ലിൻഡയുടെ ആ കുഞ്ഞ് സ്വപ്നം...
text_fieldsഒരു കുഞ്ഞിനെ കാണുമ്പോൾ, ഓമനിക്കാത്തവരാരുണ്ട്. പല്ലില്ലാത്തതും കൊച്ചരിപ്പല്ലുള്ളതുമായ മോണ കാണിച്ച് അവർ ചിരിക്കുമ്പോൾ നമ്മുടെ വിഷമങ്ങളെല്ലാം ഒരു നിമിഷം മറവിയിലേക്ക് പോകും. എന്നാൽ, എത്ര സമയം ലാളിക്കുമ്പോഴും നമ്മളാരും ആ കുഞ്ഞുശരീരത്തെ അണിയിച്ചിരിക്കുന്ന വസ്ത്രം അത്രയധികം ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു ലിൻഡയും ഒരു കാലത്ത്. ഇന്ന് ഒരു കുഞ്ഞിനെയെടുക്കുമ്പോൾ ലിൻഡക്കറിയാം ആ കുട്ടിയുടെ കുഞ്ഞുടുപ്പ് ഏത് തരം പഞ്ഞി കൊണ്ട് നിർമിച്ചതാണെന്നും അതിെൻറ ഗുണമേന്മയെത്രയെന്നും.
വനിതകളോട് ലിന്ഡക്ക് പറയാനുണ്ട്
പുതിയ സംരംഭങ്ങൾ തുടങ്ങാൻ വനിതകൾക്കാണ് അനുകൂല സാഹചര്യങ്ങളേറെ. വായ്പ ലഭിക്കാൻ ഇന്ന് കാര്യമായ പ്രയാസങ്ങളില്ല. സബ്സിഡിയും അനുകൂല സാഹചര്യം. എന്നാൽ, മുൻകൈയെടുക്കാനുള്ള താൽപര്യം പ്രധാനം. മറ്റുള്ളവരുടെ അതേ മാതൃക പിന്തുടരാനല്ല, പുതിയ മാതൃക സൃഷ്ടിക്കാനാകണം തയാറാകേണ്ടത്.
കാരണം ലിൻഡ ഇന്ന് കുഞ്ഞുടുപ്പുകളുടെ വലിയ ശേഖരങ്ങൾക്കിടയിൽനിന്നാണ് ഉറങ്ങാൻ പോകുന്നത്. പുതുപുത്തൻ കുഞ്ഞുടുപ്പ് മോഡലുകളും ഡിസൈനുകളും സ്വപ്നം കണ്ടാണ് ഉറങ്ങുന്നത്. വീണ്ടും ഉണരുന്നതും അവയുടെ ലോകത്തേക്ക്. ഗുണമേന്മയില്ലാത്ത വസ്ത്രം നൽകുന്ന അസ്വസ്ഥതയെത്തുടർന്ന് ഒരു കുഞ്ഞും കരയാത്ത ലോകമാണ് ഈ സംരംഭകയുടെ സ്വപ്നം. അതിനുള്ള നിരന്തര അന്വേഷണമാണ് അവരുടെ വലിയ സ്ഥാപനത്തിൽ നടക്കുന്നത്. കുഞ്ഞുടുപ്പ് നിർമാണരംഗത്ത് ശക്തമായ സാന്നിധ്യമായ പോപ്പീസ് ബേബി കെയറിന്റെ ഭാഗമായ ഏബൽ അപ്പാരൽസിന്റെ മാനേജിങ് ഡയറക്ടറാണ് ലിൻഡ പി. ജോസ്. പെൺകുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങളുടെ ഉൽപാദനമാണ് ലിൻഡയുടെ കമ്പനിയുടെ ചുമതല. ആഗോള ട്രൻഡുകൾ അപ്പപ്പോൾ അപ്ഡേറ്റ് ചെയ്തു കൊണ്ട് ഏബലിനെ മുൻ നിരയിലെത്തിച്ചതിന്റെ ക്രഡറിറ്റ് ലിൻഡക്കാണ്.
