ഈ നിശ്ശബ്ദതയിലേക്ക് നീളട്ടെ കാരുണ്യകരങ്ങൾ
text_fieldsആയഞ്ചേരി: വള്ള്യാട് മണപ്പുറത്തെ പടിഞ്ഞാറെ കൊയിലോത്ത് വീട് ഇപ്പോൾ നിശ്ശബ്ദമാണ്. അഞ്ചു ജീവിതങ്ങൾക്ക് താങ്ങും തണലുമായിരുന്ന ഭാരതി മരിച്ചതോടെയാണ് കളിചിരി നിറഞ്ഞ കുടുംബം അനാഥമായത്. ഈ മാസം മൂന്നിനാണ് പടിഞ്ഞാറെ കൊയിലോത്ത് ഭാരതി അകാലത്തിൽ മരിച്ചത്. ഇതോടെ വിദ്യാർഥികളായ മൂന്ന് പെൺമക്കൾക്കും മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് സഹോദരിമാർക്കും ആരുമില്ലാതായി. മൂത്തമകൾ സലിമ പ്ലസ് വൺ വിദ്യാർഥിനിയാണ്. സനിക പത്താം തരത്തിലും സാന്ദ്ര ഒമ്പതാം ക്ലാസിലും പഠിക്കുന്നു.
മൺകട്ടകൊണ്ട് നിർമിച്ച ചോരുന്ന വീട്ടിലാണ് ഇവരുടെ താമസം. ഇത് തീരെ സുരക്ഷിതവുമല്ല. 13 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതോടെ മൂന്നു പെൺമക്കെള വളർത്താനുള്ള ബാധ്യത ഭാരതിയിലായി. ഇതോടൊപ്പം അവിവാഹിതകളും രോഗികളുമായ ലക്ഷ്മി, ബീന എന്നീ സഹോദരിമാരുടെ സംരക്ഷണച്ചുമതലയും ഭാരതിയിൽ വന്നുചേർന്നു. പഠനത്തിനും സഹോദരിമാർക്ക് മരുന്ന് വാങ്ങാനുമായി ഭാരതി നിരവധി വീടുകളിൽ പാചകജോലി ചെയ്തു.
ഇതിനിടയിൽ ഭാരതിയും രോഗിയായി. ഹൃേദ്രാഗം വന്നതോടെ ബൈപാസ് ശസ്ത്രക്രിയ നടത്തി. വിശ്രമത്തിനുശേഷം ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. പുതിയ വീട്, പെൺമക്കളുടെ പഠനം, വിവാഹം, സഹോദരിമാരുടെ ചികിത്സ... ഒരുപാട് കാര്യങ്ങൾ ബാക്കികിടക്കവെയാണ് ഭാരതിയുടെ വേർപാട്.
ഭാരതിയുടെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചാലിൽ മുഹമ്മദ് (ചെയർ), പി.ടി.കെ. രാജീവൻ (കൺ), എടക്കുടി മനോജ് (ട്രഷ) എന്നിവർ ഭാരവാഹികളായി കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. എസ്.ബി.ടിയുടെ ആയഞ്ചേരി ശാഖയിൽ 67395600227 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.സി കോഡ്- SBTR 0001158. കൺവീനറുടെ ഫോൺ: 9446645210.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.