ഉരുട്ടിക്കൊല: മാപ്പുസാക്ഷിയുടെ രഹസ്യമൊഴി കാണാനില്ല
text_fieldsതിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മാപ്പുസാക്ഷിയുടെ രഹസ്യമൊഴി കാണാനില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൈറ്ററായ ഹെഡ് കോൺസ്റ്റബിൾ ഹീരാലാലിെൻറ രഹസ്യമൊഴിയാണ് കാണാതായത്. കഴിഞ്ഞ ദിവസം വിചാരണ നടക്കുന്ന സമയത്ത് കോടതി രേഖ പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പൊലീസ് അന്വേഷിച്ച കേസിൽ പ്രതിയായ ഹീരാലാലിനെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത ശേഷം മാപ്പുസാക്ഷിയാക്കി. ഹീരാലാലിനെ മാപ്പുസാക്ഷിയാക്കാൻ വേണ്ടി സി.ബി.ഐ മജിസ്ട്രേറ്റ് കോടതിയിൽ എടുപ്പിച്ച മൊഴിയാണ് കാണാതായത്. കേസിലെ നിർണായകമായ രേഖ നഷ്ടമായിട്ടും ഇതുവരെ സി.ബി.ഐയോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പ്രദീപ്കുമാറോ അറിഞ്ഞിരുന്നില്ലേ എന്ന് കോടതി വിമർശിച്ചു.
കേസിലെ നിർണായകമായ മൊഴി ഹാജരാക്കാൻ ജഡ്ജി ജോണി സെബാസ്റ്റ്യൻ നിർദേശിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. സി.ഐ ഓഫിസിൽ രാത്രി എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയ തന്നെ അടുത്ത ദിവസം പുലർച്ച മൂന്നോടെ വീട്ടിൽനിന്ന് വിളിച്ചു വരുത്തുകയായിരുെന്നന്ന് ഹെഡ് കോൺസ്റ്റബിൾ ഹീരാലാൽ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. മരണപ്പെട്ട ഉദയകുമാറിനെ തലേ ദിവസം രാത്രി എട്ടിന് പിടികൂടി എന്ന് രേഖപ്പെടുത്തി കേെസടുക്കാൻ ഡിവൈ.എസ്.പി ഇ കെ. സാബു ആവശ്യപ്പെട്ടതായും മൊഴി നൽകിയിരുന്നു.
ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാത്രി 10.30നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഇ.കെ. സാബുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന്, ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.