ലാളിത്യത്തിന്െറ ഉടമയാണ്
ഉച്ചവെയിൽ കത്തിനിൽക്കെയാണ് ഞങ്ങൾ അവിടെയെത്തിയത്. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കും വണ്ടൂരിനുമിടയിലുള്ള തിരുവാലി എന്ന ഗ്രാമം. ഭക്ഷണത്തിനുള്ള ഇടവേളയിൽ കമ്പനിയിൽനിന്ന് പലരും പുറത്തിറങ്ങിയ സമയം. ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലെ ഫാക്ടറി പരിസരത്തുള്ള അതേ കാഴ്ച. മേഘാലയയിലെയും ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയുമെല്ലാം ചുറുചുറുക്കുള്ള യുവതീയുവാക്കൾ. പോപ്പീസ് മാനേജിങ് ഡയറക്ടർ ഷാജു തോമസും ഭാര്യ ലിൻഡയും കൂടി ചേരുന്നതോടെ ഇവിടത്തെ വർക്ഫോഴ്സായി. ഇതര സംസ്ഥാനക്കാരടക്കം ആയിരത്തിലധികം വരുന്ന തൊഴിലാളികൾക്ക് ഇരുവരും കമ്പനി ഉടമകൾ മാത്രമല്ല, നല്ല സുഹൃത്തുക്കൾ കൂടിയാണ്. കുഞ്ഞുവസ്ത്രങ്ങൾക്ക് പുതിയ ഡിസൈൻ കണ്ടെത്തുന്ന അതേ ശ്രദ്ധ ഇരുവരും തൊഴിലാളികൾക്കും നൽകുന്നു. വലിയ ഗേറ്റ് കടന്നുവന്ന കാറിൽ നിന്നിറങ്ങി വിവിധ യൂനിറ്റുകൾ സന്ദർശിക്കുന്ന ലിൻഡയുടെ ഭാവങ്ങളിലെവിടെയും ഒരു മുതലാളിയെ നമുക്ക് കാണാനാകില്ല. എം.ഡിയെ കണ്ടതിന്റെ പരിഭ്രാന്തിയോ ഭയമോ അല്ല, ഒരു കുടുംബാംഗത്തെ കണ്ട ഭാവമായിരുന്നു തൊഴിലാളികളുടെ മുഖത്ത്.
ഫ്രം തിരുവമ്പാടി ടു തിരുവാലി
എന്തെങ്കിലുമൊരു വ്യവസായം തുടങ്ങണമെന്ന ആഗ്രഹം പഠനകാലത്തു തന്നെ ലിൻഡയുടെ മനസ്സിലുള്ളതാണ്. എന്നാൽ, അതെല്ലാം നടക്കുമോയെന്ന് അത്ര ഉറപ്പില്ലായിരുന്നു. തിരുവമ്പാടിയിൽനിന്ന് നിലമ്പൂരിൽ ഭർതൃവീട്ടിലെത്തിയപ്പോഴും ആ ആഗ്രഹം മനസ്സിൽ കിടന്നു. പിന്നീട് 2005ൽ പോപ്പീസ് എന്ന പേരിൽ ഭർത്താവ് ഷാജു തോമസ് തിരുവാലിയിൽ ബേബി കെയർ തുടങ്ങിയത് ലിൻഡയുടെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. വസ്ത്രമേഖല ഒരു പരാജയമാണെന്ന പതിവു പല്ലവികൾക്കിടയിലാണ് 15 തൊഴിലാളികൾ മാത്രമായി പോപ്പീസ് തുടങ്ങുന്നത്. 13 വർഷത്തിനുള്ളിൽ തന്നെ രാജ്യത്തെ മികച്ച ബ്രാൻഡായി ഇത് മാറി. പോപ്പീസിൽ ഡെസ്പാച്ച് സെക്ഷൻ കൈകാര്യം ചെയ്തിരുന്ന ലിൻഡ, 2010ൽ ഏബൽ അപ്പാരൽസ് തുടങ്ങിയപ്പോൾ അതിന്റെ എം.ഡിയായി. സ്ത്രീത്തൊഴിലാളികൾക്കാണ് ഇവിടെ മുൻഗണന. തിരുവാലിയിലും പരിസരത്തുമുള്ള നിരവധി സ്ത്രീകൾക്ക് തൊഴിൽ നൽകാനായി. 2018ൽ സ്ത്രീത്തൊഴിലാളികൾക്ക് മാത്രമായി ആദ്യ യൂനിറ്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് മാനേജ്മെൻറ്. 2014ൽ സംസ്ഥാനത്തെ മികച്ച ചെറുകിട വ്യവസായ സംരംഭകക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലിൻഡയെ തേടിയെത്തി. അതിന് തൊട്ടുമുമ്പത്തെ വർഷം നിലമ്പൂർ താലൂക്കിലെ മികച്ച സംരംഭകക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. മത്സ്യം വളർത്തലും പച്ചക്കറി കൃഷിയുമാണ് ഒഴിവു സമയത്തെ പ്രധാന ജോലികൾ.
