ആകാശത്ത് നിന്ന് മണ്ണിലേക്ക്
text_fieldsവലിയ യന്ത്രപ്പക്ഷി ചിറകു വിരിച്ച് ആകാശത്തേക്ക് ഉയർന്നുപൊങ്ങി. കാലുകൾ ഉള്ളിലേക്ക് വലിച്ച് ചിറകുകളുടെ തൂവൽ അടരുകൾ ചലിപ്പിച്ച് ആ പക്ഷി കൂടുതൽ ഉയരത്തിലേക്ക് കുതിക്കുമ്പോൾ അതിന്റെ ഹൃദയത്തിലിരുന്ന് ഒരു പെൺപക്ഷി കുറുകി, അൽ ഹംദുലില്ലാഹ്... ചില്ലു ജാലകത്തിലൂടെ അവൾ താഴേക്ക് നോക്കി, പിന്നിടുന്ന വെൺമേഘ പാളികളുടെ സുതാര്യ മറക്കു താഴെ മണൽ നിറത്തിൽ പിറന്ന നാട്. മാതൃവാത്സല്യത്താലും അതിലപ്പുറം ഭയപ്പാടോടെയും ഇതുവരെ അടക്കിപ്പിടിച്ച് നിർത്തിയിരുന്ന മണ്ണ് ഇപ്പോൾ ഇതാ സ്വതന്ത്രയാക്കിയിരിക്കുന്നു. പപ്പും പൂടയും കരുത്തുറ്റതായപ്പോൾ, പറന്നു പൊയ്ക്കോളൂ... നിന്റെ അന്നം നീ തന്നെ കണ്ടെത്തൂ എന്ന് ആ മാതൃഹൃദയം മന്ത്രിക്കുന്നതായി അവൾ കേട്ടു.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് സൗദിയിലെ ആദ്യ വനിതാ പൈലറ്റിനെ കുറിച്ച് എഴുതിയപ്പോൾ തുടങ്ങിയത് ഇങ്ങനെയായിരുന്നു. കാറോടിക്കാൻ അനുമതിയില്ലാത്ത ഒരു നാട്ടിൽ വിമാനം പറത്താൻ ലൈസൻസ് നേടി ലോകത്തെ അമ്പരപ്പിച്ച പെണ്ണെന്ന് പലതവണ ആ ലേഖനത്തിലും മനസ്സിലും ആവർത്തിക്കുകയും ചെയ്തു. 2005 ജൂൺ 15ന് ഹനാദി സക്കരിയ അൽ ഹിന്ദി എന്ന മിടുക്കി അപൂർവമായ ഒരു ചരിത്ര നേട്ടത്തിലേക്ക് ടേക്കോഫ് നടത്തുമ്പോൾ അവളുടെ പേരിനൊപ്പം ലോകം തൂക്കിയിട്ട ആ ടാഗ് ലൈൻ പക്ഷേ, ഇന്നലെ അതായത് 2017 സെപ്റ്റംബർ 26ന് വൈകീട്ടോടെ ഒരു ഭൂതകാലവിശേഷണമായി ചരടറ്റുവീണു. കാറോടിക്കാൻ അനുമതിയില്ലാതിരുന്ന കാലത്തും വിമാനം പറത്തിയ പെണ്ണെന്നുള്ള ആ ടാഗ് ലൈൻ പെട്ടെന്ന് മാറി.
അതെ, ഇനി പെണ്ണിന് സൗദിയിൽ കാറും ഓടിക്കാം. അറബ് സാമൂഹിക സാഹചര്യത്തിൽ ഈ ദശകത്തിലെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനമാണ് സൽമാൻ രാജാവ് കഴിഞ്ഞ സായാഹ്നത്തിൽ ലോകത്തെ അറിയിച്ചത്. ൈഡ്രവിങ് ലൈസൻസ് അടുത്ത വർഷം ജൂൺ മുതലെ മൈലാഞ്ചിയിട്ട കരങ്ങളിലെത്തൂ എന്നിരിക്കിലും മാറ്റത്തിന്റെ കാറ്റ് ഇന്നലെ ആ നിമിഷം മുതൽ സമൂഹ മനസ്സുകളിൽ വീശിയടിക്കാൻ തുടങ്ങിക്കഴിഞ്ഞു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ദേശീയ വികസന കാഴ്ചപ്പാടായി അവതരിപ്പിക്കപ്പെട്ട ‘വിഷൻ 2030’ എന്ന സമഗ്ര സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയുടെ ചരിത്രപരമായ വിവിധ ചുവടുവെപ്പുകളിലൊന്നാണ് ഈ തീരുമാനവും.
