കാടിനൊപ്പം അകാഫിയയുടെ 27 വര്ഷങ്ങൾ
text_fieldsവന്യമൃഗങ്ങൾ വിഹരിക്കുന്ന ഘോരവനത്തിൽ രണ്ടര പതിറ്റാണ്ടു കാലമായി വീടുവെച്ച് തനിച്ച് താമസിക്കുന്ന ഒരു സ്ത്രീ. നാടോടിക്കഥകളിലെയും ഹൊറർ സിനിമകളിലെയും കേവലം കഥാപാത്രമെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ, സൈബീരിയൻ കാട്ടിലെ യഥാർഥ സംഭവമാണിത്. മിണ്ടാനും പറയാനും ആരോരുമില്ലാതെ, കഴിഞ്ഞ 27 വർഷമായി കാടിന്റെ വന്യതയിൽ ജീവിതം ജീവിച്ചുതീർക്കുന്ന അകാഫിയ ലകോവ എന്ന എഴുപതുകാരിയുടേതാണ് ഇൗ വേറിട്ട ജീവിതം.
ബാല്യം മുതൽ കാടാണ് എല്ലാം. സ്റ്റാലിന്റെ ഭരണകാലത്ത് മത നടപടികൾ ഭയന്ന് റഷ്യയിൽ നിന്ന് കാട്ടിൽ അഭയംതേടിയ കുടുംബമാണ് അകാഫിയയുടേത്. പിതാവും മാതാവും മൂന്നു സഹോദരങ്ങളുമായി കാടിനൊപ്പം കൂട്ടുകൂടിയ അകാഫിയക്ക് നഗരജീവിതമെന്ന് കേൾക്കുന്നതു പോലും ഇപ്പോൾ ഭയമാണ്. വർഷങ്ങൾ പിന്നിടവേ ഒറ്റക്കായിത്തീർന്ന അകാഫിയക്ക് ഇപ്പോൾ കൂട്ട് ഘോരവനത്തിന്റെ വന്യത മാത്രം.
നിറയെ വാഹനങ്ങളും പുകപടലങ്ങളും വിഷവാതകങ്ങളും വമിക്കുന്ന നഗരത്തിലെ ജീവിതം വെറുക്കുന്ന അകാഫിയക്ക് ആയിരക്കണക്കിന് മൈലുകൾക്കിപ്പുറത്തുള്ള കാടാണ് ലോകം. ഇവിടെനിന്ന് മനുഷ്യവാസമുള്ള ഒരു ഗ്രാമത്തിലെത്തണമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നടക്കേണ്ടിവരുമത്രെ. ഉരുളക്കിഴങ്ങ് സ്വയം കൃഷി ചെയ്ത് സംഭരിച്ചാണ് ആഹാരം. മീൻ പിടിച്ചും ധാന്യങ്ങൾ നട്ടുപിടിപ്പിച്ചും കാടിനോടൊപ്പം ഇഴകിച്ചേർന്നാണ് ജീവിതം. വൈദ്യുതിയില്ലാത്തതിനാൽ ആദിമമനുഷ്യരെപ്പോലെ കരിങ്കല്ലുകൾ കൂട്ടിയുരച്ചാണ് തീയുണ്ടാക്കുന്നത്.
കാട്ടിൽ പര്യവേക്ഷണം നടത്തിയ സംഘമാണ് ആദ്യമായി അകാഫിയയെ കാടിനകത്ത് കണ്ടെത്തുന്നത്. നഗരത്തിൽ താമസിക്കാനുള്ള സൗകര്യങ്ങൾ അവർ വാഗ്ദാനം ചെയ്തെങ്കിലും സ്നേഹപൂർവം നിരസിച്ച അകാഫിയക്ക് കണ്ണടയും വരെ കാട്ടിൽ തന്നെ കഴിയാനാണ് ഇഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.