിൽ പകൽ മുഴുവൻ വൈദ്യുതിയില്ലെങ്കിലും പൂവാലി വാസുവിന്റെ വീട്ടിൽ ഒരു പ്രശ്നമേ അല്ലായിരുന്നു. കെ.എസ്.ഇ.ബി വൈദ്യുതി മുടക്കിയാൽ പിന്നെ ബാറ്ററിയിൽ സംഭരിച്ച സോളാർ വൈദ്യുതിയായിരിക്കും തുണ.
മന്ത്രി ബാലന് വഴികാട്ടിയായി; മട്ടുപ്പാവിലൊരുങ്ങിയത് ഉഗ്രന് പ്ലാന്റ്
നേരത്തേ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ.കെ. ബാലനിൽനിന്നാണ് വിപണനത്തിനുവേണ്ടി വീടുകളിലെ വൈദ്യുതോൽപാദനത്തെ കുറിച്ച് ആദ്യമായി വാസുവേട്ടൻ കേൾക്കുന്നത്. ഡിഗ്രി പഠനകാലത്ത് തലശ്ശേരി ബ്രണ്ണനിൽ കോളജ്മേറ്റ്സായിരുന്നു ഇരുവരും. പിന്നീട് അതേക്കുറിച്ചായി വാസുവേട്ടന്റെ അന്വേഷണങ്ങൾ. നിരവധി സ്വകാര്യ കമ്പനികളുടെ ഷോറൂമുകൾ സന്ദർശിച്ചും പ്രതിനിധികളോട് സംസാരിച്ചും ഒരു തീരുമാനത്തിലെത്തിയതോടെ നേരെ പോയത് ബാങ്കിലേക്കായിരുന്നു; വിരമിക്കുമ്പോൾ ലഭിച്ച വകയിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുകയിൽ നിന്ന് നല്ലൊരു സംഖ്യ പിൻവലിക്കാൻ. അധിക വൈദ്യുതിയുണ്ടാക്കുന്നതിന് 45 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 300 വാട്ടിന്റെ 18 സോളാർ പാനലുകളാണ് വീടിന്റെ ടെറസിലൊരുക്കിയത്. 5000 വാട്ടിന്റെ ഓൺഗ്രിഡ് ഇൻവെർട്ടറും എ.സി-ഡി.സി ഡിസ്ട്രിബ്യൂഷൻ ബോക്സുകളുമുൾപ്പെടെ നാലര ലക്ഷം രൂപയുടെ സാമഗ്രികൾ വീട്ടിലെത്തിക്കാൻ അധികനേരം വേണ്ടിവന്നില്ലെന്ന് വാസുവേട്ടൻ.
അഞ്ച് കെ.വി.എ (കിലോവാട്ട് ആമ്പിയർ) ആണ് സോളാർ പ്ലാൻറിന്റെ ശേഷി. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ലൈനിലേക്ക് പോകുന്നതിന്റെ അളവ് കണക്കാക്കാൻ പ്രത്യേക നെറ്റ് മീറ്ററുമുണ്ട്. പ്രതിദിനം ഉൽപാദിപ്പിക്കുന്ന 40 യൂനിറ്റ് വൈദ്യുതിയിൽ പാതി കെ.എസ്.ഇ.ബിക്കുള്ളതാണ്. ഇൗ വകയിൽ പ്രതിവർഷം 43,000 രൂപയോളം ലഭിക്കും. ഒപ്പം ബില്ലിനെ പേടിക്കാതെ ഗാർഹികാവശ്യത്തിന് എത്ര വേണമെങ്കിലും വൈദ്യുതി ഉപയോഗിക്കാമെന്ന ഗുണവുമുണ്ട്. ആഭ്യന്തര ഉൽപാദനം അറിയാൻ പ്രൊഡക്ഷൻ മീറ്ററുള്ളതിനാൽ പ്രതിദിന ഉപയോഗംപോലും പെട്ടെന്ന് രേഖപ്പെടുത്തിവെക്കാനാകും. ആഭ്യന്തര ആവശ്യത്തിന് നേരത്തേയുള്ള ഓഫ് ഗ്രിഡ് സംവിധാനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കെ.എസ്.ഇ.ബി ലൈനിൽ വൈദ്യുതിയില്ലെങ്കിലും ഓഫ്ലൈനിൽ നിന്ന് വൈദ്യുതി ലഭിക്കും.
വൈദ്യുതി ഉല്പാദനത്തിനൊപ്പം വയലിലും മികവ്
വൈദ്യുതി ഉൽപാദനവും വയലിലെ ജോലികളുമൊക്കെയായി തിരക്കുതന്നെയാണ് റിട്ടയർമെൻറ് കാലത്തും വാസുവിന്. രാവിലെ എട്ടു മണിയോടെ പാടത്തേക്കിറങ്ങുന്ന ഇൗ കർഷകൻ വെയിൽ മൂക്കുംവരെ വിളകൾക്കൊപ്പമായിരിക്കും. നെല്ലിനൊപ്പം തക്കാളിയും വഴുതനയും ചീരയും വെണ്ടയും പാവലും പടവലവുമെല്ലാം സ്ഥിരമായി കൃഷി ചെയ്യുന്ന ഇദ്ദേഹം ഇത്തവണ ഞവര വിളയിക്കാനുള്ള പരീക്ഷണത്തിലാണ്. ‘‘ജോലിയിൽ നിന്നൊക്കെ പെൻഷനായതല്ലേ, അടങ്ങിയൊതുങ്ങി ഇരിക്കാമെന്ന് കരുതിയാ പിന്നെ തീർന്നു, മേലനങ്ങാതെ കുത്തിയിരുന്നാൽ പിന്നെ രോഗം പാഞ്ഞുവരുന്ന വഴി കണ്ടുപിടിക്കാൻ കഴിയൂല.
’’ഒപ്പം വിരമിച്ചവരെല്ലാം നന്നായി വിശ്രമിക്കുമ്പോഴും ഓടിച്ചാടി നടക്കാൻ തനിക്ക് കഴിയുന്നത് മെയ്യനങ്ങി ജോലി ചെയ്യുന്നതു കൊണ്ടാണെന്ന് വാസുവേട്ടൻ. ഉച്ചക്ക് വീട്ടിലെത്തിയാൽ പിന്നെ അൽപനേരം വിശ്രമത്തിനുള്ള സമയമാണ്. വെയിലിന് ചൂടു കുറയുന്ന സമയത്ത് ടെറസിൽ സോളാർ പ്ലാൻറിനരികിലായിരിക്കും ഇദ്ദേഹം. ഇതിനിടയിലും സോളാർ എനർജിയുമായി ബന്ധപ്പെട്ട ഏതു പുതിയ കാര്യങ്ങളും അതതു സമയത്തു തന്നെ അറിഞ്ഞുവെക്കുന്ന കാര്യത്തിലും ഇൗ ഇലക്ട്രോണിക്സ് പ്രേമിക്ക് വല്ലാത്തൊരു ആവേശം തന്നെയാണ് ഇപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.