ഏബലിനോളം കരുതല്
എട്ടു വയസ്സുകാരൻ ഏബൽ, അഞ്ചു വയസ്സുകാരി അന്ന, രണ്ടു വയസ്സുകാരി എസ്തർ എന്നിവരാണ് മക്കൾ. കുഞ്ഞായിരുന്നപ്പോൾ ഏബലിന് ഡ്രസെടുക്കാൻ പോകുമ്പോൾ കാണിച്ച അതേ സൂക്ഷ്മത ഇന്നും കൈവിട്ടിട്ടില്ല. അവെൻറയും കമ്പനിയുടെയും പേരൊന്നായതും ആ ജാഗ്രതക്ക് തെളിവ്. പഞ്ഞി സെലക്ട് ചെയ്യുന്നതു മുതൽ നൂലാക്കുന്നതിലും ഡൈ ചെയ്യുന്നതിലും തുണിയായി വരുന്നതിലുമെല്ലാം ആ ശ്രദ്ധ കാണാം. ശരീരത്തിന് ഹാനികരമല്ലാത്ത വസ്ത്രമെന്നതിനാണ് മുൻഗണന. ബട്ടൺ തെരഞ്ഞെടുക്കുന്നതിലും തലയിലെ കവറിങ് ഉപയോഗിക്കുന്നതിലുമെല്ലാം കൃത്യമായ സൂക്ഷ്മത പുലർത്തുന്നതായി ലിൻഡ പറയുന്നു. ഓർഗാനിക് സർട്ടിഫൈഡ് ലഭിച്ച കേരളത്തിലെ ആദ്യ ഗാർമെൻറ്സ് കമ്പനിയാണ് പോപ്പീസ്. കുട്ടികൾ വായിലിട്ട് കടിച്ചാൽപോലും ഹാനികരമല്ലാത്ത വിധത്തിലുള്ള തുണി തെരഞ്ഞെടുക്കുന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ലിൻഡ. ഒരേ മാനേജ്മെൻറ് തന്നെയാണെങ്കിലും പോപ്പീസ് ബേബി കെയറും ഏബൽ അപ്പാരൽസും തമ്മിൽ വിപണിയിൽ ഇന്ന് ആരോഗ്യകരമായൊരു മത്സരംകൂടി നടക്കുന്നതായാണ് മാനേജ്മെൻറിന്റെ വിലയിരുത്തൽ.