അടുത്ത വർഷം ജൂണിൽ സൗദി വീഥികളിലൂടെ പെണ്ണുങ്ങൾ വാഹനങ്ങളോടിച്ചു തുടങ്ങുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. സാമൂഹികാന്തരീക്ഷത്തിൽ അതുണ്ടാക്കുന്ന ഓളങ്ങളും പ്രകമ്പനങ്ങളും അറബ് ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കും. സ്ത്രീ സമൂഹത്തിന് അതു വലിയ ആത്മവിശ്വാസം നൽകും. സ്ത്രീശാക്തീകരണത്തിന് ഗതിവേഗം നൽകും. ദശകങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മുഖ്യധാരയിൽ ഇടപെടാൻ തുടങ്ങിയ, വർക്കിങ് വുമണായി മാറിയ സൗദി സ്ത്രീത്വത്തിന് പരാശ്രയമില്ലാതെ സഞ്ചരിക്കാൻ കഴിയുമ്പോൾ അതുണ്ടാക്കുന്ന ഗുണഫലം നിസ്സാരമല്ല. വ്യക്തികൾക്കും സമൂഹത്തിനും രാജ്യത്തിനാകെ തന്നെയും.
എന്നാൽ, ഈ തീരുമാനമെടുക്കും മുമ്പ് അതിലേക്ക് നയിച്ച ഉന്നതതല ചർച്ചകളിൽ ദോഷ വശങ്ങളും ചർച്ച ചെയ്തിരുന്നു എന്ന് വെളിപ്പെടുത്തിയതും രാജവിജ്ഞാപനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്ത ഏജൻസിയുടെ വാർത്തയിൽ തന്നെയാണ്. ദീർഘകാലത്തെ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷമുണ്ടായതാണ് തീരുമാനം. ഏതുതരം ഫലങ്ങളേയും ഗുണദോഷ മാനദണ്ഡങ്ങൾ വെച്ച് പരിശോധിച്ച് മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രാപ്തി കൈവരിച്ച ഒരു സാമൂഹികാവസ്ഥയിൽ കിട്ടിയ ആദ്യാവസരത്തിൽ തന്നെ ഏറ്റവും മികച്ച തീരുമാനമാണ് രാജ്യം കൈക്കൊണ്ടതെന്ന വിലയിരുത്തലാണ് പൊതുവെ. ആ ആത്മവിശ്വാസത്തോടെയാണ് രാജ്യം പുതിയ തീരുമാനത്തോടൊപ്പം ചുവടുവെക്കാൻ ഒരുങ്ങുന്നതും.
എന്നാൽ കേരളമടക്കം പല വിദേശ നാടുകളുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന പ്രത്യാഘാതം ഇതിന് പിന്നിലുണ്ടാവും എന്ന ആശങ്കയില്ലാതില്ല. ലക്ഷക്കണക്കിന് ഹൗസ് ൈഡ്രവർമാരുടെ ഉപജീവനത്തെ ഈ തീരുമാനം എങ്ങനെ ബാധിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതിയില്ലാതിരുന്നതു മൂലമുണ്ടായ തൊഴിൽ അവസരങ്ങൾ പുതിയ സാഹചര്യം വരുമ്പോൾ കുറയും എന്ന കാര്യത്തിൽ സംശയമില്ലല്ലോ. കുറച്ചുപേർക്കെങ്കിലും ജോലി നഷ്ടം സംഭവിച്ചേക്കാം. പലതല സ്പർശിയായ സാമൂഹിക മാറ്റമുണ്ടാക്കുന്ന നയമാറ്റമായിട്ടും സൗദി ജനതക്ക് ഇന്നിതിൽ ആശങ്കകളില്ല, പ്രതീക്ഷകളേയുള്ളൂ. എന്നാൽ ഹനാദി വിമാനം പറത്താൻ തുടങ്ങിയ കാലത്ത് അതായിരുന്നില്ല സ്ഥിതി. ഒരുപാട് ആശങ്കകളോടെയാണ് അവൾ ആദ്യ വനിതാ സൗദി പൈലറ്റെന്ന ചരിത്രത്തിലേക്ക് കയറിയിരുന്നത്. അതുകൊണ്ടാണ് സൗദി വനിതകൾക്ക് പുതിയ യുഗപ്പിറവി സംഭവിക്കുമ്പോഴും ഹനാദിയെ തന്നെ ഓർമ വരുന്നത്.
