വിഴിഞ്ഞം തുറമുഖ നിർമാണക്കരാർ റദ്ദാക്കണമെന്ന് വി.എസ്; പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണക്കരാർ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നൽകിയ വാഗ്ദാനം നടപ്പാക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ നിയമസഭയിൽ. ശൂന്യവേളയിൽ സബ്മിഷനിലൂടെയാണ് വി.എസ് ആവശ്യം ഉന്നയിച്ചത്. സർക്കാറുകൾ തുടർച്ചയാെണന്ന ന്യായംപറഞ്ഞ് കരാർ നടപ്പാക്കുമെന്ന് പറയുന്നതിൽ അർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സബ്മിഷന് മറുപടി പറഞ്ഞ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമായ മറുപടി നൽകാൻ തയാറായില്ല. കരാർ വ്യവസ്ഥകൾ വിശദീകരിച്ച അദ്ദേഹം, സമയബന്ധിതമായി പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാനത്തിെൻറ വികസനത്തിന് പദ്ധതി നാഴികക്കല്ലാകുമെന്നും അറിയിച്ചു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഒപ്പുവെച്ച നിർമാണക്കരാറിലൂടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അഴിമതിയാണ് നടത്തിയതെന്നും അതിലൂടെ എത്ര പണം അവർക്ക് കിട്ടിയെന്ന് അന്വേഷിക്കണമെന്നും സബ്മിഷനിൽ വി.എസ് ആവശ്യപ്പെട്ടു. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കോൺക്രീറ്റ് കട്ടകളാണ് പുലിമുട്ട് നിർമാണത്തിന് അദാനിഗ്രൂപ് ഉപയോഗിക്കുന്നത്. പദ്ധതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാൽ, സബ്മിഷനിൽ അഴിമതി ആക്ഷേപം ഉന്നയിച്ചത് ശരിയല്ലെന്നും പരാമർശം രേഖയിൽനിന്ന് നീക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം രേഖകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ വി. ശശി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.