യു.എ.പി.എ: അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് 161 കേസുകൾ
text_fieldsതിരുവനന്തപുരം: നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) അനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷം രജിസ്റ്റർ ചെയ്തത് 161 കേസുകൾ. അതിൽ 146ലും കുറ്റപത്രം സമർപ്പിച്ചില്ല. മാർച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ജയിലുകളിൽ യു.എ.പി.എ ചുമത്തപ്പെട്ട 40 വിചാരണത്തടവുകാരുണ്ട്. ഇതിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ട്. മഹാരാഷ്ട്ര സ്വദേശികളായ രണ്ടുപേരും കർണാടക, തമിഴ്നാട്, ഡൽഹി എന്നിവടങ്ങളിൽനിന്ന് ഓരോരുത്തരും ഇക്കൂട്ടത്തിലുണ്ട്.
ഭൂരിപക്ഷം കേസുകളിലും യോഗംചേരൽ, മുദ്രാവാക്യം വിളി, ലഘുലേഖ വിതരണം, പോസ്റ്റർ ഒട്ടിക്കൽ, പുസ്തകം കൈയിൽവെച്ചു എന്നിവയാണ് കുറ്റം. യു.എ.പി.എയുടെ സംസ്ഥാനത്തെ ആദ്യ ഇര ‘പീപിൾ മാർച്ച്’ ഇംഗ്ലീഷ് മാസികയുടെ പത്രാധിപർ പി. ഗോവിന്ദൻകുട്ടിയാണ്. കേസ് ചുമത്തിയതാകട്ടെ 2007ൽ എൽ.ഡി.എഫ് ഭരണകാലത്ത്. അദ്ദേഹം രണ്ടുമാസം ജയിലിൽ കിടന്നു.
10 വർഷം കഴിഞ്ഞിട്ടും പൊലീസിന് ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനായില്ല. മാവോവാദി നേതാവ് മല്ലാരാജ റെഡ്ഡിക്ക് ഒളിവിൽ കഴിയാൻ പെരുമ്പാവൂരിൽ വീട് എടുത്തുകൊടുത്തതിനാണ് രൂപേഷിെൻറയും ഷൈനയുടെയും പേരിൽ യു.എ.പി.എ ചുമത്തിയത്. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയവരിൽ രണ്ടുപേർക്ക് 14 വർഷവും മൂന്നു പ്രതികൾക്ക് 12 വർഷവും കഠിനതടവ് വിധിച്ചു. മാവേലിക്കരയിൽ മാവോവാദി അനുകൂലയോഗം സംബന്ധിച്ച കേസിൽ വിചാരണ പൂർത്തിയായി.
വാഗമൺ ഗൂഢാലോചന കേസിൽ എൻ.ഐ.എ കോടതിയിൽ വിചാരണ തുടരുകയാണ്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പോസ്റ്റർ ഒട്ടിച്ചതിന് അറസ്റ്റ് ചെയ്ത ഗൗരിയുടെയും ചാത്തുവിെൻറയും ജാമ്യാപേക്ഷ എട്ടു തവണ കോടതി തള്ളി. ഉടനടി കലാപത്തിനു സാധ്യതയുണ്ടാകാത്ത വിധത്തിെല മൗലികാവകാശങ്ങളുടെ വിനിയോഗം രാജ്യദ്രോഹമാവില്ലെന്നും ഭീകരസംഘടനയിൽ അംഗമാകുന്നതുകൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാവില്ലെന്നും സുപ്രീംകോടതി വിധികളുണ്ട്.
എന്നാൽ, ഇതൊന്നും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഗൗരവമായി എടുത്തിട്ടില്ല. യു.എ.പി.എ പ്രകാരം കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 75 ശതമാനവും മുസ്ലിംകളാണ്. മറ്റുള്ള അറസ്റ്റുകളിലേറെയും മാവോവാദി ബന്ധത്തിെൻറ പേരിലും. അതേസമയം, കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ യു.എ.പി.എയുടെ വാൾ നീങ്ങിയതോടെ സി.പി.എം നിയമത്തിനെതിരെ രംഗത്തെത്തി. നിയമസഭയിൽ ചർച്ചയായപ്പോൾ യു.എ.പി.എ ചുമത്തൽ സംസ്ഥാന സർക്കാറിെൻറ നയമല്ലെന്നും സാമൂഹികപ്രവർത്തകർക്കുനേരെ ഇതു ചുമത്തുന്നതിൽ കരുതലുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ യു.എ.പി.എ നടപ്പാക്കരുതെന്നാണ് സി.പി.െഎയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.