തിരുവനന്തപുരത്ത് ഹർത്താലിൽ വ്യാപക അക്രമം
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ അങ്ങിങ്ങ് അക്രമങ്ങൾ. ഹർത്താലിൽ ജനജീവിതം തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചിരുന്നു. ഇതിനിടെയാണ് ജില്ലയിൽ വ്യാപക അക്രമ സംഭവം അരങ്ങേറിയത്. കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്ടും കഴക്കൂട്ടത്തും ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്നുള്ള ബസുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതായും റിപ്പോർട്ടുണ്ട്. പാളയത്തും ഹർത്താനുകൂലികൾ ബസ് തടഞ്ഞു.
സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർ നഗരത്തിൽ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. ഇവർ തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും എ.ടി.എം കൗണ്ടറുകൾ പൂട്ടിക്കുകയും ചെയ്തു. മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഐസക്കിന്‍റെ വാഹനം ഹർത്താലനുകൂലികൾ തടഞ്ഞു. ബേക്കറി ജംഗ്ഷനിലായിരുന്നു വാഹനം തടഞ്ഞത്. മന്ത്രിയുടെ കാർ വരുന്നതുകണ്ട യു.ഡി.എഫ് പ്രവർത്തകർ വാഹനം തടയുകയായിരുന്നു. എന്നാൽ പൊലീസ് ഇടപെട്ടു വാഹനം വഴിതിരിച്ചുവിട്ടു.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനു നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ചൊവ്വാഴ്ച വൈകീട്ട് ചേര്‍ന്ന അടിയന്തര യു.ഡി.എഫ്. യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. മറ്റു ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.