അന്ന് പിന്തിരിഞ്ഞിരുന്നെങ്കില്
വായ്പക്കായി ശ്രമിച്ചപ്പോൾ ബാങ്ക് രംഗത്തുള്ളവർ പോലും ഇത് നഷ്ടക്കച്ചവടമാണെന്നു പറഞ്ഞ് പിന്തിരിപ്പിച്ച അനുഭവമാണ് ലിൻഡക്കും ഭർത്താവ് ഷാജുവിനും പറയാനുള്ളത്. ഒരു ലക്ഷം രൂപയുടെ വിപണനം നടക്കാൻ കഷ്ടപ്പെട്ട ഭൂതകാലം ഓർമയിൽ തള്ളി പോപ്പീസിന് ഇന്ന് 100 കോടിയുടെ ടേൺ ഓവറായി മാറിയിരിക്കുന്നു. ആ വളർച്ചയുടെ തണലിൽ ഏബലും കുതിക്കുന്നു. കടകളിൽ സ്റ്റാഫ് നേരിട്ടെത്തിയാണ് ഓർഡർ എടുക്കുന്നത്. ആധുനികമായ ജർമൻ ടെക്നോളജിയിലാണ് കുഞ്ഞുടുപ്പുകൾക്കുള്ള തുണികൾ നിർമിക്കുന്നത്. ഇറ്റാലിയൻ, ജർമൻ, ജപ്പാൻ സാങ്കേതികവിദ്യയിലൂടെയാണ് നിറം നൽകൽ. ബലൂൺ പാഡിങ്, കോമ്പാറ്റിങ് ടെക്നോളജി തുണികൾക്ക് ഈടും മൃദുത്വവും നൽകുന്നു. ഗുണമേന്മ ഉറപ്പാക്കാൻ ആധുനിക ലാബും ഡിസൈനിങ്ങിന് പ്രത്യേക സെക്ഷനും പ്രവർത്തിക്കുന്നു. റിസർച് ആൻഡ് ഡെവലപ്മെൻറിനായി തമിഴ്നാട്ടിൽ ഒരു സെക്ഷൻ തന്നെയുണ്ടിന്ന്. നാൽപതോളം പേർ ഇവിടെ പ്രവർത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിദഗ്ധ പരിശീലകരെ കൊണ്ടു വന്നാണ് കൂടുതൽ പേർക്ക് പരിശീലനം നൽകുന്നത്.
ഓണ്ലൈനിലേക്കും ഓഹരിയിലേക്കും
2020ഓടെ ലോകം മുഴുവൻ ഈ ബ്രാൻഡ് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഗർഭിണികൾക്കുള്ള വസ്ത്രരംഗത്തും ഇതിനകം നിലയുറപ്പിച്ചുകഴിഞ്ഞു. പത്ത് വയസ്സു വരെയുള്ള കുട്ടികൾക്കായി പോപ്പീസ് പ്ലസ് എന്നപേരിലും കുട്ടികൾക്കുള്ള ജീൻസ് നിർമാണ യൂനിറ്റുമെല്ലാമാണ് അടുത്ത ലക്ഷ്യങ്ങൾ. ഗുണമേന്മയുള്ള അടിവസ്ത്രങ്ങളും ഇതിനകം രംഗത്തെത്തിച്ചു. വിദേശത്ത് കൂടുതൽ രാജ്യങ്ങളിലേക്ക് വിപണി വിപുലമാക്കാനുള്ള പ്രവർത്തനവും സജീവം. ഓൺലൈൻ വിപണന രംഗത്തേക്കും ഓഹരി വിപണിയിലേക്കും പ്രവേശിക്കാനുള്ള ചുവടുവെപ്പുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. രാജ്യത്ത് 13 സംസ്ഥാനങ്ങളിലെ വിപണിയിൽ സജീവ സാന്നിധ്യമാണെന്നും 11 രാജ്യങ്ങളിലേക്കാണ് ഇന്ന് കയറ്റുമതി നടത്തുന്നതെന്നും മാനേജ്മെൻറ് പറയുന്നു. ജി.എസ്.ടി നടപ്പാക്കിയതോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ചെറിയ കുറവു വന്നെങ്കിലും മറ്റ് കാര്യമായ തിരിച്ചടികളില്ല. എന്നാൽ, നോട്ട് അസാധുവാക്കിയ സമയത്ത് കാര്യമായ തിരിച്ചടിയുണ്ടായി.
അവര് വീണ്ടും ഷിഫ്റ്റിലേക്ക്
ഞങ്ങൾ തിരിച്ചു പോകാനൊരുങ്ങവെ തൊഴിലാളികളിൽ പലരും ഭക്ഷണ ശേഷം അടുത്ത ഷിഫ്റ്റിലേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു. തൊട്ടപ്പുറത്തു തന്നെയുള്ള കാൻറീനും കുറച്ചകലെയുള്ള ഹോസ്റ്റലുമെല്ലാം കമ്പനിയൊരുക്കിയതാണ്. ഹോസ്റ്റലിനു പരിസരത്ത് കളിക്കാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ടൂർ പോകുന്നത് മാനേജ്മെൻറും തൊഴിലാളികളുമെല്ലാം ചേർന്നാണെന്നും ലിൻഡയും ഷാജുവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.