ജോർദാൻ തലസ്ഥാന നഗരിയായ അമാനിലെ മിഡിലീസ്റ്റ് അക്കാദമി ഫോർ ഏവിയേഷനിൽ നിന്ന് പഠനം പൂർത്തിയാക്കി കമേഴ്സ്യൽ പൈലറ്റ് ലൈസൻസുമായി അവൾ മടങ്ങിയെത്തുമ്പോൾ മനസ്സിലുണ്ടായിരുന്നത് ആശങ്കകളായിരുന്നു. അന്നവൾക്ക് വെറും ഇരുപത്തേഴ് മാത്രമായിരുന്നു പ്രായം. കോക്ക്പിറ്റിൽ ഇരുന്നു ചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിട്ടത് ഒട്ടും തുറസല്ലാത്ത ഒരു ആകാശത്തിൽ ധാരാളം അപായ ചുഴികൾ മറഞ്ഞിരിക്കുന്നുണ്ട് എന്ന ഭയാശങ്കയോടെ തന്നെയായിരുന്നു. വൈമാനികയായ ആദ്യ സൗദി വനിത എന്ന് ചരിത്ര രേഖകളിൽ ലിഖിതപ്പെടൽ അത്ര ലഘുവായ പ്രശ്നമല്ലെന്ന് അവർക്കറിയാമായിരുന്നു. കാറോടിക്കാൻ സ്ത്രീക്ക് അനുമതിയില്ലാത്ത ഒരു സാമൂഹിക പരിസരത്തിലേക്ക് വിമാനം പറത്തി തിരിച്ചെത്തുമ്പോൾ യാഥാസ്ഥിതിക സമൂഹം എങ്ങനെ നേരിടും എന്ന് ഒരെത്തുംപിടിയുമുണ്ടായിരുന്നില്ല.
‘ഏറ്റവും ആദരണീയമായ ഒരു ജോലിയാണ് താൻ തിരഞ്ഞെടുത്തത്. എന്നാൽ എെൻറ രാജ്യത്ത്, അതിന്റെ പേരിൽ ദേഷ്യം പിടിച്ച കുറച്ചേറെ ജനങ്ങളെ എനിക്ക് നേരിടേണ്ടിവന്നേക്കാം. പക്ഷേ, ഇത് എെൻറ ആഗ്രഹമായിരുന്നു, എന്റെ പിതാവിന്റെ അഭിലാഷമായിരുന്നു.’ ഹനാദി മാധ്യമങ്ങളോട് അന്നു പറഞ്ഞ ആ വാക്കുകളിൽതന്നെ ആ ആകുലതകൾ കനത്തുനിന്നിരുന്നു. എന്നാൽ അനുഭവത്തിൽ അതായിരുന്നില്ല. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ സൗദി സമൂഹം പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനാവുന്ന ഒരു മാനസികാവസ്ഥയിലേക്ക് പരുവപ്പെടാൻ തുടങ്ങിയിരുന്നു. തിരിച്ചെത്തിയ ഹനാദിക്ക് അന്ന് ലഭിച്ചത് രാജകീയമായ ഒരു ഓഫറായിരുന്നു. രാജ കുടുംബാംഗവും സൗദി സമ്പന്നരിൽ ഒന്നാമനുമായ കിങ്ഡം ഹോൾഡിങ് കമ്പനി ഉടമ വലീദ് ബിൻ തലാൽ രാജകുമാരൻ തന്റെ സ്വകാര്യ വിമാന കമ്പനിയിൽ പൈലറ്റാവാനാണ് അവളെ ക്ഷണിച്ചത്.
