'തുനിഞ്ഞിറങ്ങിയാൽ സി.പി.എമ്മിൻെറ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂ'
text_fieldsതിരുവനന്തപുരം: കണ്ണൂർ ധർമ്മടത്ത് ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. തുനിഞ്ഞിറങ്ങിയാൽ സി.പി.എമ്മിൻെറ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. നിത്യവും കഴുത്ത് നീട്ടിത്തരാൻ ഞങ്ങൾ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആർക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സി.പി.എമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങൾക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുമ്പോഴും കേരളത്തിൽ പ്രവർത്തകർക്കു നേരെ അക്രമം നടക്കുന്നു എന്നത് ഗുരുതരമായ സ്ഥിതി തന്നെയാണ്. സി.പി.എമ്മിന്റെ അക്രമിപ്പടയെ നിലക്ക് നിർത്താൻ പഴയ വേഷം വീണ്ടും കെട്ടാൻ ഒരു മടിയുമില്ല. ഒന്നും മറന്നിട്ടുമില്ല. തുനിഞ്ഞിറങ്ങിയാൽ സി.പി.എമ്മിന്റ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂ. ഇതിനെ ഭീഷണിയെന്നും മറ്റും വ്യാഖ്യാനിച്ച് മാധ്യമങ്ങളും മാർക്സിസ്റ്റ് പാർട്ടിയും സെലക്ടീവ് പ്രതികരണം നടത്തുന്ന കൂലിയെഴുത്തുകാരും ബഹളം വച്ചാലും എനിക്കൊരു ചുക്കുമില്ല. ഞങ്ങളുടെ പ്രവർത്തകരുടെ ജീവനെടുത്തവർക്കും അതിനായി ഉത്തരവിട്ടവർക്കും ഇനി ഉറക്കമില്ലാത്ത രാവുകളായിരിക്കും. പിണറായിയല്ല അതിലും കൂടിയ ഇനം കേരളം ഭരിച്ചാലും കൊലയാളികളെ രക്ഷിക്കാനാവില്ല . നീതി നടപ്പാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.