‘ഇതൊരു ചരിത്ര നീക്കമാണ്, സൗദി സ്ത്രീകൾക്ക് വേണ്ടി’ എന്ന് രാജകുമാരൻ പറഞ്ഞു. അവൾ ‘ക്യാപ്റ്റൻ ഹനാദി’യായി ഏറെ ആഹ്ലാദത്തോടെ ആ ഓഫർ സ്വീകരിച്ചു. േവ്യാമയാന പാതകളിലെ പുരുഷാധിപത്യം അവസാനിക്കുകയാണെന്ന് അവൾ വിധിയെഴുതി. തന്റെ നേട്ടം പ്രചോദനമായ ധാരാളം സൗദി സ്ത്രീകൾ ഈ മേഖലയിലേക്ക് വരാൻ മനസ്സുകൊണ്ട് പരുവപ്പെട്ടു കഴിഞ്ഞതായി അവൾ തുറന്നുപറഞ്ഞു. ‘സൗദി വനിതകൾ തീവ്ര ഉൽക്കർഷേച്ഛയും കഴിവുമുള്ളവരാണ്. പുരുഷന് കുത്തകയുള്ള ജോലികൾ ഏറ്റെടുക്കാൻ അവൾ കഴിവുറ്റവളാണ്. പക്ഷേ, ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണവർ.’ ഇതേ അഭിപ്രായ പ്രകടനങ്ങളാണ് ഹനാദിയുടെ നേട്ടത്തെ അഭിനന്ദിച്ച് രാജ്യത്തിനുള്ളിലെ യുവത നടത്തിയതും. അമാനിലെ അക്കാദമിയിൽ വൈമാനികന്റെ യൂനിഫോമിനോടൊപ്പം ഹിജാബ് ധരിച്ച ഏക പരിശീലക അവൾ മാത്രമായിരുന്നു.
മക്കയിലാണ് ഹനാദി ജനിച്ചത്. ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽ നിന്ന് 1998ൽ ബിരുദപഠനം പൂർത്തിയാക്കി നിൽക്കുമ്പോഴാണ് പിതാവിനോട് തന്റെ ആഗ്രഹം അറിയിക്കുന്നതും വൈമാനിക ആകാനുള്ള സാധ്യതകൾ തിരയുന്നതും. ആ അന്വേഷണമാണ് അമാനിലെത്തി നിന്നത്. വ്യോമയാന രംഗത്തെ 100 േശ്രഷ്ഠ സ്ത്രീ വ്യക്തിത്വങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ അവളും ഉൾപ്പെട്ടു. 10 വർഷത്തെ കരാറോടെയാണ് വലീദ് രാജകുമാരന്റെ ഏവിയേഷൻ കമ്പനിയിൽ ചേർന്നത്.
2014ൽ ഹനാദിക്ക് ഒരു പിൻഗാമിയുണ്ടായി. യാസ്മീൻ മുഹമ്മദ് അൽമൈമാനി എന്ന പെൺകുട്ടി സൗദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷനിൽ നിന്ന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടി. വ്യോമയാന രംഗത്ത് സൗദി സ്ത്രീശാക്തീകരണം അങ്ങനെ മുന്നേറുകയാണ്. അതിനിടയിൽ വൃക്കരോഗത്തിനടിപ്പെട്ട ഹനാദി അവരെ സ്നേഹിക്കുന്ന എല്ലാവരേയും ദുഃഖത്തിലാഴ്ത്തിയിരുന്നു. 2009ലായിരുന്നു അത്. ഒരു ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുകയും പൂർവാധികം ശക്തിയോടെ മടങ്ങിയെത്തുകയും ചെയ്തു. ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് ഹനാദി. വ്യോമയാന പാതയിലാണ് അവർ വിപ്ലവം സാധ്യമാക്കിയതെങ്കിലും മാറ്റിയെഴുതിയത് സൗദി പെൺമയുടെ തന്നെ ആകെ ചരിത്രമായിരുന്നു. അതുകൊണ്ടാണ് മണ്ണിൽ വളയം പിടിക്കാനൊരുങ്ങുന്ന ഒരു സൗദി പെണ്ണിനും ഹനാദിയെ ഓർക്കാതിരിക്കാനാവില്ല എന്നു പറയുന്നത്. ഹനാദി വിണ്ണിൽ തുടങ്ങി, മണ്ണിൽ അത് വലിയ വിപ്ലവമായി പടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.